നെല്ലിമരത്തിൻ്റെ ഇലകൾ
കണ്ണ് പൂട്ടുമ്പോഴാണ്
രാത്രിയുണ്ടാവുന്നത്.
അതേയിലകളോടൊപ്പമാണ്
പകലുണർന്നുവരുന്നത്.
നട്ടുച്ചയ്ക്ക്
നെല്ലിമരത്തിൽ പറന്നുവന്നിരിക്കുന്ന
സ്‌പിരിറ്റാണ് ഞാൻ.
നെല്ലിയിലകളുടെ മറവിലിരുന്നാണ്
ഞാൻ അസ്തമയം വീക്ഷിക്കുന്നത്.
ചിലപ്പോൾ നട്ടപ്പാതിരയായാലും
ഞാൻ പറന്നുപോകാറില്ല.
ആ ദിവസങ്ങളിൽ എന്നെക്കണ്ട്
ആകാശച്ചന്ദ്രൻ വിളറും.
നക്ഷത്രങ്ങളിൽനിന്ന്
കുറുനരികൾ ഓരിയിടും.
ഞാൻ രണ്ട് ഇളംനെല്ലിക്കയും തിന്ന്
മഞ്ഞുനീരും കുടിച്ച്
മധുരമായൊരു പാട്ടും മൂളി
നെല്ലിമരത്തിൽത്തന്നെയിരിക്കും.
പിറ്റേന്ന്
അഞ്ചരയുടെ ചെന്നൈ മെയിൽ
കിഴക്ക് കീറിവരുമ്പോൾ
ഞാനുമുണരും
ആറുമണിയുടെ മൂവാറ്റുപുഴ ഫാസ്റ്റിൻ്റെ പുറകേ
ഫസ്റ്റ് ഗിയറിലങ്ങനെ പിടിക്കും.
അകന്നകന്നുപോകുന്ന നിമിഷങ്ങളുടെ
മുടി വാരിക്കെട്ടി
നെല്ലിമരവും
മറ്റൊരുദിവസത്തിൻ്റെ കാറ്റിലേക്ക്
ഇളകിച്ചേരാൻ തുടങ്ങും.
ഞാൻ വന്നുപോകുന്ന വിവരം
നെല്ലിയിലകൾ ഇന്നേവരെ
ആ കാറ്റിനോടുപോലും
പൊഴിഞ്ഞിട്ടില്ല.
ഒരുപക്ഷേ,
അവരത് അറിഞ്ഞിട്ടില്ല.
നെല്ലിമരത്തിനോടുള്ള
ഈ സ്‌പിരിറ്റിൻ്റെ ഒടുങ്ങാത്ത
പേച്ചുകളും പറച്ചിലുകളുമാണ്
പകലുകളായും രാത്രികളായും
പകർന്നാടുന്നത്.