Showing posts with label കെ ജി ശങ്കരപ്പിള്ള. Show all posts
Showing posts with label കെ ജി ശങ്കരപ്പിള്ള. Show all posts

Saturday, July 23, 2016

കോരന്‍ -കെ ജി ശങ്കരപ്പിള്ള

മഴ വന്ന നാളില്‍
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍
ദില്ലി വണ്ടിയില്‍ എ.സി.ബോഗിയില്‍ ഞാനിരുന്നു,
മങ്ങിയും തെളിഞ്ഞും എന്നെക്കണ്ട്.
കറുത്ത ജനാലച്ചില്ലിലൂടെ
വിരണ്ടരണ്ട ലോകം കണ്ട്.
രണ്ട് തീവണ്ടികള്‍ക്കിടയിലേക്ക്
ആരോ വലിച്ചെറിഞ്ഞ ഉച്ചമഴ കണ്ട്.
അബ്ബാസ് കിയോസ്താമിക്കും മഖ്മല്‍ബഫിനും
പിന്മുറയാരെന്നതിന്
ലാപ്ടോപ്പില്‍ ഇടയ്ക്കൊരുത്തരം കണ്ട്.
കാഴ്ചയുടെ കാര്യകാരണങ്ങള്‍ കണ്ട്.
ഇവിടെ അവസാനിച്ച ദൂരമോ
ഇവിടെത്തുടങ്ങുന്ന ദൂരമോ അലട്ടാതെ.
പാളത്തിലെ ചളിപിളി മലമൂത്ര ഡീസലാദികള്‍ക്ക്
മീതേയാണ് ഈ ഇരിപ്പെന്ന് ഞെട്ടാതെ.
എന്തായിരിക്കാം ജനാലച്ചില്ലില്‍
മഴയുടെ ചുവരെഴുത്ത്?
ജലാക്ഷരങ്ങളുടെ തീപ്പൊരുള്‍/കുളിരര്‍ത്ഥം?
മഴയെഴുതി മഴ തന്നെ മായ്ക്കുന്ന പ്രണയസന്ദേശം?
രതിയെപ്പറ്റി,ഉരുള്‍പൊട്ടി വരും മൃതിയെപ്പറ്റി,
വിളയെപ്പറ്റി,വിക്ടര്‍ ജോര്‍ജ്ജിനെപ്പറ്റി,
പുതുതെന്തെങ്കിലും?
തീവണ്ടികള്‍ക്കിടയിലേക്കൊരു
പൊതിച്ചോറില പാറിവീണതും
പാഞ്ഞു വന്നു ബലിക്കാക്ക പോലൊരാള്‍.
കളങ്ങളില്‍ നിന്നെല്ലാം ചതിയില്‍
തോറ്റു പുറത്തായൊരാള്‍,
പരിചയം തോന്നിച്ചൊരാള്‍,
പലതുമോര്‍മ്മിപ്പിച്ചൊരാള്‍,
ആരെയോ എതിര്‍ത്ത് പുറപ്പെട്ട്
വഴിയില്‍ കെട്ടു ചൂളിയ കരിങ്കൊടി.
വാല്‍ അകിട്ടില്‍ത്തിരുകി,
കീലും കല്‍ച്ചീളും വിസര്‍ജ്ജ്യങ്ങളുമിഴുകും
നിത്യനിശ്ചല ചെളിക്കുമ്പിളിലെ
എച്ചില്‍ക്കഞ്ഞി റിയലിസം മാത്രം
മുന്നില്‍ക്കണ്ട്.