Showing posts with label Choroonu. Show all posts
Showing posts with label Choroonu. Show all posts

Tuesday, March 1, 2016

ചോറൂണ് - ഒ എന്‍ വി കുറുപ്പ്

മോഹിച്ച കണ്ണിനു പൊല്‍കണി പൂക്കളും
ചുണ്ടിന്നു നല്‍തേന്‍ കനികളും
നേദിച്ച് കൈ കൂപ്പി വൈശാഖ കന്യക
മേദിനിതന്‍ നടപ്പന്തലില്‍ നില്‍ക്കവെ
പാഴ്ചെടിയും കടിഞ്ഞൂല്‍ക്കനിയെ തോളിലേറ്റി
നിന്നാഹ്ലാദ നൃത്തം തിമിര്‍ക്കവേ
പാടങ്ങള്‍ ചൈത്രോപവാസ യഞ്ജം കഴിഞ്ഞ്
ആടല്‍ തീര്‍ത്തിത്തിരി ദാഹനീര്‍ മോന്തവേ
കോരിത്തരിച്ചതുപോല്‍ ഇടതൂര്‍ന്ന്
ഇളം ഞാറുകളെങ്ങും വിരിഞ്ഞു നിന്നാടവേ
ഒറ്റവരമ്പിലും നെല്ലിമലരുകള്‍
സര്‍ഗ്ഗ പുളകപ്പൊടിപ്പുകള്‍ കാട്ടവേ
അന്നൊരു പൂംപുലര്‍ വേളയില്‍
ഈ വയല്‍ ചന്തം നുകര്‍ന്ന്
നുകര്‍ന്നു നടന്നുപോയ് നാം ഇരുപേര്‍
നിന്‍ ചുമല്‍ ചേര്‍ന്നു കുഞ്ഞുമോന്‍
ഓമല്‍ തളിര്‍ വിരലുണ്ടുറക്കമായ്
തെച്ചിപ്പഴങ്ങള്‍ അടര്‍ത്തി
സൌഗന്ധിക പുഷ്പജേതാവായി
നിന്‍ മുന്നിലെത്തവേ
കുഞ്ഞുമോനിഷ്ടകുമെന്നോതി
നിന്റെ കൈക്കുമ്പിളില്‍
തന്നെയൊതുക്കി നിന്നോഹരി
യെത്ര വേഗം വീണ്ടുമോമനേ നിന്നിലെ
കൊച്ചു കുസൃതിക്കുടക്കയൊരമ്മായായ്
ഓമല്‍ കളിത്തോഴരൊത്തു നീ ഈ വഴി
ഓടിക്കളിച്ചതാണെത്രയോ വത്സരം
ചെത്തി പഴങ്ങള്‍, മയില്‍പ്പീലികള്‍,
വളപൊട്ടുകള്‍, ചോക്കിന്‍ കഷണങ്ങളാലുമേ
പിഞ്ചു ഹൃദയങ്ങള്‍ കെട്ടിപ്പടുത്തതാ
അഞ്ചിത സൌഹൃദ കേളീ ഗൃഹങ്ങളെ
കാതരമാകുമുള്‍ക്കണ്ണുകളാല്‍ സഖീ
തേടുകയോ വീണ്ടുമീ വഴിവക്കിനെ
യെന്നാലരക്കില്ലമെല്ലാം കരിഞ്ഞുപോയ്
ഇന്നതിന്‍ ധൂമസുഗന്ധമാണോര്‍മ്മകള്‍
പാടവും കൈതമലര്‍പ്പോള ചൂടിയ കാടും
മുളം കിളി പാടും തണല്‍കളും
പണ്ടൊരവില്‍ പൊതി നേടിയ ഭാഗ്യങ്ങള്‍
വഞ്ചിതുഴഞ്ഞുപോകുന്നവര്‍ പാടുന്ന കായലും
