Monday, May 10, 2021

കലികാലം - കൽപ്പറ്റ നാരായണൻ


ഇന്ദ്രപ്രസ്ഥത്തിലെ
മഹാശില്പം പൂർത്തിയായി. 

പെരുവഴിയിൽ നിന്നാൽക്കാണില്ല
വഴിവിട്ട് നിന്നലതല്ലാതെ കാണില്ല. 

ഒറ്റക്കാലിൽ നിൽക്കയാണൊരു കാള
പിന്നിലെ ഇടങ്കാലിൽ
ദേഹഭാരം മുഴുവൻ പേറി
ഏകാഗ്രതയാൽ മുറുകി.
നിൽപ്പിന്റെ കാഠിന്യം കുറയ്ക്കാനായി
കാലൽപ്പം നടുവിലേക്ക് നീക്കാനോ
കാലിന്നൽപ്പം തടി കൂട്ടാനോ
ശ്രമിച്ചിട്ടില്ല.
വാലിന്നറ്റത്തെ രോമം പോലും
ഒന്നുദാസീനമായാലന്നിമിഷം
നിലം പതിക്കുമെന്നക്കാളക്കറിയാം
നിവർന്നു നിൽക്കുന്ന കാതുകളിലെ
തടിച്ച ഞരമ്പുകൾ
മുന്നിലേക്ക് നീട്ടിപ്പിടിച്ച തല
എടുത്തുപിടിച്ച ചുമൽ
വലിഞ്ഞു നിൽക്കുന്ന വയർ
ഭാരം ആ ഒറ്റക്കാലിന്
വെളിയിലേക്ക് തൂവാതിരിക്കാൻ
സദാ ഞെരുങ്ങുന്നു. 

ഉള്ളതും ഇല്ലാത്തതും കൊണ്ട്
പോയതും വന്നതും കൊണ്ട്
പൊരുതുന്നുണ്ടത്
വീഴാതിരിക്കാൻ 

സത്യത്തിൽ
ഈ കാള
നിൽക്കുകയല്ല
വീഴാതിരിക്കുക മാത്രമാണ്
അതൊട്ടുമെളുതല്ലെങ്കിലും 

മുന്നിൽ
അധികനേരം നിൽക്കാനാവില്ല
കാലുകൾ കുഴയും.
ഒന്ന് വീർപ്പിടാനുള്ള
സ്വതന്ത്യം പോലും ബാക്കിയില്ലെന്ന്
ഇവിടെ നിൽക്കുമ്പോഴറിയും
നിലനിൽപ്പിന്റെ യാതന
അതൊറ്റയ്ക് സഹിക്കുന്നു. 

സംഭവിക്കരുതാത്തതിൽ
ഒന്നുകൂടി സംഭവിച്ചാൽ
ആ കാള നിലംപതിക്കും
ശേഷിക്കുന്നതിൽ പിടിച്ചു നിൽക്കയാണത്.

കലികാലത്ത് ധർമ്മ ദേവൻ ഒറ്റക്കാലുള്ള
ഒരു കാളയായാണ് പ്രത്യക്ഷപ്പെടുക എന്ന്
പൗരാണിക സങ്കല്പം.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....