അടുത്തുവന്നുനിന്നെന്റെ
മുഖത്തു മിഴിയൂന്നവേ,
തോഴ! താങ്കളുരയ്ക്കുന്നൂ
തൊണ്ണൂറായി തനിക്കെടോ.
ഉള്ളിലോർക്കുന്നുമുണ്ടാവാം:
“പടിഞായർ തുടുക്കയായ്.
ഇനിയാർത്തലകൊള്ളില്ലാ
തിരമാലകളാഴിയിൽ."
കനൽച്ചോടുകൾ പിന്നോട്ടു-
നീളും വഴികൾ ചൂണ്ടിനി-
ന്നോതാം, “അടുത്തടുത്തെത്തി"-
യെന്നു താങ്കളനക്ഷരം.
ശരി! എങ്കിലുമെൻ കണ്ണിൽ-
ക്കത്തും നാളത്തിൽ നോക്കുക.
കാണാം മുന്നിൽ കൂർത്തുനീളും
രഥമാർഗമഭംഗുരം.
നിമ്നോന്നത, മമര്യാദം
കണ്ണിൽത്തെള്ളുന്നൊരീവഴി
എന്നെ വെല്ലുവിളിക്കുന്നൂ ;
കടിഞ്ഞാൺ കൈവിടില്ല ഞാൻ!
ഞാനൊഴിഞ്ഞില്ലെനിക്കെന്റെ
തേർത്തട്ടിലൊരു സാരഥി.
രക്തം കുതിർത്ത മണ്ണിൽപ്പോയ്
ചക്രം താഴില്ലൊരിക്കലും!
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....