Showing posts with label lyrics. Show all posts
Showing posts with label lyrics. Show all posts

Monday, March 7, 2016

പെണ്‍കുഞ്ഞ് 90 -സുഗതകുമാരി

ഇരുട്ടിൽ, തിരുമുറ്റത്ത്
കൊണ്ടു വെയ്ക്കുകയാണു ഞാൻ
പിഴച്ചു പെറ്റൊരീക്കൊച്ചു
പൈതലെ;ക്കാത്തു കൊള്ളുക

പെണ്ണാണ്, കൊന്നൊഴിച്ചീടാൻ
കഴിഞ്ഞീല, പൊറുക്കുക
നിൻമടിത്തട്ടിൽ ജീവിക്കാൻ
ഇവൾക്കുമിടമേകുക

അമ്മതൻ കണ്ണുനീർപ്പെയ്ത്തിൽ
കുളിപ്പി,ച്ചിറ്റു പാൽ കൊടു-
ത്തമ്മ തന്നുമ്മയാകും ശ്രീ-
തിലകം ചാർത്തി നെറ്റിമേൽ

ഇവളെപ്പാവമീക്കുഞ്ഞു
സീതയെ,ജ്ജഗദംബ, നിൻ
ഉഴവിൻ ചാലിലായ് മെല്ലെ
കിടത്തുന്നേൻ, അനാഥയായ്

നാളെ സൂര്യനുദിക്കുമ്പോ-
ളിവൾക്കും പകലെത്തുമോ
രാവിലേതോ കൂർത്ത പൽകൾ-
ക്കിടയ്ക്കിവളൊടുങ്ങുമോ?

നാളെയെന്താണ്! ഹാ, നാളെ!
ഇവൾ പെണ്ണ്! പിറന്നൊരീ
നാളിലേ വെടിയപ്പെട്ടോ-
രിവൾക്കെമ്മട്ടിൽ ജീവിതം?

ഇവളെന്നെങ്കിലും സ്നേഹ-
മെന്നതിനർഥമോരുമോ?
ഇവൾ മാഞ്ഞ മുഖത്തോടേ-
തനാഥാലയമെത്തുമോ?

ഇവൾ ഇന്ത്യൻ ഗിനിപ്പന്നി
ശാസ്ത്രത്തിൻ പണിമേശമേൽ
കരുവാകാൻ വിദേശത്തേ-
യ്ക്കുരുവായിപ്പറക്കുമോ?

ഇവളേതെങ്കിലും വീട്ടി-
ന്നോമനപ്പുത്രിയാകുമോ
ഇവളെക്കയ്യേകി മാറ-
ത്തണിയാൻ പ്രേമമെത്തുമോ?

ഇവൾക്കായ് സ്ത്രീധനം നൽകാൻ
ലക്ഷങ്ങൾ കരുതുന്നതാ-
രിവൾതൻ മേനി പൊന്നിട്ടു
മൂടി നൽകാനുമാരുവാൻ?

ഇവളെ, 'പ്പോര പൊന്നെ'ന്നു
തീത്തൈലത്തിലെരിക്കുമോ
ഇവളെ യൗവനം പോയെ
ന്നപ്പൊഴേ മൊഴി ചൊല്ലുമോ?

ഇവളെപ്പണി ചെയ്യിച്ചു
പട്ടിണിക്കിട്ടു കൊല്ലുമോ?
ഇവളെക്കൊടുമദ്യത്തിൻ
മദം തല്ലിച്ചതയ്ക്കുമോ?

ഇവളെ വഴിലേലത്തിൽ
ചന്തയിൽ വിളി കേൾക്കുമോ?
ഇവളെച്ചോന്ന തെരുവിൽ
പിഴിഞ്ഞൂറ്റിക്കുടിക്കുമോ?

ഇവളാം ചണ്ടി നഗര-
ക്കാനയിൽ ചീർത്തു പൊന്തുമോ?
ഇവൾ തൻ മേനിയാസ്പത്രി-
വ്രാന്തയിൽ ചീഞ്ഞുചാവുമോ?

ഇവൾ പിച്ചച്ചട്ടിയേന്തി
യിരന്നു പശിയാറ്റുമോ
ഇവൾ പെണ്ണല്ലയോ? പെണ്ണി-
ന്നുടയോൻ ദുഃഖമല്ലയോ?

ദേവിഭൂമി, നിനക്കെല്ലാ-
മറിയാം, നിന്റെ ചന്തയിൽ
പാഴ്വിലയ്ക്കുമെടുക്കാത്തോ-
ന്നല്ലി പെണ്ണിന്റെ ജീവിതം?

എങ്കിലും തങ്കമേ നീയെൻ
മുഖത്തേയ്ക്കുറ്റു നോക്കീടു-
ന്നെന്തിനോ പുഞ്ചിരിക്കൊള്ളു-
ന്നോർത്തു വിമ്മുന്നിടയ്ക്കിടെ

അമ്മയാം ഞാനുമിമ്മട്ടിൽ
പെണ്ണായ് വന്നു പിറന്നു പോയ്
എന്നെയും പാവമെന്നമ്മ-
യന്നു കൊല്ലാനറച്ചുപോയ്

ഇതൊക്കെ സത്യമാ;ണെന്നാൽ
സ്വപ്നം കാണട്ടെ ഞാനിനി
വെളിച്ചം വരും, സീത -
ക്കുട്ടിക്കും ജനകൻ വരും!

അക്കൈത്തണലിലായ് ദീപ്ത
ശുദ്ധിയായിവൾ നീർന്നിടും
അഗ്നി പൊള്ളില്ല, കാടേറി-
ല്ലിവളീ ഭൂമിതൻ മകൾ

വേല ചെയ്തു പുലർന്നോളായ്
പുലർത്തുന്നവളായ്, സ്വയം
ജീവിതം പൊൻകൊടിക്കൂറ
പോലുയർത്തിപ്പിടിച്ചിടും!

തല താഴില്ല, താഴ്ത്തില്ല
ഇവൾ തൻ കാലിൽ നില്പവൾ
ഇവൾ തൻ പുഞ്ചിരികൊള്ളും
മുഖമാണമ്മതൻ മുഖം!

ഇവൾക്കു മക്കളായ് ശക്തി
നാളങ്ങൾ പിറകേ വരും
ഇവൾ തൻ ചുമലിൽ ചാഞ്ഞീ
ഭൂമിയൊന്നാശ്വസിച്ചിടും

ഇന്നീച്ചന്തപ്പണത്തിക്കി-
ലാർക്കും വേണ്ടാതെ തള്ളിടും
കുഞ്ഞിനെപ്പറ്റിയും സ്വപ്നം
കാണുവാനർഹയാണു ഞാൻ

ഇരുട്ടു വാർന്നുപോകാറായ്
പോട്ടെ നിൽക്കുക  വയ്യിനി
ഒരിക്കൽക്കൂടിയീക്കുഞ്ഞു
നെറ്റിമേലുമ്മ  വെയ്ക്കുക

തിരിഞ്ഞു നോക്കിടാൻ പാടി-
ല്ലോടിപ്പോവുക, പോവുക
കരഞ്ഞുകൂട, വായ്  പൊത്തി-
ച്ചെവിപൊത്തിപ്പിടിക്കുക

ഉണങ്ങട്ടേ കണ്ണുകൾ! കണ്ണീർ
നിറഞ്ഞാലുൾവലിക്കുക
നിറഞ്ഞ    മാറിൽ വിങ്ങുന്ന
പാലൊലിക്കാതെയൊപ്പുക

മുറിഞ്ഞ മാറിൽ നിന്നിറ്റും
ചോര വീഴാതെ പോവുക
തിരിഞ്ഞു നോക്കിടാൻ പാടി-
ല്ലോടിപ്പോവുക...പോവുക

ഒരു സിംഹപ്രസവം - കുമാരനാശാന്‍

കരളിൽ കനിവാർന്നിടുന്നിടുന്നുതേ
ഖരകണ്ഠീരവിതാനുമീവിധം!
ഒരു ജന്തുവിനും സ്വപുത്രരിൽ
പരുഷത്വം വിധി നൽകിയില്ലതാൻ.

