Showing posts with label Vayalar Ramavarma. Show all posts
Showing posts with label Vayalar Ramavarma. Show all posts

Monday, March 13, 2017

പ്രൊക്രൂസ്റ്റസ് - വയലാർ

നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,
നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,

നിബിഡവനോദര നിര്‍ജ്ജന വീഥിയില്‍ നീശീഥ നിശ്ശബ്ദതയില്‍,

ശരം വലിച്ചു തൊടുത്തത് പോലാ ശബ്ദം മൂളി കാറ്റില്‍..
വിദൂര കാനന ഗുഹാ മുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടൂ,
നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,

കുതിച്ചു പായും കുതിരയെ വഴിയില്‍ കുറച്ചു നിമിഷം നിര്‍ത്തീ,
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍...

അച്ഛന്‍ നല്‍കിയ പടവാളും മുത്തച്ഛന്‍ നല്‍കിയ കഞ്ചുകവും
ഏഥന്‍സിന്‍റെ അജയ്യമനോഹര രാജകിരീടവുമായി, പുരാതന ഗ്രീസ്സാകെയുണര്‍ത്തിയ പൌരുഷമൊന്നു തുടിച്ചു,
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍...

കണ്ണിനു ചുറ്റും കൊടും തമസ്സിന്‍ കനത്തചുമരുകള്‍ നിന്നു,
ചെവിക്കു ചുറ്റും ചീവീടുകളുടെ ചൂളം വിളികളുയര്‍ന്നു...
കുനുകുനെ മിന്നിക്കെടുന്ന മിന്നാമിനുങ്ങു തിരികളുമായി,
അലയും കാണാകാനന കന്യകളന്വേഷിക്കുവതാരെ...

ശിശിരിതകാന്താരന്തരപാദപ ശിഖരശതങ്ങളിലൂടെ തടഞ്ഞുമുട്ടി തെന്നലലഞ്ഞു തലയ്ക്കു ലക്കില്ലാതെ,
ഒരാളനക്കവുമെങ്ങും കണ്ടീലിരുണ്ടകാനന ഭൂവില്‍,
വിദൂര വീഥിയില്‍ നിന്നുമുറക്കനെ വിളിച്ചതാരാണാവോ?
ശരം വലിച്ചു തൊടുത്തതുപോലാ ശബ്ദം വീണ്ടുമുയര്‍ന്നു
നില്‍ക്കുക യാത്രക്കാര നില്‍ക്കുക നില്‍ക്കുക യാത്രക്കാരാ...

പടവാളൂരിയെടുത്തു ചുഴറ്റിപ്പറഞ്ഞു രാജകുമാരന്‍,
ഒളിച്ചു നില്‍ക്കാതിവിടെക്കെത്തുക വിളിച്ചതാരായാലും...

വളര്‍ത്തിനീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കൊന്തംബല്ലും
വലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം,
കയ്യിലിരുന്ന നെരിപ്പോടൂതി, കനല്‍ വെളിച്ചം വീശീ,
ഇരുംബുകുന്തവുമേന്തി പൊട്ടിച്ചിരിച്ചു കാട്ടുമനുഷ്യന്‍...
വിദൂര കാനന ഗുഹാമുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടു....

അന്വേഷിച്ചൂ രാജകുമാരന്‍ മന്ദസ്മേരത്തോടെ,
വനാന്തരത്തിലെ വിരുന്നുകാരാ മനസ്സിലായില്ലല്ലോ?

ഉറക്കെ വീണ്ടുമുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടവനോതീ,
പ്രോക്രൂസ്റ്റ്സ്സിനെ നീയറിയില്ലേ പറഞ്ഞു കേട്ടിട്ടില്ലേ...

പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ പരാക്രമത്തിന്‍ കഥകള്‍,
ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍.....

