Showing posts with label മധുസൂദനന്‍ നായര്‍. Show all posts
Showing posts with label മധുസൂദനന്‍ നായര്‍. Show all posts

Sunday, March 27, 2016

നാറാണത്തു ഭ്രാന്തന്‍- മധുസൂദനന്‍ നായര്‍

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളില്‍ ഞാനാണനാഥന്‍
എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വര്‍ഗ്ഗ കാമമില്ല
വഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന
പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റി ഉറയുന്ന
ചിതകെട്ടി കേവലത ധ്യാനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
നേരു ചികയുന്ന ഞാനാണു ഭ്രാന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഢന്‍
നേരു ചികയുന്ന ഞാനാണു ഭ്രാന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഢന്‍


കോയ്മയുടെ കോലങ്ങളെരിയുന്ന
ജീവിതച്ചുടലക്കു കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലില്‍
കഴകത്തിനെത്തി നില്‍ക്കുമ്പോള്‍
കോലായിലീകാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീര്‍ത്ത കൂനന്‍ കിനാക്കള്‍ തന്‍

കുന്നിലേക്കീ
മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു
ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകള്‍ വിരഞ്ഞു നട കൊള്‍കേ
ഓര്‍മയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേര്‍വരയിലേക്കു തിരിയുന്നു

ഇവിെടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതന്‍ വ്രതശുദ്ധി
വടിവാര്‍ന്നൊരെന്നമ്മയൊന്നിച്ച്‌
ദേവകള്‍ തുയിലുണരുമിടനാട്ടില്‍ 
ചാരുതര ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍
പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മനെയ്യും
നാട്ടുപൂഴിപ്പരപ്പുകളില്‍
ഓതിരം കടകങ്ങള്‍ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയില്‍
നാണം ചുവക്കും വടക്കിനി തിണ്ണയില്‍
 
ഇരുളിന്റെ ആഴത്തിലാദ്ധ്യാത്മ ചൈതന്യം
ഇമവെട്ടിവിരിയുന്ന വേടമാടങ്ങളില്‍
ഈറകളിളം തണ്ടിലാത്മബോധത്തിന്റെ
ഈണം കൊരുക്കുന്ന കാടകപ്പൊന്തയില്‍
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവചിന്തുകേട്ടാടും വനങ്ങളില്‍
ആടിമാസം പുലപ്പേടി വേഷം കളഞ്ഞാവണിപ്പൂവുകള്‍ തീര്‍ക്കും കളങ്ങളില്‍
അടിയാര്‍ തുറക്കുന്ന പാടപറമ്പുകളില്‍
അഗ്നിഹോത്രത്വരിത യജ്ഞവാടങ്ങളില്‍
വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍
വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍
വര്‍ണ്ണങ്ങള്‍ വറ്റുമുന്മദവാത വിഭ്രമ
ചുഴികളില്‍ അലഞ്ഞതും
കാര്‍മ്മണ്ണിലുയിരിട്ടൊരാശമേല്‍
ആഢ്യത്തമൂര്‍ജരേണുക്കള്‍ ചൊരിഞ്ഞതും
പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങള്‍ പന്ത്രണ്ടു കയ്യില്‍ വളര്‍ന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളില്‍
രണ്ടെന്ന ഭാവം തികഞ്ഞു
രാശിപ്രമാണങ്ങള്‍ മാറിയിട്ടോ
നീച രാശിയില്‍ വീണുപോയിട്ടോ
ജന്മശേഷത്തിന്‍ അനാഥത്വമോ
പൂര്‍വ്വ കര്‍മ്മദോഷത്തിന്റെ കാറ്റോ
താളമര്‍മ്മങ്ങള്‍ പൊട്ടിതെറിച്ച തൃഷ്ണാര്‍ദ്ധമാം
ഉന്മതത്തിന്‍ മാദന ക്രിയായന്ത്രമോ
 
