Showing posts with label Kadammanitta. Show all posts
Showing posts with label Kadammanitta. Show all posts

Sunday, January 15, 2023

അവലക്ഷണം -കടമ്മനിട്ട


കൈവെള്ളയിൽ കറുത്ത പുള്ളി

കൈനോട്ടക്കാരൻ പറഞ്ഞു:

അവലക്ഷണം അപായം

വിഷഭയം അഗ്നിഭയം ജലഭയം

മിത്രദോഷം മാനഹാനി

അരചകോപം വിരഹദു:ഖം ദുർമരണം

ലക്ഷണക്കേട് മാറാതെ രക്ഷയില്ലെന്നു വന്നു.

മണിബന്ധമറുത്ത് കൈപ്പത്തി കളഞ്ഞ്

അയാൾ രക്ഷപ്പെട്ടു.

തല കളഞ്ഞ് തലയിലെഴുത്തിന്റെ കേട്

മാറ്റാമെന്ന തത്വം അങ്ങനെ

അയാൾ കണ്ടുപിടിച്ചു.

ലോകവുമാഹ്ലാദിച്ചു.

 


Sunday, November 13, 2022

ദേവീസ്തവം -കടമ്മനിട്ട


ഹേ! പാർവതീ! പാർവണേന്ദു പ്രമോദേ, പ്രസന്നേ


പ്രകാശക്കുതിപ്പിൽ,കിതയ്ക്കുന്ന നിന്നെ

പ്രകീർത്തിച്ചു പാടാനുമോരോ വിഭാത-

ക്കുളിർവാത ദാഹാർത്തിയായ്‌ നിന്റെ നിശ്വാസ-

വേഗം കുടിക്കാനു,മോമൽത്തടിൽമേനി

പുൽകിത്തലോടാനുമാഴത്തിലാഴത്തി-

ലാഴ്‌ന്നേറെ നേരം മുഴുകിത്തികഞ്ഞാട-

ലാറ്റാനുമീ വിശ്വശക്തി പ്രവാഹക്കുതിപ്പിൽ

കിതപ്പായ്‌ ഭവിപ്പാനുമെന്നെ ഭവിപ്പിക്ക നീ ഭാവികേ!

ഹേ! ഭാർഗവീ, ഗർവ്വഹർത്രീ, പ്രേമഗാത്രീ, പ്രസിദ്ധേ!

നറും പൂവിതൾ നോറ്റുതോറ്റുന്ന ദിവ്യാനു-

രാഗത്തുടുപ്പിൻ കരൾക്കൂമ്പറുത്തും,

ഇളം ചില്ല മെല്ലെക്കുലുക്കിച്ചിരിച്ചോടി-

യെത്തുന്ന നന്മണിക്കാറ്റിന്റെ കണ്ഠം ഞെരിച്ചും,

വിയർക്കുന്ന പുല്ലിന്റെ ഗദ്‌ഗദം ചോർത്തിക്കുടിച്ചും

ത്രസിക്കുന്ന ജീവന്റെ പുണ്യം കവർന്നും

തിമിർക്കുന്നരക്കൻ, നറും ചോര മോന്തി -

ചിനയ്ക്കുന്നരക്കൻ, ഇരുൾക്കോട്ട കെട്ടി-

യടക്കിക്കപാലാസ്ഥി മാലാവിതാനം

ചമയ്ക്കുന്നരക്കൻ ധരിത്രീ വിലാപം.

വിറയ്ക്കുന്നു ദിക്ക്‌പാലരെല്ലാ,മിടിത്തിയിളിക്കുന്നുചുറ്റും

ഇതാണെന്റെ ലോകം, ഇതാണെന്റെ യോഗം.

ഹേ! ഭൈരവീ, ശോകഹർത്രീ, യോഗമൂർത്തേ, പ്രചണ്ഡേ!

തൃക്കണ്ണു മൂന്നും തുറന്നാർദ്രയായിത്തിളയ്ക്കൂ

കുതിക്കൂ, ജ്വലിച്ചന്ധകാരം മുടിക്കൂ

കരാളന്റെ വക്ഷസ്സിലോങ്ങിച്ചവിട്ടിച്ചതയ്ക്കൂ

സഹസ്രാരപത്മം വിരിഞ്ഞുള്ളിലേറിത്തിളങ്ങൂ

എടുക്കെന്നെ നീ, നിൻമടിത്തട്ടിലൊട്ടി -

കേകിടക്കട്ടെ നിൻ പോർമുലക്കണ്ണു മുട്ടി.

ഹേ! ശാരദേ, സാർവ്വഭൗമേ; പരിശോഭിതേ,

ശാരദാശസങ്കാശസൗമ്യേ, ശിവേ !

പ്രകാശാങ്കുരങ്ങൾ, പ്രഭാതാത്ഭുതങ്ങൾ

പ്രഹർഷേണ വർഷിച്ചുമേയും ഘനങ്ങൾ

ഘനശ്യാമനീലം, കടക്കണ്ണുചായും വിലാസം

വികാരോൽബണം വിശ്വഭാവം

സമാകർഷചേതോവിതാനം, സരിത്തിൻ

ഹൃദന്താവബോധോദയം, പാരിജാതം

പ്രേമകല്ലോലിനീലീല, ലാവണ്യലാസ്യ -

പ്രകാരം, പ്രസാദം, പ്രകാശം.

ഇതാകട്ടെ ലോകം, ഇതാണെന്റെ മോഹം

ഇതാണെന്റെ നീയായ സത്യസ്വരൂപം

ഹേ! ശ്യാമളേ, ശാന്തരൂപേ, സമുദ്രേ! 