അവനെക്കണ്ടാല്‍ വഴിയാത്രക്കാര്‍ അകന്നു പേടിച്ചോടും,
അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവന്‍ അവരുടെ പിറകേ കൂടും,
വീട്ടിലേക്കവനവരെ വിളിക്കും വിരുന്നു നല്‍കാനായി,
അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഖം നില്‍ക്കും...
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ ആളുകള്‍ വീണുമയങ്ങും,
ഉറക്കമായാലവരുടെ മുതലുകളൊക്കെ കൊള്ളയടിക്കും...
ഉറങ്ങിയുണരുന്നവരെ കട്ടിലില്‍ വരിഞ്ഞു കൂട്ടികെട്ടും,
അവന്‍റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍,
അറിഞ്ഞു ദൂരെത്തള്ളും കത്തിക്കവരുടെ കയ്യും കാലും....
അവന്‍റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍,
അടിച്ചുനീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും...

ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍,
തിസ്യൂസിന്‍റെ മനസ്സില്‍ നിരന്നൂ, തിളച്ചുയര്‍ന്നൂ രക്തം...

ഖഡ്ഗമുയര്‍ന്നൂ മുസലമുയര്‍ന്നൂ, കാടൊരു അടര്‍ക്കളമായീ,
ഇരുംബിരുംബിലുരഞ്ഞൂ ചുറ്റിലും ഇടിമിന്നലുകളുയര്‍ന്നൂ,

അടിച്ചുവീഴ്ത്തീ പ്രോക്രൂസ്‌റ്റസ്സിനെയായുവ രാജകുമാരന്‍,
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ അവനെ വരിഞ്ഞുമുറുക്കീ,
എല്ലുകളാല്‍ തലയോടുകളാല്‍ തലതല്ലിയ തറയുടെ നടുവില്‍,
അരിഞ്ഞെറിഞ്ഞൂ പ്രോക്രൂസ്റ്റ്സ്സിന്‍ ശിരസ്സുമുടലും താഴെ.....

യവനചരിത്രാതീത യുഗങ്ങളെയടിമുടിപുളകം ചാര്‍ത്തി,
തിസ്യൂസന്നുമുതല്‍ക്കൊരനശ്വര നക്ഷത്രക്കതിരായീ....
കയ്യിലോളിമ്പസ്സ് പര്‍വ്വതമേന്തിയ കന്നിനിലാത്തിരിയായീ,
ഹോമറിനാത്മ വിപഞ്ചികയിങ്കലൊരോമന ഗീതകമായീ,

അബ്ദശതങ്ങള്‍ കാലത്തിന്‍ രഥചക്രശതങ്ങളുരുണ്ടൂ,
പ്രോക്രൂസ്റ്റ്സ്സു പുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ....

അന്നേഥന്‍സിലെ ഗുഹയില്‍ വീണോരാവന്‍റെ അസ്ഥികള്‍ പൂത്തൂ,
അസ്ഥികള്‍ പൂത്തൂ ശവംനാറിപ്പൂ മൊട്ടുകള്‍ നീളെ വിരിഞ്ഞൂ,
ഓരോ പൂവിലുമോരോപൂവിലുമോരോ ശക്തി വിടര്‍ന്നൂ,
പ്രോക്രൂസ്റ്റ്സ്സുകളൊന്നല്ലനവധി പ്രോക്രൂസ്റ്റ്സ്സുകള്‍ വന്നൂ...

പ്രത്യയശാസ്ത്രശതങ്ങളുരുക്കീ പ്രകടപത്രിക നീട്ടി,
ഇരുണ്ടഗുഹകളിലിവിടെ ഒരായിരമിരുമ്പ് കട്ടില്കൂട്ടീ,
പ്രോക്രൂസ്റ്റ്സ്സുകള്‍, രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍....
പച്ചമനുഷ്യനെ വിളിച്ചിരുത്തീ പ്രശ്നശതങ്ങള്‍ നിരത്തീ,
പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവരട്ടഹസിപ്പൂ നാട്ടില്‍..

