Showing posts with label കാത്തിരിപ്പ്. Show all posts
Showing posts with label കാത്തിരിപ്പ്. Show all posts

Wednesday, February 7, 2018

കവിത - പവിത്രൻ തീക്കുനി

എല്ലാ
പിണക്കങ്ങളും
പിഴുതെറിയുക

തിരിച്ചു പോകുവാൻ
സമയമാവുന്നു

അതിന്നിടയിൽ
ഒന്നു കൂടി കാണണം

നനഞ്ഞ വിരലുകൾ
ചേർത്ത് പിടിച്ച്
കവിതയുടെ
വയൽ വരമ്പിലൂടെ
നടക്കണം

ഉടഞ്ഞ കുപ്പിവളകളിൽ
മുഖം വീർപ്പിച്ച്
ഉത്സവത്തിന്റെ പടിയിറങ്ങണം

ഇടവഴിയിലെ
ഇലഞ്ഞിത്തണൽ
ഒരു കുമ്പിളിൽ നിറയ്ക്കണം

കല്ലുവെട്ടാംകുഴിയിലെ
കിതപ്പുകളിൽ
ചൂണ്ടയിട്ട് പിടിക്കണം
ഒരു കൊടുങ്കാറ്റിനെ

ഏറേ ദാഹത്തോടെ
നോക്കി നിൽക്കണം
പറങ്കിമാവുകൾക്കിടയിലൂടെ
കുന്നുകയറുന്ന
കിണറിനെ  

മുറിച്ചൂട്ട് വീശി
വേച്ച് വേച്ച്
വഴി തെറ്റുന്നവരിൽ
നിന്ന്
എരിയാത്ത
അടുപ്പുകളിലേക്ക്
വഴികളെ
ചുരുട്ടി വയ്ക്കണം

രാത്രി
അടുക്കളയിൽ
തട്ടിച്ചിതറുന്ന
പാത്രങ്ങളും
വാക്കുകളും
വിശപ്പും

രാവിലെ
ചോറ്റുപാത്രത്തിൽ
നിറച്ച്
ചിരിച്ച്
നമുക്ക് ഒന്നുകൂടി

പള്ളിക്കൂടത്തിന്റെ
പടി കയറണം

നുണയാനാവാത്ത
മിഠായികളിലേക്ക്
നാക്കണ്ണുകൾ
എയ്ത്

ഒന്നുകൂടി
നമുക്ക്
വിരലുകളിൽ
പരീക്ഷകൾ
തുന്നി വയ്ക്കണം

പോക്കുവെയിലിറങ്ങിയ
ചാണകത്തറയിൽ
അന്തിയായിട്ടും
വരാത്ത
അച്ഛനെയും
അമ്മയേയും
ഒന്നു കൂടി
കാത്തിരിക്കണം