അലിവാർന്നു കിടന്നൊരാടുപോൽ
മുല നൽകുന്നിതു കുട്ടികൾക്കിവൾ
തലചെന്നു പിടിച്ചിഴയ്ക്കിലും
കലരാ ക്രുദ്ധതയെന്നു തോന്നിടും.

പരതന്ത്രതയോർത്തു കണ്ണുനീ-
രരിയോരുണ്ണികൾ തന്നെ നോക്കി നീ
ചൊരിയായ്ക; മൃഗേന്ദ്രവല്ലഭേ!
വരുമാപത്തുകളാർക്കുമൂഴിയിൽ.

പ്രണയത്തൊടു പാർത്തിവർക്കൊരാൾ
തുണതാനെന്നു കുടുംബചിന്തയാൽ
ഇണയാം ഹരി മന്ദ‌വേഗനാ-
യണയത്താഞ്ഞു നടന്നിടുന്നുതേ.

കുതുകത്തോടു, ‘പെറ്റു സിംഹി’യെ-
ന്നതു കേട്ടേറെ വരുന്നിതാളുകൾ
ഇതുകൊണ്ടൊരിളക്കമില്ലിവ-
ന്നഥവാ-സിംഹമറിഞ്ഞിടാ ഭയം.

പലതും ബത! ബന്ധനസ്ഥനായ്
തലകാഞ്ഞോർത്തു നിരാശനായുടൻ
നിലവിട്ടെഴുമൊറ്റമേഘമൊ-
ത്തലറുന്നങ്ങനെതന്നെ നിന്നിവൻ

സഹസാ, സമയം കുറിക്കുവാ-
നിഹ പീരങ്കിയൊഴിച്ചപോൽ ഹരേ,
മഹിതം, തുടരായ്ക ഗർജ്ജിതം
ഗഹനത്തിൽ ഗജഗർഭഭേദിനി.

അഥവാ, നരനാഥനോടിവൻ
കഥ കോപോഗ്രരവം കഥിക്കയാം
കൃതമാമഹിതം സഹിക്കുമോ
ധൃതവീര്യൻ പരതന്ത്രനെങ്കിലും?

ഒരു ഹേതുവുമെന്നി, കേവലം
നരലോകത്തിനു കൗതുകത്തിനായ്
വരുവിച്ചു തടഞ്ഞുതേ നൃപൻ
ഹരിയേ—ഹാ മൃഗചക്രവർത്തിയെ!

കരുതായ്കിതവജ്ഞയായ് ഹരേ!
നരപാലൻ നൃപധർമ്മകോവിദൻ;
പരമിങ്ങനെ വെച്ചുപൊറ്റുമ-
ത്തിരുമേനിക്കു കൃതജ്ഞനാക നീ.

ഒരുവർഗ്ഗനിസർഗ്ഗനായകൻ
ധരണീപാലനു മാന്യനാം ഭവാൻ
പരതന്ത്രരെ ഹിംസ ചെയ്‌വതോ
നരരാം ഞങ്ങടെ നീതിയല്ല കേൾ.

നരഭോജികളുണ്ടു നീചരാം-
നര’രാഫ്രിക്ക’യിലോർത്തിടാം ഭവാൻ
നരകാർഹരൊരുത്തരില്ലയ-
ത്തരമീ ഞങ്ങടെ പുണ്യഭൂമിയിൽ.

അതുമല്ലിതു ‘ധർമ്മരാജ്യ’മെ-
ന്നധികം വിശ്രുതവഞ്ചിമണ്ഡലം
അതിലും ബത! മൂലഭൂമിപൻ
പ്രഥിതൻ പാരിലുദാരചര്യയാൽ

രുചിരം ഗൃഹമുണ്ടു, ഭോജ്യമു-
ണ്ടുചിതമ്പോൽ—കുറവില്ലയൊന്നിനും
സുചിരം മരുവുന്നു കൂടവേ
സചിവന്മാർ നരിമുഖ്യരും സ്വയം.

സ്ഫുടസൗഖ്യമതല്ലടുക്കലൻ-
പുടയോളുണ്ടിവൾ നിൻപുരന്ധ്രിയാൾ
ദൃഢമിന്നിവ രാജ്യകാര്യമായ്
തടവിൽ പാർപ്പവനന്യരേകിടാ.

ശരി,യെന്മൊഴി സംവദിച്ചുതാൻ
ഹരിയെന്നല്ല നിവാസശയ്യയിൽ
വിരമിച്ചൊരു യുദ്ധനൗവുപോൽ
തിരിയെച്ചെന്ന് കിടപ്പുമായിവൻ.

ഒരു രോമമനങ്ങിടാതെ സു-
സ്ഥിരമാം കൃത്രിമസത്വരൂപമോ?
തിരയറ്റൊരു സിന്ധുവോ? മഹീ-
ധരമോ? യെന്തൊരു ജന്തുവോയിവൻ?

പടുരാഗമിവന്റെയുള്ളുമൻ-
പൊടു ശൃംഗാരരസാദ്രമാക്കുകിൽ,
സ്ഫുടചന്ദ്രികയെന്തലിഞ്ഞിടാ
കടുവജ്രം, ശശികാന്തമെന്നപോൽ?

അതുമല്ലിഹ ബന്ധനത്തിലും
ബത! കാന്താപരനായിതേയിവൻ
അഥവാ കുലസൃഷ്ടി ചെയ്യുമാ
വിധിഹസ്തം തടയുന്നതാരുവാൻ!

കൊടുതാം ഹരിധൈര്യവൃത്തിയെ-
ത്തടവാനാൾ മൃഗസാർവഭൗമി! നീ
സ്ഫുടമായസപൊതശക്തിയെ-
ക്കടലിൽ തങ്ങിയ കാന്തഭൂമിപോൽ.

ഒഴുകും പ്രിയമാർന്നിവന്റെമേൽ
വഴിയും നിന്റെ കടാക്ഷഭംഗിയെ
മൊഴിവാൻ കവികൾക്കിവന്നെഴും
മിഴിവേണം—കവിയാകണം ഹരി.

വിലസുന്നതു നിന്റെ മുൻപിലീ-
ക്കുലദീപദ്വയവും മൃഗേശ്വരീ!
മുലയുണ്ടു കളിച്ചുമോടിയും
മലമുൻപിൽ ചെറുനിർഝരങ്ങൾ പോൽ.

കരകേസരഭാരശോഭിയായ്
വരുമർക്കന്നെതിരേ കുതിച്ചു ഹാ,
വിരയുന്നു കിടാങ്ങളച്ഛനാം
ഹരിയെന്നോർത്തുടനങ്കമേറുവാൻ!

