Showing posts with label ഭ്രാന്ത്. Show all posts
Showing posts with label ഭ്രാന്ത്. Show all posts

Thursday, September 3, 2020

ഭ്രാന്ത്‌ - രോഷ്നിസ്വപ്ന

ഭ്രാന്തുണ്ടായിരുന്നപ്പോൾ 

ഞാൻ കൈനീട്ടി 

അയൽ രാജ്യങ്ങളിലെ 

പഴങ്ങൾ 

മോഷ്ടിച്ചു തിന്നു .


ഒരു കാൽചുവട് 

ഇവിടെ പതിച്ചു വച്ച് 

അടുത്ത ചുവട് 

മറ്റേതോ 

ദേശത്തിന്റെ 

ഓർമകളിലേക്ക് 

കോർത്തു വച്ചു .


എപ്പോൾ വേണമെങ്കിലും

എങ്ങനെ വേണമെങ്കിലും 

ഊർന്നഴിഞ്ഞു പോകാവുന്ന 

ഒന്നായി 

ഓർമ്മയും ബോധവും 

എന്നിൽ 

കുതിച്ചു .


കൃഷ്ണമണികൾ 

മറ്റേതോ കാലങ്ങളിൽ 

വിളഞ്ഞ 

മുന്തിരികളായി മാറി .

മരിച്ചു പോയ 

പക്ഷികൾ 

എന്റെ വിരലുകളിലേക്ക് ചേക്കേറാൻ തുടങ്ങി .


കൈപ്പത്തികൾ സംഘകാലത്തെ ബസവണ്ണയുടെ 

ഗ്രാമത്തിലെ 

ചാണകവറളികൾക്കൊപ്പം ചേർന്ന് ,

ജീവിതത്തിൽ നിന്ന് 

പുഞ്ചിരിച്ചുകൊണ്ട് 

മരണത്തിലേക്ക് 

ഇറങ്ങിപ്പോയവരുടെ ഉടൽ 

സുഗന്ധത്തോടെ 

തീയിനോട് ചേർത്തു കൊടുത്തു .


കുളത്തിലേക്ക് ജലം എന്നപോലെ 

ജീവൻ വായുവിലേക്ക് 

കലർന്നു .

ശിരസ്സ് മണൽത്തരികൾക്കൊപ്പം ...

ചുണ്ട് 

പൂക്കൾക്കൊപ്പം 

ചെവികൾ 

പക്ഷികളുടെ ചിറകുകൾക്കൊപ്പം 

അടിവയർ 

സൂര്യകാന്തിക്കൊപ്പം 

മാറിടങ്ങൾ 

താമരപ്പൂവുകൾക്കൊപ്പം .


എന്റെ കാഴ്ച 

ഇതിഹാസങ്ങളിലേക്കും 

കെട്ടുകഥകളിലേക്കും 

യുദ്ധങ്ങളിലേക്കും 

വറുതികളിലേക്കും 

പോയി 

തിരിച്ചു വന്നു .


കേൾവി 

കൊല്ലപ്പെട്ടവരുടെയും 

കാണാതായവരുടെയും 

നിലവിളികൾക്കൊപ്പം അദൃശ്യതയിലേക്ക് പോയിത്തിരിച്ചു വന്നു .


നാസാരന്ധ്രങ്ങൾ 

കാറ്റിനൊപ്പം പോയി 

ഉടലുകൾ കത്തുന്ന മണം കേട്ട് 

മിണ്ടാതെ 

തിരിച്ചു വന്നു .


ഓർമ്മ മറവിയെത്തേടി 

അലാദീന്റെ മരുഭൂവിൽ അലഞ്ഞു .


ഭ്രാന്ത്‌ മാറിയപ്പോൾ 

എല്ലാം തിരിച്ചു വന്നു .

കാഴ്ച 

കേൾവി 

സ്പർശം 

മണം 

ഓർമ്മ ...


പക്ഷെ 

അവയൊന്നും 

എന്നെക്കണ്ട് 

തിരിച്ചറിഞ്ഞതേയില്ല .