Sunday, March 27, 2016

കാത്തിരിപ്പ് - മുരുകന്‍ കാട്ടാക്കട

ആസുരതാളം തിമര്‍ക്കുന്നു ഹൃദയത്തില്‍
ആരോ നിശബ്ദമൊരു നോവായി നിറയുന്നു
നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്‍പാര്‍ത്തിരിക്കുന്നു
ഞാനുറങ്ങുമ്പൊഴും കാത്തിരിപ്പൊറ്റക്കു
താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും
നിഴല്‍പ്പരപ്പിന്നു കണ്പാര്‍ക്കുന്നു
എന്റെ മയക്കത്തില്‍ എന്റെ സ്വപ്നങ്ങളില്‍
കാത്തിരിപ്പെന്തൊ തിരഞ്ഞോടിയെത്തുന്നു
ആരെയോ ദൂരത്തു കണ്ടപോലാനന്ദ
മോദമോടെന്നെ വിളിച്ചുണര്‍ത്തീടുന്നു
മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു
ഭൂതകാലത്തിന്നുമപ്പുറം വീണ്ടുമൊരു
വാക്കിന്റെ വേനല്‍ മഴത്തുള്ളി
വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്‍പാര്‍ത്തിരിക്കുന്നു
മച്ചിലെ വാവല്‍ കലമ്പലില്‍
ഘടികാരമൊച്ചയുണ്ടാക്കും നിമിഷ പുഷ്പങ്ങളില്‍
തെന്നല്‍ തലോടി തുറന്ന പടിവാതിലില്‍ തെക്ക്
നിന്നെത്തുന്ന തീവണ്ടി മൂളലില്‍
ഞെട്ടിയുണര്‍ന്നെത്തി നോക്കുന്നു പിന്നെയും
ഒച്ച്‌ പോലുള്‍വലിഞ്ഞീടുവാനെന്കിലും
ഒരു പകല്‍ പടിവാതിലോടിയിറങ്ങുമ്പോളിരവു
കറുത്ത ചിരി തൂകിയണയുമ്പോള്‍
ഇരുവര്‍ക്കുമിടയിലൊരു സന്ധ്യപൂത്തുലയുമ്പോള്‍
ഇലകളനുതാപമോടരുണാശ്രുവേല്ക്കുമ്പോള്‍
എവിടെയോ മിഴി പാകി ഒരു ശിലാശകലമായ്
വാക്കിന്റെ വേനല്‍ മഴത്തുള്ളി
വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
വേദന ..വേദന വാരിപ്പുതച്ചു വീണ്ടും
എന്റെ കാത്തിരിപ്പൊറ്റക്കു കണ്‍പാര്‍ത്തിരിക്കുന്നു
കണ്ണീരു പൊടിയുന്ന വട്ടുന്നതോര്‍ക്കാതെ
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്‍പാര്‍ത്തിരിക്കുന്നു

Tuesday, March 15, 2016

കാത്തിരിപ്പുകാര്‍

ആരോ നമ്മെ കാത്തിരിക്കുന്നുണ്ട്
ഏതോ വളവില്‍,ചുഴിയില്‍,മുറിവില്‍,
മൌനത്തില്‍.
കയറ്റക്കാരന്‍ കണാരേട്ടനെ
തെങ്ങ് കാത്തിരുന്നപോലെ.
കുത്തിയായ രാമേട്ടനെ
കിണറു കാത്തിരുന്ന പോലെ.
ഡ്രൈവറായ മമ്മതിക്കായെ
വണ്ടി കാത്തിരുന്നപോലെ.
ഡോക്ടറായ സാമുവലിനെ
രോഗം കാത്തിരുന്ന പോലെ.

മനുഷ്യരോട് മിണ്ടിയിട്ട്
മാസങ്ങളായി.
മീനുമായ് ചെല്ലുമ്പോള്‍
വീടുകള്‍ മാത്രം സുഖദുഃഖങ്ങള്‍ തിരക്കുന്നു.
പൂക്കളും പൂച്ചകളും മാത്രം നാളെയും
വരണമേയെന്നു പ്രാര്‍ത്ഥിക്കുന്നു.

വളവിലുണ്ട് ഒരേട്ടത്തി.
ചുഴിയിലുണ്ട് ഒരമ്മ.
മുറിവിലുണ്ട് ഒരു പെണ്‍കുട്ടി.
ചത്ത ചാളയുടെ കണ്ണുള്ളവള്‍.
കടലില്‍ നിന്നു കരക്കുപിടിച്ചിട്ടപോലെ
ജീവിതം മാറ്റിവെച്ചവള്‍.
മൌനത്തിലുണ്ട് ഒരു മുത്തശ്ശി.
കാത്തിരിപ്പുകള്‍ക്ക് വര്‍ണ്ണ ചിറകുകള്‍
മുളക്കുമെന്നു മുന്‍പ് മീന്‍കാരിയായ മുത്തശ്ശി.
അവരുടെ കണ്ണുകളില്‍ തളര്‍ വാതം പിടിച്ച കടല്.
മുലകളില്‍ വല
ഞരക്കത്തില്‍ അരയന്‍.