അവരുടെ കട്ടിലിനേക്കാള്‍ വലുതാണവന്‍റെ ആത്മാവെങ്കില്‍,
അരിഞ്ഞു ദൂരെത്തള്ളും കത്തിക്കവന്‍റെ കയ്യും കാലും..
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്‍റെ ആത്മാവെങ്കില്‍,
വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്‍റെ കയ്യും കാലും,
കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍ നില്‍ക്കുകയാണീ നാട്ടില്‍.....

ഉയിര്‍ത്തെഴുന്നേറ്റ്, ഉടവാളൂരീ, പ്രയത്നമുദ്രയുമായി,
തിരയും മാനവമനോരഥത്തില്‍ തിസ്യൂസെത്തുവതെന്നോ

Thursday, March 24, 2016

ആത്മാവില്‍ ഒരു ചിത - വയലാര്‍

അച്ഛനുറങ്ങികിടക്കുന്നു നിശ്ചലം;
നിശബ്ദതപോലുമന്നു നിശബ്ദമായ്..
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി
നിന്നുപോയ് ഞാന്ന് നിഴലുകള്‍ മാതിരി
ഇത്തിരി ചാണകം തേച്ച വെറും
നിലത്തച്ഛനുറങ്ങാന്‍ കിടന്നതെന്തിങ്ങനെ
വീടിനകത്തു കരഞ്ഞുതളര്‍ന്നമ്മ
വീണുപോയ് നേരം വെളുത്ത നേരം മുതല്‍
വാരിയെടുത്തെന്നെയുമ്മവെച്ചമ്മയെന്നൊരോന്നു
ചൊല്ലി കരഞ്ഞതോര്‍ക്കുന്നു ഞാന്‍
നൊമ്പരം കൊണ്ടു വിതുമ്പി ഞാന്‍
എന്‍ കളി പമ്പരം കാണാതിരുന്നതുകാരണം
വന്നവര്‍ വന്നവര്‍ എന്നെ നോക്കികൊണ്ടു
നെടുവീര്‍പ്പിടുന്നതെങ്ങിനെ..
ഒന്നുമെനിയ്ക്കു മനസ്സിലായില്ല
അച്ഛനിന്നുണരാത്തതും ഉമ്മതരാത്തതും
ഒച്ചയുണ്ടാക്കുവാന്‍ പാടില്ല
ഞാന്‍ എന്റെ അച്ഛനുറങ്ങി ഉണര്‍ന്നെണീയ്ക്കുന്നതും വരെ
പച്ചപ്പിലാവില തൊപ്പിയും വെച്ചുകൊണ്ടച്ഛന്റെ
കണ്‍പീലി മെല്ലെ തുറന്നു ഞാന്‍
പെയ്തുതോരാത്ത മിഴികളുമായ്
എന്റെ കൈതട്ടിമാറ്റി പതുക്കെയെന്‍ മാതുലന്‍
എന്നെയൊരാള്‍വന്നെടുത്തു തോളത്തിട്ടു കൊണ്ട് പോയ്
കണ്ണീര്‍ അയാളിലും കണ്ടു ഞാന്‍
എന്തുകൊണ്ടാണച്ഛനിന്നുണരാത്തതെന്നെ-
ന്നെയെടുത്തയാളോടു ചോദിച്ചു ഞാന്‍
കുഞ്ഞിന്റെയച്ഛന്‍ മരിച്ചുപോയെന്നയാള്‍
നെഞ്ഞകം പിന്നിപറഞ്ഞു മറുപടി
ഏതാണ്ടപകടമാണെന്നച്ഛനെന്നോര്‍ത്ത്
വേദനപ്പെട്ട ഞാനൊന്നൊശ്വസിച്ചുപോയ്
ആലപ്പുഴയ്ക്കു പോയെന്നു കേള്‍ക്കുന്നതു പോലൊരു
തോന്നലാണുണ്ടായതപ്പൊഴും
ആലപ്പുഴയ്ക്ക് പോയി വന്നാലെനിക്കച്‍ഛനോറഞ്ചു
കൊണ്ടത്തരാറുള്ളതോര്‍ത്തു ഞാന്‍
അച്ഛന്‍ മരിച്ചതേയുള്ളൂ
മരിക്കുന്നതത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാന്‍
എന്നിട്ടുമെന്നിട്ടുമങ്ങേ മുറിയ്ക്കക
ത്തെന്തിനാണമ്മ കരയുന്നതിപ്പോഴും?
ചാരത്തു ചെന്നു ഞാന്‍ ചോദിച്ചിതമ്മയോ-
ടാരാണു കൊണ്ടെകളഞ്ഞതെന്‍  പമ്പരം
കെട്ടിപ്പിടിച്ചമ്മ പൊട്ടിക്കരഞ്ഞുപോയ്
കുട്ടനെയിട്ടേച്ചു പോയതെന്തിങ്ങനെ.?
അച്ഛനുണ്ടപ്പുറത്തിത്തിരിമുന്‍പുഞാന്‍
അച്ഛനെ കണ്ടതാണുത്തരം നല്‍കി ഞാന്‍
അമ്മ പറഞ്ഞു, മകനേ നമുക്കിനി
നമ്മളെയുള്ളൂ നിന്നച്ഛന്‍ മരിച്ചുപോയ്


വെള്ളമൊഴിച്ചു കുളിപ്പിച്ചൊരാള്‍
പിന്നെ വെള്ളമുണ്ടിട്ട് പുതപ്പിച്ചിതച്ഛനെ
താങ്ങി പുറത്തേയ്ക്കെടുത്തു രണ്ടാളുകള്‍
ഞാന്‍ കണ്ടു നിന്നു കരയുന്നു കാണികള്‍
അമ്മ ബോധം കെട്ടു വീണുപോയി
തൊട്ടടുത്തങ്ങേ പറമ്പില്‍ ചിതാഗ്നിതന്‍ ജ്വാലകള്‍
ആ ചിതാഗ്നിയ്ക്ക് വലം വെച്ചു ഞാ-
നെന്തിനച്ഛനെ തീയില്‍ കിടത്തുന്നു നാട്ടുകാര്‍
ഒന്നും മനസ്സിലായില്ലെനിയ്ക്കപ്പോഴും
ചന്ദനപമ്പരം തേടി നടന്നു ഞാന്‍
ഇത്തിരി കൂടി വളര്‍ന്നു ഞാന്‍
ആരംഗം ഇപ്പോഴോര്‍ക്കുമ്പോള്‍ നടുങ്ങുന്നു മാനസം
എന്നന്തരാത്മാവിനുള്ളിലെ തീയില്‍
വെച്ചിന്നുമെന്നോര്‍മ്മ ദഹിപ്പിയ്ക്കുമച്ചനെ..!

Tuesday, March 8, 2016

സര്‍ഗസംഗീതം - വയലാര്‍

ആരണ്യാന്തരഗഹ്വരോദരതപ-

സ്ഥാനങ്ങളിൽ‌, സൈന്ധവോ-

ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ

ആരന്തർമ്മുഖമിപ്രഞ്ചപരിണാ-

മോത്ഭിന്നസർഗ്ഗക്രിയാ-

സാരം തേടിയലഞ്ഞൂ പണ്ടവരിലെ-

ചൈതന്യമെൻ‌ ദർശനം



ആ മൺ‌മെത്തകളാറ്റുനോറ്റ മധുര-

സ്വപ്നങ്ങളിൽ‌, ജീവിത-

പ്രേമം പാടിയ സാമഗാനലഹരീ-

ഹർ‌ഷാഞ്ചിതാത്മാക്കളായ്,

ഹാ, മന്വന്തരഭാവശില്പികളെനി-

ക്കെന്നേക്കുമായ് തന്നതാ-

ണോമൽക്കാർത്തിക നെയ്‌വിളക്കെരിയുമീ-

യേകാന്തയാഗാശ്രമം‌.