ഒരു ചിന്തയുമെന്നിയുല്ലസി-
ച്ചരുളീടും ചെറുശാബകങ്ങളേ!
ഉരുചാപലഹേതുവെങ്കിലും
വരമീ ശൈശവകാലമൊന്നുതാൻ.

സ്ഫുടമോദമൊടുമ്മവച്ചിടും
നടുവേതാനഴലച്ഛനമ്മമാർ
തടവാമറികില്ലവർക്കെഴും
നെടുവീർപ്പിൻ പൊരുൾ നിങ്ങളേതുമേ

അഥവാ‌-സ്ഥിരമല്ലിതൊന്നുമി-
ക്ഷിതിയിൽ തൈയഥ ശാഖിയാകണം
അതു പിൻ മുതുവൃക്ഷമാകണം
മുതുവൃക്ഷം ബത! ദാരുവാകണം.

ദ്രുതജീവിതയാത്രയിങ്ങതെ-
ന്നതുകൊണ്ടോർത്തയി, സജ്ജരാകുവിൻ!
കൃതബുദ്ധികൾ കാത്തുകൊണ്ടിടും
സ്ഥിതി മാറീടിലുമാത്മഗൗരവം.

പൃഥുവീര്യമെഴും ഭവത്കുലം
പ്രഥിതം പാരിൽ മൃഗേന്ദ്രപുത്രരേ!
അഥ ചൊല്ലിടുമാത്മഭാഷയിൽ
കഥയീ, നിങ്ങടെ, യമ്മറാണിതാൻ.

ജനവാതിലിലൂടെ കാട്ടിയീ-
യനഘോദ്യാനമസാരമെങ്കിലും
ജനയിത്രിയുദാഹരിച്ചിടാം
ഘനഗംഭീരമഹാടവീതടം.

കരിവാർമുകിൽ മൂളി വാനിൽ വൻ-
വരിയായ് പൊങ്ങിവരുന്ന കണ്ടിവൾ
ഹരിഗർജ്ജിതകന്ദരങ്ങളാം
ഗിരിവൃന്ദങ്ങടെ മോടി കാട്ടിടാം.

കുലയാനകൾതന്നെ ബാല്യമാം
നിലയിൽതാൻ ചിലർ തച്ചുകൊന്നതും,
വിലഭിത്തി രണോഗ്രനാദമാ-
റ്റൊലിയേറ്റാശു തകർന്നു വീണതും
മലയും ഗുഹയും മൃഗങ്ങൾതൻ-
കുലവും കാടുമടക്കി വാണതും,
പലതമ്മ പറഞ്ഞു കേട്ടിടാം
കുലകൂടസ്ഥപരാക്രമ ക്രമം. (യുഗ്മകം)

അഥ ലോഭനമായിടുന്നൊര-
ക്കഥകേട്ടക്ഷമഭാവമേന്തൊലാ
വ്യഥയേ ഗതഭൂതിതൻ മനോ-
രഥമേകീടു വിപന്നലോകരിൽ.

കഴിയാത്തതു കാമിയാതെതാൻ
കഴിവിൻ, നിങ്ങൾ വളർന്നു യോഗ്യരായ്
ഒഴിയുന്നൊരു പൈതൃകാസനം
വഴിയേ പിന്നെയലങ്കരിക്കുവിൻ!

നിനയാതഴൽ നിൻ കുടുംബമൊ-
ത്തനപായം മൃഗരാജ, വാഴ്ക നീ
ജനമൊക്കെയുമസ്വതന്ത്രരാം;
ദിനകൃത്യം തടയുന്നു - പോട്ടെ ഞാൻ.

അതുമല്ലയി നൽകിടുന്നു നിൻ-
സ്ഥിതിയുത്കണ്ഠയെനിക്കു സിംഹമേ!
ഇതു കണ്ടു ശരീരപഞ്ജര-
സ്ഥിതനാം ജീവനെയോർത്തിടുന്നു ഞാൻ.

തിരിയുന്നു ‘കരു‘ക്കളായ് ചരാ-
ചരമിങ്ങാരുടെ നിത്യലീലയിൽ
അരുളട്ടെ നമുക്കവൻ ശുഭം
പരമേശൻ ഭവമുക്തിദായകൻ....

കാടെവിടെ മക്കളെ - അയ്യപ്പ പണിക്കര്‍

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിങ്കുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?
പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?
ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?
മരവും മനുഷ്യനും കിളിയും മൃഗങ്ങളും
ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ
മരവും മനുഷ്യനും കിളിയും മൃഗങ്ങളും
ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ
പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?
അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?
മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്ത കബനി നാടെവിടെന്‍റെ മക്കളേ?
വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?
കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
എന്റെ നാടെവിടെന്റെ മക്കളെ?
എന്റെ നാടെന്റെ നാടെവിടെന്റെ മക്കളെ..???

വിട - അയ്യപ്പ പണിക്കര്‍

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
അല്ലെങ്കില്‍ ഈ ഭൂമിയോട്‌, ഇന്നത്തെ സൂര്യനോട്‌

ഇത്രയും പറഞ്ഞിട്ട്‌ ഇനി വിട പറയാതിരുന്നാല്‍ മോശം.

മിന്നാമിനുങ്ങ് - കുമാരനാശാന്‍


ഇതെന്തൊരാനന്ദമിതെന്തു കൗതുകം!
സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം
ഇതാ പറന്നെത്തിയടുത്തു ഹാ! പറ-
ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ!

ഉടൻ മടങ്ങുന്നിത, പൂത്തിരുട്ടിലായ്-
ക്കിടന്ന വേലിച്ചെടിതന്റെ തുമ്പിതിൽ;
ചുടുന്നതില്ലിച്ചെറുതീയതൊന്നുമേ!
കെടുന്നുമില്ലീ മഴയത്തുപോലുമേ!

ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ,
ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,
വരിഷ്ഠമാം തങ്കമുരച്ച രേഖപോ-
ലിരുട്ടു കീറുന്നൊരു വജ്രസൂചിപോൽ.

സ്ഫുരിക്കുമീ നിന്നുടലിൻ പദാർത്ഥമെ-
ന്തുരയ്ക്ക, മിന്നൽപ്പിണരിൻ സ്ഫുലിംഗമോ?
വിരഞ്ഞുപോം താരഗണങ്ങൾ തമ്മിലാ-
ഞ്ഞുരഞ്ഞുപാറും പൊടിയോ, നിലാവതോ?

പുളച്ചിടുന്നെന്മനതാരഹോ! വെറും
വെളിച്ചമേ, വാ കിളിവാതിലൂടെ നീ,
വിളിച്ചുകേളാത്തവിധം ഗമിക്കിലാ-
മൊളിച്ചിടാൻ കള്ള, നിനക്കു വയ്യെടോ!

പിലാവിലും തെങ്ങിലുമക്കവുങ്ങിലും
വിലോലമായ് മാവിലുമങ്ങുമിങ്ങുമേ
വിലങ്ങിടും നീ പ്രകൃതിക്കു ചാർത്തുവാൻ
നിലാവു പൂമ്പട്ടിനു പാവു നെയ്കയോ?

മിനുങ്ങി നീ ചെന്നിടു, മാറണയ്ക്കുവാൻ
കനിഞ്ഞിതാ കൈത്തളിരാർന്ന ഭൂരുഹം
അനങ്ങിടാതങ്ങനെ നിൽപ്പി,താർക്കുമേ
മനം കൊതിക്കും മൃദുവെത്തൊടാനെടോ!

അതാ വിളങ്ങുന്നു ഭവദ്ഗണങ്ങളാൽ
സ്വതേ ചുഴന്നിപ്പനിനീർമലർച്ചെടി;
അതിന്നൊടൊക്കില്ലൊരു ചക്രവർത്തിത-
ന്നതിപ്രകാശം കലരും കിരീടവും.

പരന്ന വൻ‌ശാഖകൾ മേലിവറ്റയാർ-
ന്നിരുട്ടിൽ മിന്നുന്നു മരങ്ങളാകവേ;
നിരന്നു നക്ഷത്രഗണങ്ങൾ കീഴുമാ-
ർന്നിരട്ടയായ് തീർന്നൊരു വിണ്ണുപോലവേ.

വിളങ്ങിയും മങ്ങിയുമൊന്നിതാ വരു-
ന്നിളങ്കതിർത്തൂവൊളിയാർന്നു പൊങ്ങിയും
തളർന്നുവീണും—ചെറുതാരമൂഴിതാൻ
വളർപ്പതാമിങ്ങിതു—തള്ള വാനിലാം.

മുറിക്കകത്തായിതു! ഹാ! പ്രകാശമേ,
കരത്തിൽ വാ, കേറുക പുസ്തകങ്ങളിൽ,
ഉറക്കറയ്ക്കുള്ള കെടാവിളക്കുപോ-
ലിരിക്ക വന്നീയണിമേശമേലുമേ.

കനക്കുമുത്സാഹമൊടങ്ങുമിങ്ങും
തനിക്കു തോന്നുമ്പടിതന്നെയെങ്ങും
മിനുങ്ങിമങ്ങും ചൊടിയാർന്ന മിന്നാ-
മിനുങ്ങുമുൾപ്പൂവുമുടപ്പിറപ്പോ?

നളിനി - കുമാരനാശാന്‍

ഭാഗം 1

-1-
നല്ല ഹൈമവതഭൂവില്‍, -ഏറെയായ്
കൊല്ലം – അങ്ങൊരു വിഭാതവേളയില്‍,
ഉല്ലസിച്ചു യുവയോഗി യേകനുല്‍
ഫുല്ല ബാലരവിപോലെ കാന്തിമാന്‍.
-2-
ഓതി, നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും,
ദ്യോതമാനമുടല്‍ നഗ്നമൊട്ടു ശീ-
താതപാദികളവന്‍ ജയിച്ചതും.
-3-
പാരിലില്ല ഭയമെന്നു മേറെയു-
ണ്ടാരിലും കരുണയെന്നു മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവന്‍
-4-
തല്പരത്വമവനാര്‍ന്നിരുന്നു തെ-
ല്ലപ്പോള്‍-വെന്നരീയെയൂഴി കാക്കുവാന്‍,
കോപ്പിടും നൃപതിപോലെയും കളി-
ക്കോപ്പെടുത്ത ചെറുപൈതല്പോലെയും,
-5-
ഇത്ര ധന്യത തികഞ്ഞു കാണ്‍‌മതി-
ല്ലത്ര നൂനമൊരു സാര്‍വഭൌമനില്‍
ചിത്തമാം വലിയ വൈരി കീഴമര്‍
ന്നത്തല്‍തീര്‍ന്ന യമിതന്നെ ഭാഗ്യവാന്‍
-6-
ധ്യാനശീലനവനങ്ങധീത്യകാ-
സ്ഥാനമാര്‍ന്നു തടശോഭ നോക്കിനാന്‍
വാനില്‍നിന്നു നിജ നീഡമാര്‍ന്നെഴും
കാനനം ഖഗയുവാവുപോലെവേ.
-7-
ഭൂരി ജന്തുഗമനങ്ങള്‍, പൂത്തെഴും
ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍,
ദൂര്‍ദര്‍ശന കൃശങ്ങള്‍, കണ്ടുതേ
ചാരുചിത്രപടഭംഗിപോലവന്‍.
-8-
പണ്ടു തന്റെ പുരപുഷ്പവാടിയുള്‍-
ക്കൊണ്ട വാപികളെ വെന്ന പൊയ്കയില്‍
കണ്ടവന്‍ കുതുകമാര്‍ന്നു തെന്നലില്‍
തണ്ടുലഞ്ഞു വിടരുന്ന താരുകള്‍
-9-
സാവധാന മെതിരേറ്റു ചെല്ലുവാ-
നാ വികസ്വരസരസ്സയച്ചപോല്‍
പാവനന്‍ സുരഭിവായു വന്നു ക-
ണ്ടാവഴിക്കു പദമൂന്നിനാനവന്‍.
-10-
ആഗതര്‍ക്കു വിഹഗസ്വരങ്ങളാല്‍
സ്വാഗതം പറയുമാ സരോജിനി
യോഗിയേ വശഗനാക്കി-രമ്യഭൂ-
ഭാഗഭംഗികള്‍ ഹരിക്കുമാരെയും.
-11-
എന്നുമല്ല ശുഭരമ്യഭൂവിവര്‍-
ക്കെന്നുമുള്ളൊരനവദ്യഭോഗമാം
വന്യശോഭകളിലത്രയല്ല യീ-
ധന്യനാര്‍ന്നൊരു നിസര്‍ഗ്ഗജം രസം
-12-
ആകയാല്‍ സ്വയമകുണ്ഠമാനസന്‍
പോകയാമതു വഴിക്കു തന്നിവന്‍,
ഏകകാര്യമഥവാ മഹൂത്ഥമാം
ഏകഹേതു ബഹു കാര്യകാരിയാം.
-13-
കുന്നുതന്നടിയിലെത്തവേ സ്വയം
നിന്നുപോയ് ഝടിതി ചിന്തപൂണ്ടപോല്‍,
എന്നുമല്ല ചെറുതാര്‍ത്തിയാര്‍ന്നവാ-
റൊന്നുവീര്‍ത്തു നെടുതായുടന്‍ യതി.
-14-
എന്തുവാന്‍ യമിയിവണ്ണ മന്തരാ
ചിന്തയാര്‍ന്നതഥവാ നിനയ്ക്കുകില്‍,
ജന്തുവിന്നു തുടരുന്നു വാസനാ-
ബന്ധമിങ്ങുടലു വീഴുവോളവും.
-15-
അപ്പൊമാന്റെയകമോളമാര്‍ന്ന വീര്‍-
പ്പപ്പൊഴാഞ്ഞനതിദൂരഭൂമിയില്‍
അദ്ഭുതം തരുവിലീനാമേനിയായ്
നില്പൊരാള്‍ക്കു തിരതല്ലി ഹൃത്തടം.
-16-
സ്വന്തനിഷ്ഠയതിനായ് കുളിച്ചു നീര്‍-
ചിന്തുമീറനൊടു പൊയ്കതന്‍‌തടേ
ബന്ധുരാംഗരുചി തൂവി നിന്നുഷ-
സ്സന്ധ്യപോലെയൊരു പാവനാംഗിയാള്‍.
-17-
കണ്ടതില്ലവര്‍ പരസ്പരം, മരം-
കൊണ്ടു നേര്‍വഴി മറഞ്ഞിരിക്കയാല്‍,
രണ്ടുപേരുമകതാരിലാര്‍ന്നിതുല്‍-
ക്കണ്ഠ-കാണക ഹഹ! ബന്ധവൈഭവം!
-18-
ആ തപോമൃദിതയാള്‍ക്കു തല്‍ക്ഷണം
ശീതബാധ വിരമിച്ചുവെങ്കിലും,
ശ്വേതമായ് ഝടിതി, കുങ്കുമാഭമാ-
മാതപം തടവിലും, മുഖാംബുജം.
-19-
ആശപോകിലുമതിപ്രിയത്തിനാല്‍
പേശലാംഗിയഴലേകുമോര്‍മ്മയില്‍
ആശ വായുവില്‍ ജരല്‍‌പ്രസൂനയാ-
മാ ശിരീഷലതപോല്‍ ഞടുങ്ങിനാള്‍.
-20-
സീമയറ്റഴലിലൊട്ടു സൂചിത-
ക്ഷേമമൊന്നഥ ചലിച്ചു, മീനിനാല്‍
ഓമനച്ചെറുമൃണാളമെന്നപോല്‍
വാമനേത്രയുടെ വാമമാം കരം.
-21-
ഹന്ത! കാനനതപസ്വിനീ ക്ഷണം
ചിന്ത ബാലയിവളാര്‍ന്നു വാടിനാള്‍,
എന്തിനോ?-കുലവധൂടികള്‍ക്കെഴു-
ന്നന്തരംഗഗതിയാരറിഞ്ഞുതാന്‍!
-22-
ഒന്നു നിര്‍ണ്ണയമുദീര്‍ണ്ണശോഭയാ-
ളിന്നു താപസകുമാരിയല്ലിവള്‍,
കുന്ദവല്ലി വനഭൂവില്‍ നില്‍ക്കിലും
കുന്ദമാണതിനു കാന്തി വേറെയാം.
-23-
എന്നുമല്ല സുലഭാംഗഭംഗിയാ-
ണിന്നുമിത്തരുണി പൌരിമാരിലും,
മിന്നുകില്ലി ശരദഭ്രശാതയായ്,
ഖിന്നയാകിലുമഹോ തടില്ലത്?
-24-
കൃച്ഛ്‌റമായിവള്‍ വെടിഞ്ഞു പോന്നൊരാ-
സ്വച്ഛസൌഹൃദരിവള്‍ക്കു തുല്യരാം,
അച്ഛനും ജനനിതാനുമാര്‍ത്തിയാ-
ലിച്ഛയാര്‍ന്നു മൃതിതാന്‍ വരിച്ചുപോല്‍.
-25-
ഹാ! ഹസിക്കരുതു ചെയ്തു കേവലം
സാഹസിക്യമിവളെന്നു-സാധ്വിയാള്‍.
ഗേഹവും സുഖവുമൊക്കെവിട്ടു താന്‍-
സ്നേഹമോതി, യതുചെയ്തതാണിവള്‍.

Tuesday, March 1, 2016

മോഹം - ഒ എന്‍ വി കുറുപ്പ്

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമോന്നുലുതുവാന്‍ മോഹം

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം

വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം

അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

യാത്ര - ഒ എന്‍ വി കുറുപ്പ്

വേർപിരിയുവാൻ മാത്രം ഒന്നിച്ചു കൂടി നാം
വേദനകൾ പങ്കു വയ്ക്കുന്നു..
കരളിലെഴുതീണങ്ങൾ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു...
കൊച്ചു സുഖദുഃഖ മഞ്ചാടി മണികൾ ചേർത്തു വച്ചു
പല്ലാങ്കുഴി കളിക്കുന്നു വിരിയുന്നു കൊഴിയുന്നു യാമങ്ങൾ
നമ്മളും, വിരിയുന്നു യാത്ര തുടരുന്നു...
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ
പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ..?
എങ്കിലും, സന്ധ്യയുടെ കൈയീലെ സ്വർണവും
പൈങ്കിളി കൊക്കിൽ കിനിഞ്ഞ തേൻ തുള്ളിയും
പൂക്കൾ നെടുവീർപ്പിടും ഗന്ധങ്ങളും
മൌനപാത്രങ്ങളിൽ കാത്തു വച്ച മാധുര്യവും...
മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ടതും പേറി
ഞാൻ യാത്ര തൂടരുന്നു....
മുറതെറ്റിയെത്തുന്നു ശിശിരം
വിറകൊൾവൂ തരു നഗ്ന ശിഖരം
ഒരു നെരിപ്പോടിന്റെ ചുടു കല്ലുകൾക്കിടയിൽ
എരിയുന്നു കനലുകൾ കെടുന്നു..
വഴിവക്കിൽ നിന്നേറ്റി വന്ന വിറകിൻ കൊള്ളി
മുഴുവൻ എരിഞ്ഞു തീരുന്നു....
ഒടുവിലെന് ഭാണ്ഡത്തിൽ ഭദ്രമായി സൂക്ഷിച്ച
തുടു ചന്ദന തുണ്ടു വിറകും അന്ത്യമായി കൺ ചിമും
അഗ്നിക്കു നൽകി ഞാൻ പാടുന്നു നീണ്ടൊരീ യാത്രയിൽ
തളരുമെൻ പാന്ഥേയമാകുമൊരു ഗാനം...
ഒരു കപടഭിക്ഷുവായ് ഒടുവിലെൻ ജീവനെയും
ഒരു നാൾ കവർന്നു പറന്നു പോകാം
നിഴലായ്...നിദ്രയായ് പിന്തുടർന്നെത്തുന്ന
മരണമേ...നീ മാറി നിൽക്കൂ....
അതിനു മുമ്പ് അതിനുമുമ്പ് ഞാൻ പാടട്ടെ..
അതിലെന്റെ ജീവനുരുകട്ടെ...
അതിലെന്റെ മണ്ണു കുതിരട്ടെ ...
ഇളകട്ടെ അതിനിടയിൽ ഞാൻ വീണുറങ്ങട്ടെ..