ആദി ബാല്യം തൊട്ടു പാലാഴി നല്‍കിയോ
രാന്ധ്യം കുടിച്ചും തെഴുത്തും മുതിര്‍ന്നവര്‍
പത്തു കൂറായ്‌ പൂറ്റുറപ്പിച്ചവര്‍
എന്റെ എന്റെ എന്നാര്‍ത്തും കയര്‍ത്തും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹ ചിദ്ര ഹോമങ്ങല്‍ തിമിര്‍ക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ
പൊട്ടിച്ചിരിച്ചും പുലമ്പിക്കരഞ്ഞും
പുലഭ്യം പറഞ്ഞും പെരുങ്കാലനക്കിയും
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത
പെരിയ സത്യത്തിന്റെ നിര്‍വ്വികാരത്വമായ്‌
ആകാശ ഗര്‍ഭത്തിലാത്മതേജസ്സിന്റെ
ഓങ്കാര ബീജം തെളിഞ്ഞു
എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി തളര്‍ന്നു
ഉടല്‍തേടി അലയും ആത്മാക്കളോട്‌
അദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍
ചാത്തമൂട്ടാനൊത്തു ചേരുമാറുണ്ടെങ്ങള്‍
ചേട്ടന്റെ ഇല്ലപറമ്പില്‍
ചാത്തനും പാണനും പാക്കനാരും
പെരുന്തച്ചനും നായരും വള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരയ്ക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം
ഇന്നലത്തെ ഭ്രാത്രു ഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും
നമ്മള്‍ ഒന്നെന്നു ചൊല്ലും ചിരിക്കും
പിണ്ഡം പിതൃക്കള്‍ക്കു വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും
പിന്നെ അന്നത്തെ അന്നത്തിനനന്യന്റെ
ഭാണ്ഡങ്ങള്‍ തന്ത്രത്തിലൊപ്പിച്ചെടുക്കും
ചാത്തനെന്റേതെന്നു കൂറുചേര്‍ക്കാന്‍ ചിലര്‍
ചാത്തിരാങ്കം നടത്തുന്നു
ചുങ്കംകൊടുത്തും ചിതം പറഞ്ഞും
വിളിച്ചങ്കത്തിനാളുകൂട്ടുന്നു
വായില്ലകുന്നിലെപാവത്തിനായ്‌
പങ്കു വാങ്ങിപകുത്തെടുക്കുന്നു
അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിനോ
സപ്തമുഖ ജടരാഗ്നിയത്രെ
അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിനോ
സപ്തമുഖ ജടരാഗ്നിയത്രെ

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍
ഒരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാന്‍
ഒരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ്‌ കുമ്പിള്‍ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അബ്ധിയില്‍ വര്‍ണവും വിത്തവും തപ്പുന്നു
ഉമിനീരില്‍ എരിനീരില്‍ എല്ലാം ദഹിക്കയാണു
ഊഴിയില്‍ ദാഹമേ ബാക്കി
ചാരങ്ങള്‍പോലും പകുത്തു തിന്നുന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളില്‍ സര്‍വ്വനാശമിടിവെട്ടുമ്പോള്‍
ആഴങ്ങളില്‍ ശ്വാസതന്മാത്ര പൊട്ടുമ്പോള്‍
അറിയാതെ ആശിച്ചുപോകുന്നു ഞാന്‍
വീണ്ടുമൊരുനാള്‍ വരും
വീണ്ടുമൊരുനാള്‍ വരും
എന്റെ ചുടലപറമ്പിലെ തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ അനലില്‍ നിന്നു
അമരഗീതം പോലെ ആത്മാക്കള്‍
ഇഴചേര്‍ന്നൊരു അദ്വൈത പദ്മമുണ്ടായ്‌വരും
അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിന്‍ പരാഗങ്ങള്‍
അണുരൂപമാര്‍ന്നടയിരിക്കും
അതിനുള്ളില്‍ ഒരു കല്‍പ്പതപമാര്‍ന്ന ചൂടില്‍നിന്നു
ഒരു പുതിയ മാനവനുയിര്‍ക്കും
അവനില്‍നിന്നാദ്യമായ്‌ വിശ്വസ്വയം പ്രഭാപടലം
ഈ മണ്ണില്‍ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം……….

പ്രണയം - മധുസൂദനന്‍നായര്‍

പ്രണയം അനാദിയാം അഗ്നിനാളം 
ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം
ആതാമാവില്‍ ആത്മാവ് പകരുന്ന പുണ്യം
പ്രണയം...

തമസ്സിനെ പൂ നിലാവാക്കും
നീരാര്‍ദ്രമാം തപസ്സിനെ താരുണ്യം ആക്കും
താരങ്ങളായ് സ്വപ്ന രാഗങ്ങളായ്
ഋതു താളങ്ങളായ് ആത്മ ധാനങ്ങളാല്‍
അനന്തതയെ പോലും മധുമയം ആക്കുമ്പോള്‍ 
പ്രണയം അമൃതമാകുന്നു
പ്രപഞ്ചം മനോജ്ഞാമാകുന്നു
പ്രണയം... 

ഇന്ദ്രിയ ദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു
വഴിയിലീ കാലം ഉപേക്ഷിച്ച വാക്ക് പോല്‍
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു..
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു..

Wednesday, March 9, 2016

അഗസ്ത്യ ഹൃദയം - മധുസൂദനന്‍ നായര്‍

രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളില് കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം

ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേളയൊരുകാത-
മൊരുകാതമേയുള്ളു മുകളീലെത്താൻ.

ഇപ്പൊള് നാമെത്തിയീ വനപര്ണ്ണശാലയുടെ
കൊടുമുടിയിലിവിടാരുമില്ലേ
വനപര്ണ്ണശാലയില്ലല്ലോ വനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്
മരുന്നുരക്കുന്നതില്ലല്ലോ
പശ്ശ്യേമ ശരതശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതീലല്ലോ

ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ
ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ
ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും
ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ
ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം

ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ…??
വനപർണ്ണശാലയില്ലല്ലോ,മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റികാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻ
മുദ്രാദലങ്ങളീല്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമപോലുമില്ലല്ലോ…

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്കു പുളയുന്നു.
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു
ഭൌമമൌഡ്യം വാതുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-
ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-
ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീശൈല
നാഡിയോ തീരെത്തളർന്നിരിക്കുന്നു.
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു
ദാഹമേറുന്നോ..?രാമ
ദേഹമിടറുന്നോ…
നീർക്കിളികൾ പാടുമൊരു ദിക്കുകാണാമവിടെ
നീർക്കണിക തേടിഞാനൊന്നുപോകാം

കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം
ആതുരശരീരത്തിലിഴയുന്ന നീർ നാഡി-
യന്ത്യപ്രതീക്ഷയായ്ക്കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലുകൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെനോവുമീ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം, തമ്മിൽ
സൌഖ്യം നടിക്കാം…….

നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന
മുൻപരിചയങ്ങളാണല്ലേ..?
അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?
കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-
ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….
അവള് പെറ്റ മക്കള്ക്ക് നീ കവചമിട്ടു
അന്യോന്യമെയ്യുവാന് അസ്ത്രം കൊടുത്തു
അഗ്നി ബീജം കൊണ്ട് മേനികള് മെനഞ്ഞു
മോഹബീജം കൊണ്ട് മേടകള് മെനഞ്ഞു
രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
ഉന്മാദ വിദ്യയില് ബിരുദം കൊടുത്തു
നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു

നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു

ആപിന്ച്ചു കരളുകള്‍ ചുരന്നെടുതല്ലേ
നീ പുതിയ ജീവിത രസായനം തീര്‍ത്തു
നിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു
മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു
എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തം
നിന്‍ കണ്ണിലെന്നുമേ കണ്നായിരുന്നോരെന്‍
കരളിലോ………
കരളുന്ന ദൈന്യം

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-
മുയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ
കമലം തുറക്കാം

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്പുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെയൊരായിരംകോടി
യാവർത്തിച്ചു പുഷ്പരസശക്തിയായ്മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി
നപ്പുറത്തമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.? വിണ്ണിന്റെ കയ്യിലൊരു
ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ
മൺകുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ

സൌരസൌമ്യാഗ്നികലകൾ കൊണ്ടുവർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരിതേടു
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർഥനാദങ്ങളിൽ
വിശ്വനാഭിയിലഗ്നിപദ്മപശ്യന്തിക്കു
വശ്യത ചുരത്തുന്ന മാതൃനാളങ്ങളീൽ
അച്യുതണ്ടിന്നന്തരാളത്തിലെപരാ
ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി
ലെവിടെയോ തപമാണഗസ്ത്യൻ

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..???

Tuesday, March 8, 2016

സീതായനം - മധുസൂദനന്‍ നായര്‍


ഇനിയെന്തെന്‍ സീതേ വസുധേ
ഇമയറ്റുമിഴിപ്പവളെ
ഇതള്‍ കൊഴിയും പൂവായ് വിണ്ണിന്‍
ഇറയത്തു കിടപ്പവളെ

ഇനിയെന്തെന്‍ സീതേ വസുധേ
ഇമയറ്റുമിഴിപ്പവളെ
ഇതള്‍ കൊഴിയും പൂവായ് വിണ്ണിന്‍
ഇറയത്തു കിടപ്പവളെ

ഇനിയെന്തെന്‍ സീതേ വസുധേ
ഇമയറ്റുമിഴിപ്പവളെ
ഇതള്‍ കൊഴിയും പൂവായ് വിണ്ണിന്‍
ഇറയത്തു കിടപ്പവളെ

ഇടറുന്ന നിലാവിന്‍ ചന്ദനം
എരിയുന്നു നിന്നുടെ മുന്നില്‍
ഇഴപൊട്ടി പിടയും കാറ്റല
കരയുന്നു നിന്നുടല്‍ ചുറ്റി

ശൂന്യതയുടെ ഹൃദയ ചിമിഴില്‍
വിണ്‍ ഗംഗ ബാഷ്പവുമായി
അന്ത്യോതക മരുളാനാവാം
വിങ്ങുന്നു വിശ്വ പ്രകൃതി

ശൂന്യതയുടെ ഹൃദയ ചിമിഴില്‍
വിണ്‍ ഗംഗ ബാഷ്പവുമായി
അന്ത്യോതക മരുളാനാവാം
വിങ്ങുന്നു വിശ്വ പ്രകൃതി

ഇരതേടും ദാഹശരത്താല്‍
ഇണ വീണതു കണ്ടൊരു കോകം
കുരല്‍പ്പൊട്ടി കരയേ കരളില്‍
തടപൊട്ടി മുന്‍പെന്‍ ശോകം

ഇണ ദൂരെയെറിഞ്ഞൊരു പെണ്ണിന്‍
വനരോദന ഗംഗയില്‍ നിന്നും
ഒരു രാമായണശിഖിയായി
ഉറപൊട്ടി പിന്നെന്‍ ഹൃദയം

വല്‍മീകം വളരുവതിപ്പോള്‍
വടുകെട്ടും കരളില്‍ മാത്രം
വാക്കിന്‍ കുയില്‍ പാടുവതുള്ളില്‍
വടവൃക്ഷപ്പൊത്തില്‍ മാത്രം

വല്‍മീകം വളരുവതിപ്പോള്‍
വടുകെട്ടും കരളില്‍ മാത്രം
വാക്കിന്‍ കുയില്‍ പാടുവതുള്ളില്‍
വടവൃക്ഷപ്പൊത്തില്‍ മാത്രം

മാതാവേ മകളേ നിന്‍ വ്യഥ
നാരായം എരിക്കുന്നല്ലോ
സാവിത്രി സീതേ നിന്‍ കഥ
നാന്മറയും താങ്ങില്ലല്ലോ

മാതാവേ മകളേ നിന്‍ വ്യഥ
നാരായം എരിക്കുന്നല്ലോ
സാവിത്രി സീതേ നിന്‍ കഥ
നാന്മറയും താങ്ങില്ലല്ലോ

എവിടെ നിന്‍ ഇന്ദ്രന്‍
കാര്‍മുഖം എവിടെ
മുകില്‍ ദുന്ദുഭിയെവിടെ
മായൂരച്ചിറകായാടിയ
മണിവര്‍ണ്ണപ്പീലികളെവിടെ

സീരായും ജതികള്‍ പാടിയ
സീതാതനയന്മാരെവിടെ
സോമാമൃതമൊഴുകിയ സാത്വിക
സാമസ്വര വേദികളെവിടെ