കൊറ്റികള്‍, കൊച്ചു കൊതുമ്പുവള്ളങ്ങളും,
നിശ്ചലം ജീവിതം കാട്ടുന്ന തീരവും
ചൂടി പിരിയ്ക്കുന്ന റാക്കിന്റെ
വാദ്യസംഗീതമലയടിയ്ക്കുന്ന തൊടികളും
കാനന മൈന വിരുന്നു വരാറുള്ള
കാവും, കളരിയും, ആമ്പല്‍ കുളങ്ങളും
എന്റെയുള്‍നാട്ടിനഴകുകളോര്‍ത്തു ഞാന്‍
എങ്കിലും നിന്നിലസൂയയാര്‍ന്നെന്‍ മനം
എല്ലാം വളരുന്നു പൂക്കുന്നു
കായ്ക്കുന്നതിലെല്ലാറ്റിനും
വളക്കൂറുറ്റതിന്‍ നിലം
എല്ലാം വളരുന്നു പൂക്കുന്നു
കായ്ക്കുന്നതിലെല്ലാറ്റിനും
വളക്കൂറുറ്റതിന്‍ നിലം
പൂഴിതന്‍ അക്ഷയപാത്രത്തില്‍
നിന്നൊരേ സൂര്യന്റെ
ചൂടും വെളിച്ചവും ഒന്നുപോല്‍
വര്‍ണ്ണങ്ങള്‍, ചൊല്ലുകള്‍ വെവ്വേറെയെങ്കിലും
ഒന്നിച്ചുകൂടി കഴിഞ്ഞതാണിന്നിലം
കൊച്ചുമകനെ മടിയിലിരുത്തി
മുത്തച്ഛനാ കുഞ്ഞിക്കരങ്ങള്‍ കൂട്ടിയ്ക്കവെ
പിന്നെയാ നേദിച്ചെടുത്ത വിശുദ്ധമാം
അന്നവും ഉപ്പും കലര്‍ത്തി നല്‍കീടവേ
മുത്തരിപ്പല്ലുമുളയ്ക്കാത്ത വായ് മലര്‍
പുത്തനായ് എന്തോ നുണഞ്ഞറിഞ്ഞീടവേ
പൂത്തിരി കത്തിയ്ക്കേ
ബന്ധു ജനാഹ്ലാദവായ്ത്താരികള്‍
എന്മനം തുടിക്കൊട്ടവേ
പൂത്തിരി കത്തിയ്ക്കേ
ബന്ധു ജനാഹ്ലാദവായ്ത്താരികള്‍
എന്മനം തുടിക്കൊട്ടവേ
മെല്ലെ കുനിഞ്ഞു നിന്നുണ്ണിതന്‍
ചുണ്ടുകള്‍ക്കുള്ളിലായ്
തെച്ചിപ്പഴമൊന്നു വെച്ചു നീ
ഭൂമിതന്‍ ഉപ്പുനുകര്‍ന്നു നീ പൈതലേ
ഭൂമിതന്‍ ഉപ്പായ് വളരുകന്നിങ്ങിനെ
പാടുകയായിതന്‍ മൌനം ഒരു ഈരടി
കൂടികുളിര്‍ക്കാറ്റു മൂളി പറന്നുപോയ്
പാടുകയായിതന്‍ മൌനം ഒരു ഈരടി
കൂടികുളിര്‍ക്കാറ്റു മൂളി പറന്നുപോയ്
ഉണ്ണീ മറയ്ക്കായ്ക പക്ഷീ
ഒരമ്മതന്‍ നെഞ്ചില്‍ നിന്നുണ്ട
മധുരമൊരിയ്ക്കലും
എന്റെയുള്‍ക്കണ്ണില്‍ പൊടിഞ്ഞൊരു-
അശ്രുക്കളും കണ്ടില്ല
എങ്കിലും പിന്നെയും കണ്ടു നാം
പുണ്യനിളാനദി പാലമൃതൂട്ടുന്ന
പൊന്നിളവെയിലായ് നാമാമണപ്പുറത്തും