നാദം‌ ശൂന്യതയിങ്കലാദ്യമമൃതം‌

വർഷിച്ച നാളിൽ‌, ഗതോ-

ന്മാദം‌ വിശ്വപദാർത്ഥശാലയൊരിട-

ത്തൊന്നായ് തുടിച്ചീടവേ

ആ ദാഹിച്ചു വിടർന്ന ജീവകലികാ-

ജാലങ്ങളിൽ, കാലമേ

നീ ദർശിച്ച രസാനുഭൂതി പകരൂ

മൽ‌ പാനപാത്രങ്ങളിൽ!

ഓരോ ജീവകണത്തിനുള്ളിലുമുണർ‌-

ന്നുദ്ദീപ്തമായ്, ധർമ്മ സംസ്-

കാരോപാസനശക്റിയായ്,ചിരതപ-

സ്സങ്കൽ‌പ്പസങ്കേതമായ്,

ഓരോ മാസ്മരലോകവുമുണ്ടതിലെനി-

ക്കെന്നന്തരാത്മാവിലെ-

ത്തേരോടിക്കണ,മെന്റെ കാവ്യകലയെ-

ക്കൊണ്ടാകുവോളം വരെ!



വാളല്ലെൻ സമരായുധം‌,ത്ധണത്ധണ-

ധ്വാനം മുഴക്കീടുവാ-

നാള,ല്ലെൻ കരവാളു വിറ്റൊരു മണി-

പ്പൊൻ വീണ വാങ്ങിച്ചു ഞാൻ!

താളം‌ രാഗലയശ്രുതിസ്വരമിവയ്-

ക്കല്ലാതെയൊന്നിന്നുമി-

ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-

ല്ലെൻ പ്രേമതീർത്ഥങ്ങളിൽ‌!



ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിൻ

പൊൻപ്പൂക്കുലച്ചാർത്തുമായ്

പ്രാണപ്രേയസി, കാവ്യകന്യ, കവിള-

ത്തൊന്നുമ്മ വച്ചീടവേ..

വീണക്കമ്പികൾ മീട്ടി, മാനവമനോ-

രാജ്യങ്ങളിൽ ചെന്നൂ ഞാൻ;

നാണത്തിന്റെ കിളുന്നുകൾക്ക് നിറയേ –

പ്പാദസരം നൽകുവാൻ!



കാടത്തത്തെ മനസ്സിലിട്ട കവിയായ്

മാറ്റുന്ന വാല്മീകമു;

ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി-

സ്സൂക്ഷിച്ച പൊന്നോലയും;

കോടക്കാർന്നിര കൊണ്ടുവന്ന മനുജാത്-

മാവിന്റെ കണ്ണീരുമായ്

മൂടൽമഞ്ഞിൽ മയങ്ങുമെന്നുമിവിടെ-

പ്പൂക്കും വനജ്യോത്സ്നകൾ‌!



ഞാനിജ്ജാലകവാതിലിൽ‌ ചെറുമുള-

ന്തണ്ടിൽ ഞൊറിഞ്ഞിട്ടതാ-

ണീ നീലത്തുകിൽ ശാരദേന്ദുകലയെ-

പ്പാവാട ചാർത്തിക്കുവാൻ

ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി-

ക്കീറിപ്പറപ്പിച്ചുവോ

ഞാനിസ്സർഗ്ഗതപസ്സമാധിയിലിരി-

ക്കുമ്പോൾ‌ കൊടുങ്കാറ്റുകൾ‌?



കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും

ചിക്കിക്കിടന്നീടുമാ-

ക്കാടങ്ങിങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ

നാടന്ത:പ്രഹരങ്ങളേറ്റു കിടിലം-

കൊൾകേ, മുലപ്പാലുമായ്

പാടം‌ നീന്തി വരുന്ന പൌർണ്ണമി, നിന-

ക്കാവട്ടെ ഗീതാഞ്ജലി.