ഹലനഖരത്തളിരാല്‍ മാറില്‍
ഹര്‍ഷശ്രുതി പുത്രരൊഴുക്കെ
നിര്‍വൃതിയുടെ സുശ്രുതകാവ്യ
പ്പൊരുളരുളിയ പൂവുകളെവിടെ

ഋതുസംക്രമമെന്നും ചാര്‍ത്തിയ
രമണീയ മുഖശ്രീയെവിടെ
ഋതുസംക്രമമെന്നും ചാര്‍ത്തിയ
രമണീയ മുഖശ്രീയെവിടെ

വനനന്ദനമേനി വളര്‍ത്തിയ
തരുയൌവ്വനസൌഭഗമെവിടെ
വിതയും വിളവേള്‍ക്കും മേളവും
ഇതള്‍കൂട്ടിയ കേളികളെവിടേ

വിടരും മുകുളങ്ങളിലൂറിയ
വിദ്യാധരവൈഭവമെവിടെ
വിതയും വിളവേള്‍ക്കും മേളവും
ഇതള്‍പൂട്ടിയ കേളികളെവിടേ
വിടരും മുകുളങ്ങളിലൂറിയ
വിദ്യാധരവൈഭവമെവിടെ

ഗന്ധവ നീ പൃഥ്വി നീയാണെന്‍
തനുവും ജീവനും അറിവേന്‍
നിന്‍ തിരുവടി കല്‍പ്പിച്ചരുളും
മണ്‍തരിയാണെന്നുടെ സ്വര്‍ഗ്ഗം
നിന്‍ തിരുവടി കല്‍പ്പിച്ചരുളും
മണ്‍തരിയാണെന്നുടെ സ്വര്‍ഗ്ഗം

നിനവും കര്‍മ്മങ്ങളും അറിവും
നിഖിലം നിന്‍ ലാവണ്യങ്ങള്‍
അതിലണ്ഡകടാഹമൊതുക്കി
ആത്മാവു പൊരുന്നയിരുന്നു

നിനവും കര്‍മ്മങ്ങളും അറിവും
നിഖിലം നിന്‍ ലാവണ്യങ്ങള്‍
അതിലണ്ഡകടാഹമൊതുക്കി
ആത്മാവു പൊരുന്നയിരുന്നു

ബ്രഹ്മാമൃതഹംസമുണര്‍ന്നു
ബ്രഹ്മാണ്ഡച്ചുരുളു നിവര്‍ന്നു
ബ്രഹ്മാമൃതഹംസമുണര്‍ന്നു
ബ്രഹ്മാണ്ഡച്ചുരുളു നിവര്‍ന്നു

എന്നാലും ധാരിണി നിന്നില്‍
നിന്നല്ലോ ഞാനതറിഞ്ഞു
എന്നാലും ധാരിണി നിന്നില്‍
നിന്നല്ലോ ഞാനതറിഞ്ഞു!

ബാലശാപങ്ങള്‍ - മധുസൂദനന്‍ നായര്‍


ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ
ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ
ഞാന്‍ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ
ഞാന്‍ വിട്ടുപറത്തിയ പട്ടമറുത്തതുമെന്തിനു നീ

ഞാന്‍ കേള്‍ക്കും കഥകളില്‍ വന്നു മറുത്തു പറഞ്ഞില്ലേ
ഞാന്‍ വീശിയ വര്‍ണ്ണച്ചിറകുമൊടിച്ചു കളഞ്ഞില്ലേ
ഞാനാടിയൊരുഞ്ഞാല്‍ പാട്ടു് മുറിച്ചു് കളഞ്ഞില്ലേ
ഞാന്‍ നട്ടൊരു പിച്ചകവള്ളി പുഴക്കിയെറിഞ്ഞില്ലേ

കണ്‍പൊത്തിച്ചെന്നുടെ വായില്‍ കയ്പും കനലും നീ വെച്ചു
കാണാതെയടുത്തു് മറഞ്ഞെന്‍ കാതില്‍ നീ പേടികള്‍ കൂവി
ഒരുകാര്യം കാണിക്കാമെന്നതിദൂരം പായിച്ചെന്നെ
കരിമുള്ളിന്‍ കൂടലിലാക്കി കരയിച്ചതു് നീയല്ലെ?

ദൈവത്തെയടുത്തുവരുത്തി വരം തരുവിക്കാമെന്നോതി
തലയില്‍ തീച്ചട്ടിയുമേന്തിത്തുള്ളിച്ചതു് നീയല്ലേ
ഒളികല്ലാലെന്നെയെറിഞ്ഞിട്ടവനാണെന്നെങ്ങൊ ചൂണ്ടി
ചളി കുഴയും ചിരിയാല്‍ കയ്യിലെ മധുരം നീ കട്ടില്ലേ

സ്വപ്നത്തിന്‍ മരതകമലയിലെ സ്വര്‍ഗ്ഗത്തേന്‍ കൂടുകളെയ്യാന്‍
കഷ്ടപ്പെട്ടുണ്ടാക്കിയൊരെന്‍ ഞാണ്‍ കെട്ടിയ വില്ലും ശരവും
അമ്പലമുറ്റത്തെ പ്ലാശിന്‍കൊമ്പത്തെ കിളിയെ കൊല്ലാന്‍
എന്‍ പക്കല്‍ നിന്നുമെടുത്തിട്ടെന്‍ പേരു് പറഞ്ഞു നീ

ഞാന്‍ കയറിയടര്‍ത്തിയ നെല്ലിക്കായെല്ലാം മുണ്ടിലൊതുക്കീ-
ട്ടതിലൊന്നെന്‍ നേരേ നീട്ടി ദയകാണിച്ചവനും നീ
ഞാനൊടിയെടുത്തൊരു മാങ്കനി ആള്‍ വിട്ടുപിടിച്ചു് പറിച്ചു
എന്നെക്കൊണ്ടയല്‍പക്കത്തെ തൈമാവിനു കല്ലെറിയിച്ചു്

പാറമടക്കിടയില്‍ പമ്മി പുകയൂതിക്കൊതികേറ്റിച്ചു.
നിമിഷത്തേന്‍ തുള്ളികളെല്ലാം നീ വാറ്റിയെടുത്തു കുടിച്ചു
അമ്മയെനിക്കാദ്യം തന്നോരു തന്‍ മൊഴിയും പാട്ടും താളവും
എന്‍ കനവും വെച്ചോരു ചെല്ലവുമെങ്ങോ നീ കൊണ്ടു കളഞ്ഞു

മണലിട്ടെന്‍ മനസ്സു നിറച്ചു മണമാടും കുളിരു മറച്ചു
പുലരിയില്‍ മഷി കോരിയൊഴിച്ചു, പകലെല്ലാം കീറിയെടുത്തു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു

നീ തന്നതു യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം
നീ തന്നതു് പെരുകും വയറും കുഞ്ഞിത്തല നരയും മാത്രം
നാലതിരും ചുമരുകള്‍ മാത്രം, നാദത്തിനു് യന്ത്രം മാത്രം
ഓടാത്ത മനസ്സുകള്‍ മാത്രം, ഒഴിവില്ലാനേരം മാത്രം
മാറുന്ന വെളിച്ചം മാത്രം മാറാത്ത മയക്കം മാത്രം

ഇനിയീപ്രേതങ്ങള്‍ നിന്നെപ്പേടിപ്പിക്കട്ടെ,
കണ്ണൂകളെ കാളനിശീദം കൊത്തിവലിക്കട്ടെ
കൂരിരുളില്‍ ചോറും തന്നു പുറത്തു കിടത്തട്ടെ
കരിവാവുകള്‍ തലയില്‍ വന്നു നിറഞ്ഞു പറക്കട്ടെ

കരിനാഗം നിന്റെ കിനാവില്‍ കയറി നടക്കട്ടെ
തീവെയിലിന്‍ കടുവകള്‍ നിന്നെ കീറിമുറിക്കട്ടെ
കളിമുറ്റത്താരും നിന്നെ കൂട്ടാതാവട്ടെ
കൂടറിയാപാതകള്‍ നിന്നെ ചുറ്റിമുറുക്കട്ടെ

നാളത്തെക്കൊരടാവിട്ടൊരു നൂറടി നല്‍കട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