ചോറൂണ് - ഒ എന്‍ വി കുറുപ്പ്

മോഹിച്ച കണ്ണിനു പൊല്‍കണി പൂക്കളും
ചുണ്ടിന്നു നല്‍തേന്‍ കനികളും
നേദിച്ച് കൈ കൂപ്പി വൈശാഖ കന്യക
മേദിനിതന്‍ നടപ്പന്തലില്‍ നില്‍ക്കവെ
പാഴ്ചെടിയും കടിഞ്ഞൂല്‍ക്കനിയെ തോളിലേറ്റി
നിന്നാഹ്ലാദ നൃത്തം തിമിര്‍ക്കവേ
പാടങ്ങള്‍ ചൈത്രോപവാസ യഞ്ജം കഴിഞ്ഞ്
ആടല്‍ തീര്‍ത്തിത്തിരി ദാഹനീര്‍ മോന്തവേ
കോരിത്തരിച്ചതുപോല്‍ ഇടതൂര്‍ന്ന്
ഇളം ഞാറുകളെങ്ങും വിരിഞ്ഞു നിന്നാടവേ
ഒറ്റവരമ്പിലും നെല്ലിമലരുകള്‍
സര്‍ഗ്ഗ പുളകപ്പൊടിപ്പുകള്‍ കാട്ടവേ
അന്നൊരു പൂംപുലര്‍ വേളയില്‍
ഈ വയല്‍ ചന്തം നുകര്‍ന്ന്
നുകര്‍ന്നു നടന്നുപോയ് നാം ഇരുപേര്‍
നിന്‍ ചുമല്‍ ചേര്‍ന്നു കുഞ്ഞുമോന്‍
ഓമല്‍ തളിര്‍ വിരലുണ്ടുറക്കമായ്
തെച്ചിപ്പഴങ്ങള്‍ അടര്‍ത്തി
സൌഗന്ധിക പുഷ്പജേതാവായി
നിന്‍ മുന്നിലെത്തവേ
കുഞ്ഞുമോനിഷ്ടകുമെന്നോതി
നിന്റെ കൈക്കുമ്പിളില്‍
തന്നെയൊതുക്കി നിന്നോഹരി
യെത്ര വേഗം വീണ്ടുമോമനേ നിന്നിലെ
കൊച്ചു കുസൃതിക്കുടക്കയൊരമ്മായായ്
ഓമല്‍ കളിത്തോഴരൊത്തു നീ ഈ വഴി
ഓടിക്കളിച്ചതാണെത്രയോ വത്സരം
ചെത്തി പഴങ്ങള്‍, മയില്‍പ്പീലികള്‍,
വളപൊട്ടുകള്‍, ചോക്കിന്‍ കഷണങ്ങളാലുമേ
പിഞ്ചു ഹൃദയങ്ങള്‍ കെട്ടിപ്പടുത്തതാ
അഞ്ചിത സൌഹൃദ കേളീ ഗൃഹങ്ങളെ
കാതരമാകുമുള്‍ക്കണ്ണുകളാല്‍ സഖീ
തേടുകയോ വീണ്ടുമീ വഴിവക്കിനെ
യെന്നാലരക്കില്ലമെല്ലാം കരിഞ്ഞുപോയ്
ഇന്നതിന്‍ ധൂമസുഗന്ധമാണോര്‍മ്മകള്‍
പാടവും കൈതമലര്‍പ്പോള ചൂടിയ കാടും
മുളം കിളി പാടും തണല്‍കളും
പണ്ടൊരവില്‍ പൊതി നേടിയ ഭാഗ്യങ്ങള്‍
വഞ്ചിതുഴഞ്ഞുപോകുന്നവര്‍ പാടുന്ന കായലും
കൊറ്റികള്‍, കൊച്ചു കൊതുമ്പുവള്ളങ്ങളും,
നിശ്ചലം ജീവിതം കാട്ടുന്ന തീരവും
ചൂടി പിരിയ്ക്കുന്ന റാക്കിന്റെ
വാദ്യസംഗീതമലയടിയ്ക്കുന്ന തൊടികളും
കാനന മൈന വിരുന്നു വരാറുള്ള
കാവും, കളരിയും, ആമ്പല്‍ കുളങ്ങളും
എന്റെയുള്‍നാട്ടിനഴകുകളോര്‍ത്തു ഞാന്‍
എങ്കിലും നിന്നിലസൂയയാര്‍ന്നെന്‍ മനം
എല്ലാം വളരുന്നു പൂക്കുന്നു
കായ്ക്കുന്നതിലെല്ലാറ്റിനും
വളക്കൂറുറ്റതിന്‍ നിലം
എല്ലാം വളരുന്നു പൂക്കുന്നു
കായ്ക്കുന്നതിലെല്ലാറ്റിനും
വളക്കൂറുറ്റതിന്‍ നിലം
പൂഴിതന്‍ അക്ഷയപാത്രത്തില്‍
നിന്നൊരേ സൂര്യന്റെ
ചൂടും വെളിച്ചവും ഒന്നുപോല്‍
വര്‍ണ്ണങ്ങള്‍, ചൊല്ലുകള്‍ വെവ്വേറെയെങ്കിലും
ഒന്നിച്ചുകൂടി കഴിഞ്ഞതാണിന്നിലം
കൊച്ചുമകനെ മടിയിലിരുത്തി
മുത്തച്ഛനാ കുഞ്ഞിക്കരങ്ങള്‍ കൂട്ടിയ്ക്കവെ
പിന്നെയാ നേദിച്ചെടുത്ത വിശുദ്ധമാം
അന്നവും ഉപ്പും കലര്‍ത്തി നല്‍കീടവേ
മുത്തരിപ്പല്ലുമുളയ്ക്കാത്ത വായ് മലര്‍
പുത്തനായ് എന്തോ നുണഞ്ഞറിഞ്ഞീടവേ
പൂത്തിരി കത്തിയ്ക്കേ
ബന്ധു ജനാഹ്ലാദവായ്ത്താരികള്‍
എന്മനം തുടിക്കൊട്ടവേ
പൂത്തിരി കത്തിയ്ക്കേ
ബന്ധു ജനാഹ്ലാദവായ്ത്താരികള്‍
എന്മനം തുടിക്കൊട്ടവേ
മെല്ലെ കുനിഞ്ഞു നിന്നുണ്ണിതന്‍
ചുണ്ടുകള്‍ക്കുള്ളിലായ്
തെച്ചിപ്പഴമൊന്നു വെച്ചു നീ
ഭൂമിതന്‍ ഉപ്പുനുകര്‍ന്നു നീ പൈതലേ
ഭൂമിതന്‍ ഉപ്പായ് വളരുകന്നിങ്ങിനെ
പാടുകയായിതന്‍ മൌനം ഒരു ഈരടി
കൂടികുളിര്‍ക്കാറ്റു മൂളി പറന്നുപോയ്
പാടുകയായിതന്‍ മൌനം ഒരു ഈരടി
കൂടികുളിര്‍ക്കാറ്റു മൂളി പറന്നുപോയ്
ഉണ്ണീ മറയ്ക്കായ്ക പക്ഷീ
ഒരമ്മതന്‍ നെഞ്ചില്‍ നിന്നുണ്ട
മധുരമൊരിയ്ക്കലും
എന്റെയുള്‍ക്കണ്ണില്‍ പൊടിഞ്ഞൊരു-
അശ്രുക്കളും കണ്ടില്ല
എങ്കിലും പിന്നെയും കണ്ടു നാം
പുണ്യനിളാനദി പാലമൃതൂട്ടുന്ന
പൊന്നിളവെയിലായ് നാമാമണപ്പുറത്തും

ശ്രാവണ സംഗീതം - ഒ എന്‍ വി കുറുപ്പ്


ശ്രാവണ പുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊരീ വഴിത്താരയിലൂടെ
ഒക്കത്ത് പാട്ടിന്റെ തേന്‍ കുടമേന്തി നീ എത്തിയില്ലന്തി മയങ്ങി
പെണ്‍കൊടി നീ മണി തമ്പുരു വാക്കുമായ് മണ്‍കുടം ഇന്നാര്‍ക്കു വിറ്റു
നാവേറും കണ്ണേറുമേല്‍ക്കാതെ മലനാടിനെ പോറ്റുന്ന ഗാനം
നാഗഫണം വിടര്‍ത്തിയാടിയ പുള്ളുവ വീണയില്‍ എന്തേ മയങ്ങി

പാടുക വീണ്ടുമെന്നോതുന്നു വീര്‍പ്പിട്ടു പാതിരാ പൂവിന്റെ മൌനം
നീട്ടുന്നു രാവുകള്‍ വെണ്ണിലാവിന്നിളനീര്‍ക്കുടം മൊത്തി കുടിയ്ക്കൂ
പാടുക വീണ്ടുമെന്നോതുന്നു വീര്‍പ്പിട്ടു പാതിരാ പൂവിന്റെ മൌനം
നീട്ടുന്നു രാവുകള്‍ വെണ്ണിലാവിന്നിളനീര്‍ക്കുടം മൊത്തി കുടിയ്ക്കൂ
തൊട്ടുണര്‍ത്തീടുന്നു പിന്നെയിളം വെയില്‍ മുത്തുകളീ ക്കിളി കൂട്ടില്‍
തെച്ചി പഴങ്ങളിറുത്തു കൊണ്ടോടുന്ന തെക്കന്‍ മണിക്കാറ്റുവോതി
പാടുക വീണ്ടും സുവര്‍ണ്ണ ശലഭങ്ങള്‍ പാറി പറക്കുന്നു ചുറ്റും

കൊക്കുവിടര്‍ത്തുന്നീതെണ്ണിലേകേന്ത തത്തമാര്‍ നീടത്തുന്നുള്ളില്‍
ആ കൊച്ചു ശാരിക ഭൂമികന്യക്കെഴും ദുഃഖങ്ങള്‍ പാടിയ തയ്യല്‍
നാടു വെടിഞ്ഞു പോം നമ്മകള്‍ തന്‍ കഥ പാടിയ പൈങ്കിളി പൈതല്‍
കൊക്കില്‍ ചുരന്ന നറുതേന്‍ നുകര്‍ന്നെന്‍ കൊച്ചു ദുഃഖങ്ങളുറങ്ങൂ
നിങ്ങള്‍ തന്‍ കണ്ണീര്‍ കലരാതിരിയ്ക്കട്ടെ എന്നെങ്കിലുമെന്റെ പാട്ടില്‍
നിങ്ങള്‍ തന്‍ കണ്ണീര്‍ കലരാതിരിയ്ക്കട്ടെ എന്നെങ്കിലുമെന്റെ പാട്ടില്‍

ശ്രാവണ പുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊരീ ഈ വഴിത്താരയിലൂടെ
ഒക്കത്ത് പാട്ടിന്റെ തേന്‍ കുടമേന്തി നീ എത്തിയില്ലന്തി മയങ്ങി
പെന്‍കൊടി നീ മണി തമ്പുരു വാക്കുമായ് മണ്‍കുടം ഇന്നാര്‍ക്കു വിറ്റു
നാവേറും കണ്ണേറുമേല്‍ക്കാതെ മലനാടിനെ പോറ്റുന്ന ഗാനം
നാഗഫണം വിടര്‍ത്തിയാടിയ പുള്ളുവ വീണയില്‍ എന്തേ മയങ്ങി

അനാഥന്‍ - അനില്‍ പനച്ചൂരാന്‍

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു

തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അമ്മയുടെ നോവാറായില്ല -
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
അമ്മയുടെ നോവാറായില്ല -
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി

രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം

ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി..

ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം

ഒരു ഭടന്റെ ഓര്‍മ്മയ്ക്ക് - മുരുകന്‍ കാട്ടാക്കട

ഗിരിശൃംഗ ഹിമശയ്യയില്‍
മയങ്ങുന്നുവോ ഹേ ശരവണന്‍
വ്രണിതമാം മാതൃഹൃദയമോര്‍ത്തിന്നു
കരളുരുക്കുന്നുവോ ശരവണന്‍
നിന്‍ രുധിരചിത്രം പതിഞ്ഞ വസ്ത്രാഞ്ചലം
ഇറുകെ മാറില്‍ പുണര്‍ന്നു നിന്നിന്നവള്‍
ഇണശരം തീണ്ടി ധരണി പൂക്കവേ
കരളു കീറി കരയും ക്രൌഞ്ജമായ്
കനലുകക്കുന്ന കണ്ണുമായ് നില്‍ക്കവേ
കാറ്റ് ചൊല്ലി കരയാതിരിയ്ക്കുക

പുഞ്ചിരിച്ചവന്‍ ഭൂമിയെ പുല്‍കുന്നു
തന്‍ പിതാമഹന്‍ പൊന്‍ ശരശയ്യയില്‍
ഉത്തരായനം കാത്തുറങ്ങുന്നതും
തന്ത്രിപൊട്ടി വെടിയുതിര്‍ന്നീടവേ
തംബുരു ശ്രുതി റാം എന്നുരച്ചതും
മെല്ലെയോര്‍ത്തു കിടക്കയാണിന്നവന്‍
പട്ടുമെത്തപോല്‍ ആ മഞ്ഞു മെത്തയില്‍

പുഞ്ചിരിയ്ക്കയാണാമുഖം പിന്നെയും
പിന്നെയെന്തിനു നീ കരഞ്ഞീടണം
കാറ്റു ചൊല്ലി കരയാതിരിയ്ക്കുക
കരളിലൊരു കോണിലിപ്പോഴും നീയെന്ന
തരളമാം സത്യം അറിക നീയെങ്കിലും
കരളിലൊരു കോണില്‍ ഇപ്പോഴും പിച്ചിയും
തളിരിളം പാല പൂക്കയാണെങ്കിലും
കരളിലൊരു കോണില്‍ ഇപ്പോഴും പൂക്കളും
ചെറുവയല്‍ക്കിളി കുഞ്ഞുമാണെങ്കിലും
വിജന സന്ധ്യകളില്‍ വീണ്ടുമാ കുറുനരികള്‍
കുറുകുമൊറ്റയ്ക്ക് കാതോര്‍ത്തിരിപ്പവന്‍
അടയിരിയ്ക്കുന്നൊരമ്മയ്ക്ക് കൂട്ടായ്
തളിരുലയ്ക്കുന്നരരുമയ്ക്ക് കാവലായ്
അവന്‍ അവിടെയുണ്ടു നീ കരയാതിരിയ്ക്കുക
അവനുറങ്ങാന്‍, തണുക്കാന്‍, വിശന്നിടാന്‍
സമയമല്‍പ്പവും ബാക്കിയില്ലോര്‍ക്കുക
അവനെയോര്‍ത്തു നീ കരയാതിരിയ്ക്കുക
അവനെയോര്‍ത്തു നീ പുളകം പുതയ്ക്കുക

താരകങ്ങളില്‍ തിരയാതിരിയ്ക്കുക
സാഗരത്തിന്റെ സിംഹനാദങ്ങളില്‍
മണ്ണിന്റെ വറ്റാത്ത ഉപ്പുനീരില്‍
അവന്‍ അവിടെയുണ്ട്
നീ കരയാതിരിയ്ക്കുക..
കരയാതിരിയ്ക്കുക..!

പകലുകള്‍ രാത്രികള്‍ - അയ്യപ്പപ്പണിക്കര്‍

നീതന്നെ ജീവിതം സന്ധ്യേ
നീതന്നെ മരണവും സന്ധ്യേ
നീതന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീതന്നെ നീതന്നെ സന്ധ്യേ

നിൻ കണ്ണിൽ നിറയുന്നു
നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു
ഘനശൈത്യഭാരം
നിന്നിൽ പിറക്കുന്നു
രാത്രികൾ പകലുകൾ
നിന്നിൽ മരിക്കുന്നു സന്ധ്യേ
നീ രാത്രി തൻ ജനനി
നീ മൃത്യു തൻ കമനി
നീ പുണ്യപാപപരിഹാരം

നര വന്നു മൂടിയ ശിരസ്സിൽ
മനസ്സിൽ
നരനായൊരോർമ്മ വിളറുന്നു
നരകങ്ങളെങ്ങെന്റെ
സ്വർഗങ്ങളെ?ങ്ങവകൾ
തിരയുന്നു നീ തന്നെ സന്ധ്യേ
കണ്ണാടിയിൽ മുഖം
കാണുന്ന സമയത്തു
കണ്ണുകളടഞ്ഞു വെറുപ്പാൽ
കനിവിന്റെ നനവ്വൂറി
നിൽക്കുന്ന കണ്ണുമായ്
വരിക നീ വരിക നീ സന്ധ്യേ
നിദ്രകൾ വരാതായി
നിറകണ്ണിൽ നിൻ സ്മരണ
മുദ്രകൾ നിഴൽനട്ടു നിൽക്കെ
നിൻ മുടിച്ചുരുളിലെൻ
വിരൽ ചുറ്റി വരിയുന്നു
നിൻ മടിക്കുഴിയിലെൻ
കരൾ കൊത്തി വലിയുന്നു
എല്ലാർക്കുമിടമുള്ള
വിരിവാർന്ന ഭൂമിയിൽ
പുല്ലിന്നും പുഴുവിനും
പഴുതുള്ള ഭൂമിയിൽ
മുടി പിന്നി മെടയുന്ന
വിരൽ നീണ്ടു നീണ്ടു നിൻ
മടിയിലെക്കുടിലിൽച്ചെ-
ന്നഭയം തിരക്കുന്നു.

പകലായ പകലൊക്കെ
വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ 'ശുഭരാത്രി'
പറയാതെ കുന്നിന്റെ
ചെരിവിൽക്കിടന്നുവോ നമ്മൾ?
പുണരാതെ,ചുംബനം
പകരാതെ മഞ്ഞിന്റെ
കുളിരിൽക്കഴിഞ്ഞുവോ നമ്മൾ?
ഒരു വാതിൽ മെല്ലെ-
ത്തുറന്നിറങ്ങുന്നപോൽ,
കരിയില കൊഴിയുന്നപോലെ,
ഒരു മഞ്ഞുകട്ട
യലിയുന്നപോലെത്ര
ലഘുവായി, ലളിതമായ്
നീ മറഞ്ഞു!

വരുമെന്നു ചൊല്ലി നീ,
ഘടികാരസൂചിതൻ
പിടിയിൽ നിൽക്കുന്നില്ല കാലം
പലരുണ്ടു താരങ്ങ-
ളഅവർ നിന്നെ ലാളിച്ചു
പലതും പറ,ഞ്ഞതിൻ
ലഹരിയായ്ത്തീർന്നുവോ
പറയൂ മനോഹരി സന്ധ്യേ
പരലോകസംഗീതി
കേട്ടു ലയിക്കുവാൻ
മറിവ്വാന തിന്നതിൻ
മറവിയായ്ത്തീർന്നുവോ
പറയൂ മനോഹരി സന്ധ്യേ?
ചിറകറ്റു വീഴുന്നു താരം
ചിതകൂട്ടി നിൽക്കുന്നു കാലം
വരികില്ല നീ-
യിരുൾക്കയമായി നീ-
യിന്നു ശവദാഹമാണെൻ
മനസ്സിൽ
വരികില്ലെന്നറിയാമെ
ന്നായിട്ടും വാനം നിൻ
വരവും പ്രതീക്ഷിച്ചിരുന്നു
ചിരകാലമങ്ങനെ
ചിതൽ തിന്നു പോയിട്ടും
ചിലതുണ്ടു ചിതയിന്മേൻ വയ്ക്കാൻ

പൊഴിയുന്നു കരിയിലകൾ
നാഴിക വിനാഴികകൾ
കഴിയുന്നു നിറമുള്ള കാലം
വിറകൊൾവു മേഘങ്ങൾ
പറക നീയമൃതമോ
വിഷമോ വിഷാദമോ സന്ധ്യേ?
ഇനി വരും കൂരിരുൾ-
ക്കയമോർത്തു നീപോലും
കനിയുമെന്നൂഹിച്ച നാളിൽ
നിന്റെയീ നിഴലൊക്കെ-
യഴലെന്നു കരുതിയെൻ
തന്ത്രികളെ നിൻ വിരലിൽ വെച്ചു.
അറിയുന്നു ഞാ,നിന്നു
നിന്റെ വിഷമൂർച്ഛയിൽ
പിടയുന്നുവെങ്കിലും സന്ധ്യേ,
ചിരിമാഞ്ഞു പോയൊരെൻ
ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ-
യൊരു സൗഹൃദത്തിന്റെ
മൃതിമുദ്ര നീയതിൽ കാണും.

ഇനിയുള്ള കാലങ്ങ-
ളിതിലേ കടക്കുമ്പോ-
ഴിതുകൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും
വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ,
അലറാത്ത കടൽ, മഞ്ഞി-
ലുറയാത്ത മല, കാറ്റി-
ലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം
പണിചെയ്ത സ്മാരകം
നിവരട്ടേ, നിൽക്കട്ടേ സന്ധ്യേ!

നീതന്നു ജീവിതം സന്ധ്യേ
നീതന്നു മരണവും സന്ധ്യേ
നീതന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീതന്നെ നീതന്നെ സന്ധ്യേ

എവിടെന്നു വന്നിത്ര
കടുകയ്പു വായിലെ-
ന്നറിയാതുഴന്നു ഞാൻ നിൽക്കെ
കരിവീണ മനമാകെ-
യെരിയുന്നു പുകയുന്നു
മറയൂ നിശാഗന്ധി സന്ധ്യേ
ഒരു താരകത്തെ
വിഴുങ്ങുന്നു മേഘം
ഇരുളോ വിഴുങ്ങുന്നു
കരിമേഘജാലം
ഇരുളിന്റെ കയമാർന്നു
പോയ് സൗരയൂഥങ്ങ-
ളിനി നീ വരൊല്ലേ, വരൊല്ലേ!
ചിറകറ്റ പക്ഷിക്കു
ചിറകുമായ് നീയിനി-
പ്പിറകേ വരൊല്ലേ, വരൊല്ലേ!
അവസാനമവസാന-
യാത്രപറഞ്ഞു നീ-
യിനിയും വരൊല്ലേ, വരൊല്ലേ!

മൃതരായി, മൃതരായ്
ദഹിച്ചുപോയ്, നീവെച്ച
മെഴുകിൻതിരികളും സന്ധ്യേ
ഇനിയില്ല ദീപങ്ങ-
ളിനിയില്ല ദീപ്തിക-
ളിനിയും വെളിച്ചം തരൊല്ലേ!
ഒടുവിൽ നിൻ കാലടി-
പ്പൊടികൂടിത്തട്ടിയെൻ-
പടിവാതിൽ കൊട്ടിയടച്ചപോലെ
മറയൂ നിശാഗന്ധി സന്ധ്യേ,
 നിന്റെ മറവിയുംകൂടി മറയ്ക്കൂ

നീ തന്ന ജീവിതം
നീ തന്ന മരണവും
നീ കൊണ്ടുപോവുന്നു സന്ധ്യേ
അവസാനമവസാന-
മവസാനമീ യാത്ര-
യവസാനമവസാനമല്ലോ!