കാടിറങ്ങാതെയുള്ളിന്റെയുള്ളിൽ
കൂടുവയ്പു
കുടിപ്പകപ്പക്ഷി
കാലഭേദം തൊടാതെ
കല്ലിച്ച
ക്രോധമാത്സര്യ
വൻശിലാപാളി
രാവുമേലേ
കൊലച്ചിരിക്കത്തി
രാകി
മൂർച്ചവെപ്പിക്കുന്ന മിന്നൽ
പാതിഭാഗമുടലിലെജ്ജന്തു-
കാമനകളെ
മൂടിപ്പൊതിഞ്ഞും
പാതിയിൽ
മർത്യഗന്ധം വഹിച്ചും
ഈ നഗര
വിദ്യുദ്ദീപജാലാ-
വീഥിയിൽ നിൽപ്പൂ
ഞാനെന്ന സൃഷ്ടി
ഖാണ്ഡവം പോൽ
ദഹിച്ചതിലെങ്ങോ
ബാക്കിയായൊരു
തൂവലിൻ തുമ്പാ-
ണായുധമെനിക്കിന്നുമെഴുതാൻ.
കാടു
പൂക്കണേയെങ്കിലും നെഞ്ചിൽ
ചോപ്പുവാകതൻ
കാമമായ് ഭ്രാന്തായ്
നാട്ടുതാപക്കൊടുമയിലുള്ളിൻ
കാട്ടുപച്ചത്തളിർത്തണുപ്പായി.
ക്രൗര്യകാരുണ്യ
ദ്വന്ദ്വഭാവങ്ങൾ
ഭേദമറ്റു പിണഞ്ഞേ
കിടക്കും
ഗൂഢമാം
ജന്മവാസനത്തോപ്പിൻ
ദേവതേ
മദഗന്ധത്തിടമ്പേ
കാനനേശ്വരീ നീ
കെടുത്തേണേ
നാഡികൾ
തീണ്ടിയാളുമീ ജ്വാല.
പാലപൂക്കും
മണത്തിൽ കടമ്പിൻ
മാലതൂങ്ങും
ശിഖരത്തിൽനിന്നും
കാലുമാട്ടിയിരുന്നെന്റെ
നേരെ
നോക്കുകാ,ദിമമാം കുറുമ്പോടെ
ഹാ, വനജ്യോത്സ്നയാലിരുട്ടിന്മേൽ
ശീതളാനല
സുസ്മേരയായി
നീ
മുടിക്കെട്ടഴിച്ചു നീരാടും
കാട്ടുപൂഞ്ചോലയെന്നന്തരംഗം.
കാടുവിട്ടുപോന്നിട്ടും
വളർകൊ-
മ്പാലുടക്കി ചലനം
മുടങ്ങി
ഓടുവാനും
നടക്കാനുമാവാ-
താടിനിൽക്കുന്നു
ജീവവേഗങ്ങൾ.