Saturday, February 4, 2017

ചാക്കാല - കടമ്മനിട്ട

അങ്ങേലെ മൂപ്പീന്നു ചത്തോടീ
നമ്മളും പോയൊന്നറിയേണ്ടേ?
ചാക്കാല ചൊല്ലുവാൻ വന്നവനു
കാപ്പിയും കാശും കൊടുത്തോടീ?
കാര്യങ്ങളെന്തൊക്കെയായാലും
നാലുപേർ കൂടുന്ന കാര്യമല്ലേ
കോടിയിടേണം പുകല വേണം
കാണിക്കാൻ കണ്ണുനീരിറ്റു വേണം
വെറ്റില തിന്നു ചവച്ചു തുപ്പി
കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ.
ഭാഗ്യവാനെന്നേ പറയാവൂ
യോഗ്യതയുച്ചത്തിലോർക്കേണം
ചാവിന്നു ബന്ധുത്വമേറുമല്ലൊ
ചാവാതിരിക്കൊമ്പോളെന്തുമാട്ടെ.
എലിമുള്ളുകൊണ്ടാവഴിയടച്ചു
എലുകക്കല്ലൊക്കെ പിഴുതു മാറ്റി
അതിരിലെ പ്ലാവിന്റെ ചോടു മാന്തി
വേരറ്റുവീണപ്പോൾ തർക്കമാക്കി
എരുമയെ കയറൂരി വിട്ടു തയ്യിൻ
തല തീറ്റിയെതിരുകളെത്ര കാട്ടി!
ഏത്തവാഴക്കുല കണ്ടുകണ്ണിൽ
ഈറകടിച്ചു കുശുമ്പു കുത്തി
അളിയനും പെങ്ങളുമെന്നതോർക്കാ-
തതിയാന്റെ തോന്ന്യാസമായിരുന്നു.
പെണ്ണിനെകാണുവാൻ വന്നവരോ-
ടെണ്ണിയ ദൂഷണമെത്രമാത്രം!
പൈക്കിടാവാദ്യമായ്‌ പെറ്റ വാറെ
കൊണ്ടി കൂടോത്രങ്ങളെന്നു വേണ്ട
കുരുതി പുഴുങ്ങി,യുരുളി പൊട്ടി
കറവപ്പശുവിന്റെ കുടലു പൊട്ടി
ഓർക്കുവാൻ കൊള്ളുന്നതല്ലിതൊന്നും
ഓർക്കുവാൻ പറ്റിയ നേരമല്ല.
തരവഴി കാട്ടിയതിന്നു നമ്മൾ
പകരം കൊടുത്തു പലിശ ചേർത്ത്‌.
വാശിക്കു വളിവിട്ടു യോഗ്യരാകാൻ
നോക്കേണ്ടതിനും നാം മോശമല്ല.
അയൽദോഷി ആയില്യമായിരുന്നു
മനദോഷം മക്കൾക്കെന്നാപ്തവാക്യം.
ഓർക്കുവാനോർക്കുന്നതല്ലിതൊന്നും
ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും.
എങ്കിലുമങ്ങേരു ചത്തല്ലൊ
എന്തൊക്കെയായാലും രക്തബന്ധം!
നാലുപേർ കൂടുന്നിടത്തു നമ്മൾ
നാണക്കേടെന്നു വരുത്തരുത്

മക്കളോടൊന്നു പറഞ്ഞേരു
വായ്ക്കരിക്കാര്യം മറക്കേണ്ട
നാത്തൂനോടൊത്തു കരഞ്ഞേരു
നഷ്ടം വരാനതിലൊന്നുമില്ല.
ചിത കത്തിത്തീരും വരേക്കു നമ്മൾ
ചിതമായ്‌ പെരുമാറാം ദോഷമില്ല.

Wednesday, March 30, 2016

ക്യാ ? - കടമ്മനിട്ട രാമകൃഷ്ണന്‍


ഗുജറാത്തില്‍ നിന്നും മടങ്ങുമ്പോള്‍
കൊച്ചിയില്‍ കച്ചവടത്തിനു പോകുന്ന
ഗുജറാത്തിയുമായി ട്രെയിനില്‍വച്ച് ഞാന്‍ പരിചയപ്പെട്ടു.
‘താങ്കളുടെ ശുഭനാമമെന്താകുന്നു’? അയാള്‍ ചോദിച്ചു.
‘രാമകൃഷ്ണന്‍’ ഞാന്‍ പറഞ്ഞു.
‘റാം കിശന്‍ ! റാം കിശന്‍ ! റാം റാം’
എന്നഭിനന്ദിച്ചുകൊണ്ട് അയാള്‍
എന്നിലേക്കേറെ അടുത്തിരുന്നു.
‘താങ്കള്‍ മാംസഭുക്കാണോ?’അയാള്‍ ചോദിച്ചു.
‘അങ്ങനെയൊന്നുമില്ല’ ഞാന്‍ പറഞ്ഞു.
‘താങ്കളോ?’ ഞാന്‍ ചോദിച്ചു.
‘ഞങ്ങള്‍ വൈഷ്ണവജനത ശുദ്ധ സസ്യഭുക്കുകളാണ് ’
തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.
‘നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ
വയറു കീറി കുട്ടികളെ വെളിയിലെടുത്തു തിന്നതോ?
തള്ളയേയും’ ഞാന്‍ പെട്ടെന്നു ചോദിച്ചുപോയി.
ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍
കോമ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലു കുലച്ചുകൊണ്ട്
എന്റെ നേരെ മുരണ്ടു: ‘ക്യാ? ’

Tuesday, March 8, 2016

കുറത്തി - കടമ്മനിട്ട

മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ-
പ്പൊളിയില്‍നിന്നും
കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോല്‍
കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലില്‍നിന്നും
വിണ്ടുകീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍
കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
കണ്ണില്‍നിന്നും
കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി
കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു