Showing posts with label പ്രിയനേ... നിന്നെ ഞാൻ വായിക്കുമ്പോൾ. Show all posts
Showing posts with label പ്രിയനേ... നിന്നെ ഞാൻ വായിക്കുമ്പോൾ. Show all posts

Friday, November 6, 2020

പ്രിയനേ... നിന്നെ ഞാൻ വായിക്കുമ്പോൾ - പി ശിവപ്രസാദ്

പ്രിയനേ.... നിന്നെ ഞാൻ വായിക്കുമ്പോൾ

പല ഭാഷയുടെ കടൽ സ്പന്ദിക്കുന്നു.

തിരപ്പുറത്തേതോ മുക്കുവക്കൂട്ടം 

സ്രാവുകൾക്കൊപ്പം സവാരി ചെയ്യുന്നു.

ഏതൊക്കെയോ ഉഷ്ണധീരപ്രവാഹങ്ങൾ 

കാലാന്തർവാഹിനിപോലെ പായുന്നു.

അഗ്നിമുഖം തുറന്നുള്ള ഗിരികളിൽ 

നിശ്ചലമേതോ നിലാവ് പെയ്യുന്നു.

 

താരങ്ങളെ തൊട്ടറിയുവാനെന്ന പോൽ 

നാവുമരങ്ങളിൽ  ഇലഞരമ്പുണരുന്നു.

ലാൽഗുഡി വയലിനിൽ വേനൽ തിളച്ചുറഞ്ഞ്

ആദിക്രൌഞ്ചം പോൽ നിലവിളിക്കുന്നു.

പ്രാര്ത്ഥനക മീരയായ് വീണ്ടും ജനിക്കുന്ന 

തീക്കൊടുങ്കാറ്റിന്റെ കൊടിയാകുന്നു

ബന്ധിതയാമൊരു കുലദേവി കാറ്റിൻറെ  

പ്രതിഷേധമൊഴി മുറിച്ചകലേക്ക് മറയുന്നു.

 

ശൂലം തറച്ചൊരു ഭ്രൂണം അഹിംസയെ

സൂക്ഷ്മ തലങ്ങളിൽ വേർതിരിച്ചറിയുന്നു.

കാലം മറന്നതാം ചില പെരുമ്പേരുക  

കത്തിയുടെ വായ്ത്തല പോലെ തിളങ്ങുന്നു.

സൂര്യനെ തൊട്ടറിഞ്ഞുള്ളു കണ്ടെത്തിയ 

കുരുട ആഴങ്ങളിൽ  തുറക്കുന്നു.

ആയിരം സൂര്യനാളങ്ങ ശരവേഗത്തിൽ 

ആന്ധ്യം പുകഞ്ഞൊരുൾക്കണ്ണിലറിയുന്നു.

 .

അച്ഛനെഴുത്തുകൾ പിച്ച നടന്നൊരാ  

പൊന്നാനി മണ്ണിൽ ചുവടൂന്നി

വേനൽമഴ നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ

ഊരിയെടുത്ത് പതാക നാട്ടി 

വേർപടലങ്ങളിൽ  ലോഹമൗനത്തിന്റെ 

വായ്ത്തലയേറ്റ മഴക്കാടു പോൽ

ഏറെത്തപിച്ച സൂര്യോഷ്ണക്കനലുകൾ 

നീറിപ്പിടിച്ച മനോനിലമായ് 

ആടി കലക്കിയ പേരാറിൻ തീരത്ത്  

കൊയ്ത്തുകാരന്റെ ചിതയെരിച്ചു.  

 

നൂറായിരം ജലപാതങ്ങളിൽ പൊള്ളി 

ഏഴു സമുദ്രലവണങ്ങളും പേറി 

പാബ്ലോ നെരൂദയും പാവം കവിതയും 

എൻറെ ഗ്രാമത്തിൽ കുടിപാർപ്പിനെത്തി.

എല്ലു തകർന്ന പുരാതനസൗധങ്ങൾ

നൊന്തുപേക്ഷിച്ച നിറവയർ സീതമാർ 

ചില്ലുമുനകൾക്ക് മീതെ നടക്കവേ 

കണ്വനെപ്പോൽ നീ സമാശ്വാസമായി.

 

ആണ്ടാൾ മൊഴികളിലുഷ്ണിച്ച് കൃഷ്ണൻറെ 

പാതിയായ് മാറുമുന്മാദിനിയായ്  

ആർദ്രസർപ്പങ്ങൾ പുണർന്ന ജലകന്യയായ് 

ആകുലയാം സ്വപ്നാടകയായ് 

ഏറെത്തണുത്ത മലമുടിയിൽ കിളിർക്കുന്ന 

പഞ്ചാഗ്നിതോറും തപിക്കുന്ന പെണ്മയായ് 

നിന്റെയമൃതംതൊട്ട വാക്കിൻ കയങ്ങളിൽ 

നിർല്ലജ്ജനായി ഞാൻ മുങ്ങിമരിക്കുന്നു.

 

അമ്മി,അടുപ്പ്ഉറികപ്പികയർതവി,

അമ്മുമ്മ,തണുവുമ്മകണ്ണകിത്തീക്കണ്ണ് 

പിന്നിട്ടൊരിടവഴിചോരച്ച നേർവഴി 

എന്റെ കൂട്ടർക്ക് ഗൃഹാതുരപ്പെരുവഴി.  

ഇനി മുറിച്ചെറിയുവാനാവാത്ത തലയിലെ 

സർപ്പമാണിക്യമായ് ചിന്നും വെളിച്ചങ്ങൾ.

 

പ്രിയനേ.... നിന്നെ ഞാൻ വായിക്കുമ്പോൾ

പല ഗന്ധമുള്ള മനുഷ്യർ ചിരിക്കുന്നു.

ഒറ്റയ്ക്കു നിന്നൊരാൾ പാടുന്ന പാട്ടിൽ 

നീയൊറ്റയാകാതെ തളിർത്തു പൂക്കുന്നു.

 

***

 എന്നെ പ്രചോദിപ്പിച്ച പ്രിയകവി കെ. സച്ചിദാനന്ദന് 

=============