എന്റെ 

ഉടലിൽ നിന്ന് 

കൈകാലുകളും 

മൂക്കും മുലകളും 

കാതുകളും 

വെട്ടി മാറ്റിയിരുന്നു .

................................

Monday, March 13, 2017

ഭ്രാന്തന്മാര്‍ - സച്ചിദാനന്ദൻ

ഭ്രാന്തന്മാര്‍ക്ക് ജാതിയോ മതമോ ഇല്ല.
ഭ്രാന്തികള്‍ക്കും.
നമ്മുടെ ലിംഗവിഭജനങ്ങള്‍ അവര്‍ക്കു ബാധകമല്ല.
അവര്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കു പുറത്താണ്.
അവരുടെ വിശുദ്ധി നാം അര്‍ഹിക്കുന്നില്ല.,
ഭ്രാന്തരുടെ ഭാഷ സ്വപ്നത്തിന്റേതല്ല
മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റേതാണ്
അവരുടെ സ്‌നേഹം നിലാവാണ്
പൗര്‍ണമിദിവസം അതു കവിഞ്ഞൊഴുകുന്നു;
മുകളിലേക്കു നോക്കുമ്പോള്‍ അവര്‍ കാണുന്നത്
നാം കേട്ടിട്ടേയില്ലാത്ത ദേവതമാരെയാണ്.
അവര്‍ ചുമല്‍ കുലുക്കുന്നതായി നമുക്കു തോന്നുന്നത്
അദൃശ്യമായ ചിറകുകള്‍ കുടയുമ്പോഴാണ്.
ഈച്ചകള്‍ക്കും ആത്മാവുണ്ടെന്ന് അവര്‍ കരുതുന്നു
പുല്‍ച്ചാടികളുടെ ദൈവം പച്ചനിറത്തില്‍
നീണ്ട കാലുകളില്‍ ചാടി നടക്കുന്നുവെന്നും.
ചിലപ്പോള്‍ അവര്‍ വൃക്ഷങ്ങളില്‍നിന്നു
ചോരയൊലിക്കുന്നതു കാണുന്നു
ചിലപ്പോള്‍ തെരുവില്‍നിന്ന്
സിംഹങ്ങള്‍ അലറുന്നതു കാണുന്നു.
ചിലപ്പോള്‍ പൂച്ചയുടെ കണ്ണില്‍
സ്വര്‍ഗ്ഗം തിളങ്ങുന്നതു കാണുന്നു:
ഇക്കാര്യങ്ങളില്‍ അവര്‍ നമ്മെപ്പോലെതന്നെ.
എന്നാല്‍, ഉറുമ്പുകള്‍ സംഘം ചേര്‍ന്നു പാടുന്നത്
അവര്‍ക്ക് മാത്രമേ കേള്‍ക്കാനാവൂ.
അവര്‍ വായുവില്‍ വിരലോടിക്കുമ്പോള്‍
മദ്ധ്യധരണ്യാഴിയിലെ കൊടുങ്കാറ്റിനെ
മെരുക്കിയെടുക്കുകയാണ്
കാല്‍ അമര്‍ത്തിച്ചവിട്ടുമ്പോള്‍ ജപ്പാനിലെ
ഒരഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാതെ നോക്കുകയും.
ഭ്രാന്തന്മാരുടെ കാലം വേറൊന്നാണ്
നമ്മുടെ ഒരു നൂറ്റാണ്ട് അവര്‍ക്കൊരു നിമിഷം മാത്രം.
ഇരുപതു ഞൊടി മതി അവര്‍ക്ക്
ക്രിസ്തുവിലെത്താന്‍
ആറു ഞൊടികൂടി, ബുദ്ധനിലെത്താന്‍.
ഒരു പകല്‍കൊണ്ട് അവര്‍
ആദിയിലെ വന്‍വിസ്‌ഫോടനത്തിലെത്തുന്നു
ഭൂമി തിളച്ചുമറിയുന്നതുകൊണ്ടാണ്
അവര്‍ എങ്ങുമിരിക്കാതെ നടന്നുകൊണ്ടേയിരിക്കുന്നത്.
ഭ്രാന്തന്മാര്‍
നമ്മെപ്പോലെ
ഭ്രാന്തന്മാരല്ല.