Showing posts with label Muringa. Show all posts
Showing posts with label Muringa. Show all posts

Tuesday, March 29, 2016

മുരിങ്ങ - സച്ചിദാനന്ദന്‍

തെക്കു പുറത്തെ മുരിങ്ങമരം
എനിക്ക് നല്ല ഓര്‍മ്മയുണ്ട്
അതിന്‍റെ ഇലകളുടെ പച്ചപ്പ്‌
പിന്നെ ഞാന്‍ കണ്ടതു കാശിയില്‍
ഗംഗയുടെ നെയ്ത്തുകാര്‍ അവ
പട്ടാക്കി മുന്നിലേക്കിട്ടു തന്നു

മുരിങ്ങയില്‍ പൂക്കള്‍ പെരുകുമ്പോള്‍
ഞാന്‍ മാനത്തേയ്ക്ക് നോക്കും
നക്ഷത്രങ്ങള്‍ അവിടെത്തന്നെയുണ്ടോ
എന്നറിയാന്‍.
പിന്നെ ഓരോ നാളും നീണ്ടു വരുന്ന
ആ പച്ച വിരലുകള്‍
ഒരു ദിവസം അരിവാള്‍ത്തോട്ടിയില്‍ കുരുങ്ങി
തങ്ങള്‍ ചൂണ്ടിക്കൊണ്ടിരുന്ന അതേ
ഭൂമിയിലേക്ക്‌ വീണു പോകുമെന്നറിയാത്തവ.
എത്ര രക്ത ശൂന്യമായ മരണം,വെറും പച്ച

പക്ഷെ ചെണ്ടക്കോലുകള്‍ ഈമ്പിക്കുടിക്കുമ്പോള്‍
എത്ര പൂരങ്ങള്‍ നാവില്‍!
കുരുക്കള്‍ നാവില്‍ത്തടയുമ്പോള്‍
എത്ര മദന രാവുകള്‍ തൊണ്ടയില്‍!

ആ മുരിങ്ങ ഇന്നില്ല
അതിന്‍റെ കാല്‍ക്കലിരുന്നു കളിക്കാറുള്ള
കുട്ടിയുടെ കല്ലും കക്കയും
അന്‍പത്തേഴു മഴകളിലൊലിച്ച് പോയി
പിന്നെ,ചിതറിയ ചില വളപ്പൊട്ടുകള്‍
അവ മണ്ണിന്നടിയിലിപ്പോഴും കണ്ടേക്കും
ഇവിടെത്തന്നെ വളര്‍ന്നു പൂത്ത
മറ്റൊരു മുരിങ്ങയുടെ നിഴലില്‍
ആവിഷ്ട കൗമാരത്തിന്‍റെ
ഒരാകസ്മിക ജ്വാലയില്‍ പൊള്ളി
മറ്റൊരു പാവാടക്കാരിയുടെ കൈത്തണ്ടയില്‍ നിന്നു
സ്വയം പൊടിഞ്ഞു വീഴുന്നതും സ്വപ്നം കണ്ട് ....