Showing posts with label കുഞ്ഞനുണ്ണി. Show all posts
Showing posts with label കുഞ്ഞനുണ്ണി. Show all posts

Saturday, July 23, 2016

കുഞ്ഞനുണ്ണി - ഡി വിനയചന്ദ്രന്‍

കുഞ്ഞനുണ്ണി വീട്ടിലില്ല
കുഞ്ഞടുപ്പിന്‍ മൂട്ടിലില്ല
അമ്മ കോരും കിണറിലില്ല
അച്ഛനെണ്ണും കതിരിലില്ല
പെങ്ങള്‍ പാവും തറിയിലില്ല
പല്ലിമുട്ടപ്പഴുതിലില്ല
ചിക്കുപായുടെ ചുരുളിലില്ല
തെക്കിനിയുടെ തൂണിലില്ല
തേവരുണ്ണും മുറിയിലില്ല
തേതിപ്പശുവിന്‍റെ അകിടിലില്ല
ഇട്ടിക്കുറുമ്പത്തെങ്ങിലില്ല
ചക്കക്കുരുവിന്‍റെdയുള്ളിലില്ല
വാരിയിറമ്പിന്‍ നിഴലിറങ്ങിയ
പൂഴിമണലിന്‍ ചുഴിയിലില്ല
കാവല്‍ നില്‍ക്കും കാഞ്ഞിരത്തിന്‍
വാവലുറങ്ങിയ കൊമ്പിലില്ല
വാവല്‍ പോകും വഴിവിലങ്ങും
കാര്‍മുടിയുടെ ചിടയിലില്ല.
കുഞ്ഞനുണ്ണി നാട്ടിലില്ല.
കുന്നിലമ്പലമുടി കൊഴിഞ്ഞു
കോതയാറിന്‍റെ കണ്ണടഞ്ഞു
വെള്ളെരുക്കിന്‍റെ മൂക്കുടഞ്ഞു
വെട്ടുവഴിയുടെ കാതടര്‍ന്നു
ചന്തനാക്കിന്‍റെ തുമ്പരിഞ്ഞു
ആല്‍ത്തറയുടെ നെഞ്ചെരിഞ്ഞു
പുഞ്ചവയലിന്‍റെ കുടല്‍ മറിഞ്ഞു
കമ്പിത്തൂണിന്‍റെ കൈ കരിഞ്ഞു
കുംഭത്തേരിന്‍റെ കാലൊടിഞ്ഞു.
കുഞ്ഞനുണ്ണി നാട്ടിലില്ല വീട്ടിലില്ല.
കൂട്ടുകാരുടെ കൂട്ടിലില്ല
ചീട്ടുകളിയുടെ ചീട്ടിലില്ല
കൂട്ടുകാരിപ്പെണ്ണ് പാടിയ
പാട്ടുറങ്ങിയ കടവിലില്ല
മാക്രി പാടിയ മഴയിലില്ല
പോക്രി മൂത്തൊരു വെയിലില്ല
കാട്ടുമാക്കാന്‍ കുളിരിലില്ല
പൂച്ചെടിയുടെ ചിറിയിലില്ല
കാക്കവന്നു വിരുന്നൊരുക്കിയ
കാട്ടുപോത്തിന്‍റെ കൊമ്പിലില്ല
പോക്കു വെയ് ലു മുകര്‍ന്നു പുല്‍കി-
പ്പൂത്ത മാനത്തു പൂത്തതില്ല.
പകലറിഞ്ഞൊരു കളത്തിലില്ല
രാവറിഞ്ഞൊരു തുറയിലില്ല
കുഞ്ഞനുണ്ണി നാട്ടിലില്ല വീട്ടിലില്ല.
എട്ടുകെട്ടിന്‍ കിഴക്കേക്കോടി-
ക്കെട്ടിലുള്ളോരു പന്നഗത്തില്‍
ഏത്തമിടുന്നൊരു പകലിലൂടെ
എത്തിനോക്കുന്നു കുഞ്ഞനുണ്ണി.
കാവിലെണ്ണ വിളക്കെരിഞ്ഞൊരു
കാടു വളരെ,രാവു തേങ്ങി-
ത്തേങ്ങി വന്നൊരു തേര്‍ വഴിയേ
തേര്‍ തെളിക്കുന്നു കുഞ്ഞനുണ്ണി.