Showing posts with label അനില്‍ പനച്ചൂരാന്‍. Show all posts
Showing posts with label അനില്‍ പനച്ചൂരാന്‍. Show all posts

Monday, March 7, 2016

യാമിനിയ്ക്ക് - അനില്‍ പനച്ചൂരാന്‍

ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..
ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..

ഒരു കരം തന്നിലമൃതുചാലിച്ചു
മറു കരം കൊണ്ടേ മൃതികള്‍ പെയ്യിച്ചും
പ്രകൃതീശ്വരിയ്ക്കുടയ തിരുജഠരമാകും
ആധിതമസ്സിന്റെ ആധാര ശക്തി
ആധിയുഷസ്സിന്റെ ഗര്‍ഭഗ്രഹം നീ
ഒരു കരം തന്നിലമൃതുചാലിച്ചു
മറു കരം കൊണ്ടേ മൃതികള്‍ പെയ്യിച്ചും
പ്രകൃതീശ്വരിയ്ക്കുടയ തിരുജഠരമാകും
ആധിതമസ്സിന്റെ ആധാര ശക്തി
ആധിയുഷസ്സിന്റെ ഗര്‍ഭഗ്രഹം നീ

നിന്‍ നൂപരത്തിന്റെ തേങ്ങല്‍ കേള്‍ക്കാനെന്നും
നിന്നിദ്രയായിരിയ്ക്കുന്നു വിഷാദികള്‍,
നിന്‍ നൂപരത്തിന്റെ തേങ്ങല്‍ കേള്‍ക്കാനെന്നും
നിന്നിദ്രയായിരിയ്ക്കുന്നു വിഷാദികള്‍,
പ്രേമികള്‍, വൈദേഹികള്‍
പിന്നെ രോഗികള്‍, ദ്രോഹികള്‍,
നഷ്ടസഞ്ചാരികള്‍, നൃത്തം ചവിട്ടുന്ന നഗ്നദേഹങ്ങള്‍
നത്തിന്റെ കണ്ണുകള്‍, പിത്തപ്രകൃതികള്‍
കത്തുന്ന കണ്ണുമായ് കാമദാഹങ്ങള്‍

അഭയം തരും നിദ്രയേകുന്നു നീ
പൊന്‍കരം കൊണ്ടേ തഴുകുന്നു പാരിനെ
അഭയം തരും നിദ്രയേകുന്നു നീ
പൊന്‍കരം കൊണ്ടേ തഴുകുന്നു പാരിനെ
അമ്മയെപ്പോലെ താരാട്ടുന്നു
നീയെന്റെ മിഴികളെ ചുംബിച്ചടയ്ക്കുന്നു
സഖിയായ് ചാരെകിടന്നുലാളിയ്ക്കുന്നു
സമയമറിയാതെ ഞാന്‍ ചായുന്നൊരുളിവില്‍
കിനാവിന്റെ താമരവളയും തരുന്നു
സമയമറിയാതെ ഞാന്‍ ചായുന്നൊരുളിവില്‍
കിനാവിന്റെ താമരവളയും തരുന്നു

ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട
കാളിന്ദിയായെന്റെ മുന്നില്‍
ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട
കാളിന്ദിയായെന്റെ മുന്നില്‍
എങ്കിലും നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു
എന്തിനെന്നറിയാതെയെന്നും..
ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട
കാളിന്ദിയായെന്റെ മുന്നില്‍
എങ്കിലും നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു
എന്തിനെന്നറിയാതെയെന്നും..

പ്രണയിപ്പു നിന്നെ ഞാന്‍ മൃതിയോളതുമല്ല
എന്‍ മൃതിയും നിന്‍ മടിയിലാകട്ടെ
അല്ലെങ്കില്‍ നീയെനെ മൃതിയുമാകട്ടെ..
ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..
ഒരു യുവതിയാം വിധവയെപ്പോലെ..

Tuesday, March 1, 2016

അനാഥന്‍ - അനില്‍ പനച്ചൂരാന്‍

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു

തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അമ്മയുടെ നോവാറായില്ല -
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
അമ്മയുടെ നോവാറായില്ല -
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി

രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം

ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി..

ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം