Sunday, October 22, 2017

നാവടക്കം-വീരാൻകുട്ടി

ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതിവച്ച് നല്ല തല്ലു കൊള്ളിച്ചു

നിശ്ശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും
വാപൊത്തിനിന്നു.

ഒച്ചവെയ്ക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി.

വായാടികളും ദേശസ്നേഹവും എന്ന
പ്രഭാഷണം പലവുരു കേട്ടു

നാവടക്കൂ  പണിയെടുക്കൂ  എന്നു കല്പിച്ചവരുടെ
പടം ചുവരിൽ തൂക്കി

നാവുവഴക്കത്തിനുള്ള പ്രത്യേകയോഗ പതിവാക്കി

മൌനവ്രതം ശീലിച്ചു

ഇപ്പോൾ എന്തു കണ്ടാലും കേട്ടാലും
കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ
നാവിനു സ്വന്തം.

മൌനത്തെ അലങ്കാരമാക്കി രക്ഷപ്പെടാൻകിട്ടിയ
ഒരവസരവും പാഴാക്കിയില്ല.

ഊമകൾക്കുപോലും പറ്റാത്തമട്ടിൽ
നിശ്ശബ്ദനായി കഴിയുന്നു

ഇപ്പോൾ ജീവിതം പരമസുഖം

എതിരൊച്ച കേൾപ്പിക്കുന്നവരെ
തട്ടിക്കളയുമെന്ന പേടി
ബാധിക്കുന്നേയില്ല.

ആകെ ഒരസൌകര്യമുള്ളത് ഇതാണ്:
തുപ്പാനോ ഇറക്കാനോ ആവാതെ
വേവാത്ത  ഒരു മാംസക്കഷ്ണം
വായിൽ വിലങ്ങനെ കിടക്കുന്നു.

Saturday, September 30, 2017

ഒരു പ്രണയകവിത - പി രാമൻ

എന്റെ വരണ്ട തൊലിപ്പുറത്തു വെച്ചിരിക്കുന്ന നിന്റെ ഉള്ളംകൈച്ചൂടിനെ
ഞാൻ സ്നേഹമെന്നു വിളിക്കും.
എന്റെ തൊലിയും അതിന്മേലെ വെച്ച നിന്റെ കൈത്തലവും
അഴുകിപ്പൊയ്ക്കോട്ടെ
ആ ചൂട്
അങ്ങനെത്തന്നെ നിൽക്കും
നമുക്കു മുന്നേ സ്നേഹിച്ചവരുടെ അഴുകിപ്പോയ തൊലിക്കും
കൈപ്പത്തിക്കുമിടയിലെ
ചൂടിനെ
ഞാൻ കാലമെന്നു വിളിക്കും

കവിത -ജലീഷ ഉസ്മാൻ

രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയിൽ
ജീവൻ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!

മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..

അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കിൽ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയിൽ
തുളച്ചു
കയറാതിരുന്നതിന്..

തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയിൽ
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ൾ ഗപ്പി
പൊങ്ങാതിരുന്നതിന്..

പലഹാരവുമായി വന്ന്
മടിയിൽ വച്ചു ലാളിക്കുമ്പോൾ
വീർത്തുവീർത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കിൽ മാത്രം ചലിപ്പിച്ച്
നിർവൃതി പൂണ്ടതിന്..

സ്കൂളിലേക്ക് പോകും വഴി
തത്തമ്മകൾ മുട്ടയിട്ട
റബ്ബർ തോട്ടങ്ങൾ
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..

മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പിൽ
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃസാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..

വയറ്റിലുള്ള കുഞ്ഞ്
അനുചൻ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാൻ
അടുക്കളയിലെ ഗ്യാസ് സിലിണ്ടർ
പൊട്ടിത്തെറിക്കാതിരുന്നതിന്..

ആവശ്യം കഴിഞ്ഞു,
പകർത്തിയ ഫോൺ
കീശയിലിട്ട്
'പരാതി കൊടുക്കരുതെന്ന്,
കൊടുത്താൽ ഇത് വൈറൽ ആക്കുമെന്ന്'
മാത്രം പറഞ്ഞ്
പോവാൻ അനുവധിച്ചതിന്..

ട്രെയിനിൽ നിന്ന്
തള്ളിയിടാതിരുന്നതിന്..

ബസ്സിലെ പിൻ സീറ്റിൽ
തലോട്ടി തകർക്കപ്പെടാതിരുന്നതിന്..

മരപ്പൊത്തിലെ
ചത്ത കിളി ആക്കാതിരുന്നതിന്..

ചവറുകൾക്കടിയിൽ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..

പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..

എത്ര പേരോടാണ്,
എത്ര സന്ദർഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്........!

Monday, September 18, 2017

കന്നിക്കൊയ്ത്ത്

പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരി
ചിന്നിയ കതിര്‍ ചുറ്റും കിടക്കെ

മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍
ഗ്രാമജീവിതകഥാ നാടകഭൂവില്‍

കെട്ടിയ മുടി കച്ചയാല്‍ മൂടി
ചുറ്റിയ തുണി ചായ്ച്ചൊന്നു കുത്തി (2)

വെറ്റില ചവച്ചുന്മദമോളം
വെട്ടിടും അരിവാളുകളേന്തി

ഒന്നിച്ചാനമ്ര മെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ (2)

നല്‍പുലര്‍കാലപാടല വാനില്‍
ശുഭ്രമേഘ പരമ്പര പോലെ (2)

ആകെ നേര്‍വഴി പാലിപ്പിനാരും
ആനപോലെ കടന്നു കൊയ്യല്ലേ (2)

താഴ്ത്തിക്കൊയ്യുവിന്‍ തണ്ടുകള്‍ ചേറ്റില്‍
പൂഴ്ത്തി തള്ളൊല്ലേ നെല്ലു പൊന്നാണേ

തത്തപോലെ മണിക്കതിര്‍ മാത്രം
കൊത്തിവയ്കലാ നീ കൊച്ചുപെണ്ണെ (2)

കൊയ്യുവാനോ നീ വന്നതു കൊള്ളാം
കൊഞ്ചുകാളാഞ്ചിമീന് പിടിപ്പാനോ (2)

നീട്ടിയാല്‍പ്പോര നാവുകൊണ്ടേവം
നീട്ടിക്കൊയ്യണം നീയനുജത്തീ

കാതിലം കെട്ടാന്‍ കൈവിരുതില്ലേ
നീ തലക്കെട്ടു കെട്ടിയാല്‍പ്പോരും

ചെമ്മില്‍ച്ചെങ്കതിര്‍ ചേര്‍ത്തരിഞ്ഞേവം
തമ്മില്‍പ്പേശുന്നു കൊയ്ത്തരിവാള്‍കള്‍ (2)

പാടുവാന്‍ വരുന്നീലവര്‍ക്കെന്നാല്‍
പാരമുണ്ടു പയ്യാരങ്ങള്‍  ചൊല്‍വാന്‍ (2)

തെങ്ങണിത്തണലാര്‍ന്നിവര്‍ തീരത്ത്
അങ്ങ് കൂടിക്കഴിഞ്ഞിടും ഗ്രാമം (2)

നിത്യവും ജീവിതം വിതയേറ്റി
മൃത്യുകൊയ്യും വിശാലമാം പാടം (2)

തത്ര കണ്ടിടാം കൊയ്തതിന്‍ ചാമ്പല്‍
ക്കുത്തിലേന്തിക്കുളുര്‍ത്ത ഞാര്‍ക്കൂട്ടം (2)

അത്തലിന്‍കെടുപായലിന്‍മീതെ
യുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം (2)

ചൂഴെയെത്തുന്ന രോഗദാരിദ്ര്യ
ച്ചാഴിയൂറ്റിക്കുടിച്ചതിന്‍കോട്ടം (2)

ചെഞ്ചെറുമണികൊത്തിടും പ്രേമ
പഞ്ചവര്‍ണ്ണക്കിളിയുടെയാട്ടം (2)

എത്ര വാര്‍ത്തകളുണ്ടിതേപ്പറ്റി
ക്കൊയ്ത്തുകാരുടെയിപ്പഴമ്പായില്‍ (2)

കന്യ പെറ്റുപോല്‍ മറ്റൊരു ബാല-പെണ്ണിനെ
കട്ടുകൊണ്ടുപോയ് പ്രേയാന്‍ (2)

മുത്തന്‍ തൂങ്ങിമരിച്ചുപോല്‍ തായെ
പുത്രന്‍ തല്ലിപോലഭ്യസ്തവിദ്യന്‍  (2)

എത്ര ചിത്രം പുരാതനം എന്നാല്‍
പുത്തനാമീക്കഥകളിലെല്ലാം (2)

ധീരം വായ്ക്കുന്നു കണ്ണുനീര്‍ക്കുത്തില്‍
നേരമ്പോക്കിന്റെ വെള്ളിമീന്‍ ചാട്ടം (2)

ആകുലം മര്‍ത്ത്യമാനസം ധീരം
ആകിലും കാലമെത്രമേല്‍ ക്രൂരം (2)

കൊയ്യുവാനോ ഹാ ജീവിതഭാരം
കൊണ്ടുതാനോ കുനിഞ്ഞൊരീ മുത്തി (2)

വായ്‌ച്ചെഴും കന്നിപ്പാടത്തൊരുണ്ണി-
യാര്‍ച്ചപോല്‍ പണ്ടു മിന്നിയ തന്നില്‍ (2)

ഇന്നവള്‍ക്കുതിര്‍നെല്ക്കതിര്‍ താഴേ-
നിന്നെടുക്കാനും എത്രതാന്‍ നേരം (2)

ഏറെ വേലയാല്‍ വേദനയാലും
ചോരനീര്‍വറ്റി ചുങ്ങിയ തന്‍മെയ് (2)

നാലുംകൂട്ടി മുറുക്കിയശേഷം
കാലം തുപ്പാന്‍പോംത്തമ്പലം പോലായ്

നെല്ലിനോടു പിറുപിറുത്തെന്തോ
ചൊല്ലിനില്ക്കുമീയന്യയാം നാരി

കന്നിനാളിലേ ഗ്രാമസംഗീത-
കിന്നരന്‍ താലികെട്ടിയ തന്വി

ഇങ്ങു പാടങ്ങള്‍ കോള്‍മയിര്‍ക്കൊള്‍കേ (2)
തെങ്ങുറുമിവാളുച്ചലിപ്പിക്കേ

പാടിപോലിവള്‍ പണ്ടഭിമാനം
തേടുമുത്തരകേരളവീര്യം  (2)

ഒറ്റയായ് അവള്‍ പിന്നീടു വീട്ടില്‍
പെറ്റ മാലുകളോടടരാടി

പേപിടിച്ചു കാല്‍ച്ചങ്ങല പുച്ഛം
പേശവേ അന്ത്യഗാനങ്ങള്‍ പാടി (2)

തന്മതിഭ്രമം തീര്‍ന്നുപോയ് എന്നാല്‍
ആ മുളങ്കിളി പാടില്ല മേലില്‍ (2)

എന്തിനേറെ ഈ കൊയ്‌വതില്‍ ആരെ
എന്റെയോമലെന്നെന്‍ കരള്‍ ചെല്‍വൂ (2)

കൊയ്ത്തു നിര്‍ത്തിയിടയ്ക്കിടക്കെന്നെ
യെത്തിനോക്കുമേതാളുടെ കണ്‍കള്‍

എന്നിലോരോ കിനാവുകള്‍ പാകി
എന്റെ പാട്ടിന്നു പൂഞ്ചിറകേകി (2)

എട്ടുരണ്ടിലെച്ചാരുത പൊന്മൊ-
ട്ടിട്ടു നില്ക്കുമാപ്പെണ്‍കൊടിപോലും

വേട്ടു കൂട്ടുപിരിഞ്ഞുപോയ് ഏതോ
നാട്ടിലാനന്ദം നാട്ടിയശേഷം

ജീവിതത്തിന്റെ തല്ലിനാല്‍മെയ്യുള്‍-
പ്പൂവിതളുകള്‍ പോയ് വടുക്കെട്ടി

പേര്‍ത്തുമെത്തുമീപ്പാടത്തു കൊയ്യാന്‍
പാഴ് തുണിയില്‍ പൊതിഞ്ഞൊരു ദുഃഖം (2)

വെണ്‍കതിര്‍പോല്‍ നരച്ചൊരാശ്ശീര്‍ഷത്തിങ്കല്‍
നര്‍മ്മങ്ങള്‍ തങ്ങിനിന്നാലും
ആയതിന്‍ മഹാധീരത വാഴ്ത്താന്‍
ഗായകനിവന്‍ കൂടെയുണ്ടാമോ

കന്നിനെല്ലിനെയോമനിച്ചെത്തി
യെന്നൊടോതീ സദാഗതി വായു (2)

നിര്‍ദ്ദയം മെതിച്ചീ വിളവുണ്മാന്‍
മൃത്യുവിന്നേകും ജീവിതംപോലും
വിത്തൊരിത്തിരി വെയ്ക്കുന്നു വീണ്ടും
പത്തിരട്ടിയായ്‌പ്പൊന്‍ വിളയിപ്പാന് (2)

കന്നിനാളിലെക്കൊയ്ത്തിനുവേണ്ടി
മന്നിലാദിയില്‍ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു നോക്കൂ
പിന്നയെത്രയോ കൊയ്ത്തുപാടത്തില്

ഹാ വിജഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍
തന്‍വിരിമിഴിത്തെല്ലിനാലീ നിന്‍
മുന്നില്‍ നാകം തുറക്കുമീത്തയ്യല്‍

കണ്ണുനീര്‍ച്ചാലില്‍ മണ്ണടിഞ്ഞേക്കാം
നിന്‍പിപഞ്ചിയും മൂകമായ്‌പ്പോകാം
എന്നിരിക്കിലുമന്നെഴും കൊയ്ത്തില്‍
സ്വിന്നമാം കവിള്‍ത്തട്ടിലെച്ചോപ്പാല്‍
ധന്യനാമേതോ ഗായകബാലന്‍
തന്നുയിരിനെയുജ്ജ്വലമാക്കി

തന്വിമാരൊത്തു കൊയ്യുവാന്‍ വന്ന
കന്നിമാസത്തിന്‍ കൗതുകംപോലെ
കണ്ണിനാനന്ദം നല്കിടും ഗ്രാമ
കന്യയാളൊന്നീപ്പാടത്തു കൊയ്യും

നിങ്ങള്‍താനവര്‍‌ ഇന്നത്തെപാട്ടില്‍
നിന്നു ഭിന്നമല്ലന്നെഴും ഗാനം (2)

ഇപ്പൊരുളറിയാതറിഞ്ഞാവാം
നില്പതിമ്പമായ് ഗ്രാമീണചിത്തം (2)

ആകയാല്‍ ഒറ്റയൊറ്റയില്‍ക്കാണു-
മാകുലികളെപ്പാടിടും വീണേ (2)

നീ കുതുകമോടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം

Saturday, July 29, 2017

കഷ്ടം - റഫീക്ക് അഹമ്മദ്

കസ്റ്റംസുകാരാ,കസ്റ്റംസുകാരാ
ഇതിനേക്കാള്‍ ചുമടുണ്ടായിരുന്നു
അങ്ങോട്ട് പോകുമ്പോള്‍.
പൊളിഞ്ഞ തൊഴുത്തിലെ വിറ്റുപോയ
പശുവിന്‍റെ അമറല്‍
ബാപ്പാടെ വലിവ്
ഉമ്മാടെ വെണ്ണീറുപുരണ്ട വേവലാതി
ഒന്നു രണ്ടു നിലാവ്,കുറേ വൈകുന്നേരങ്ങള്‍
ഒരു വായനശാല മുഴുവനും.
ഒത്തിരി ചങ്ങാതിച്ചിരികള്‍
മുറ്റത്തേക്ക് വേറെ എന്തിനോ എന്നപോലെ
ഓടിവന്ന് മൈമൂന എറിഞ്ഞിട്ടുതന്ന
കണ്ണീര്‍നോട്ടം
വല്യുമ്മാടെ കുഴമ്പുമണമുള്ള
എല്ലിച്ച കൈ പിടിച്ചപ്പോള്‍ കിട്ടിയ വിറ
പക്ഷേ,നീ ഒരു ഡ്യൂട്ടിയും അടച്ചില്ല.

ഇപ്പോള്‍ മടങ്ങുമ്പോള്‍
ഒന്നുരണ്ടു കുപ്പി അത്തര്‍
ബാപ്പാക്കുള്ള വലിവിന്‍റെ സ്പ്രേ
മരിച്ച വല്യുമ്മാക്ക് കൊടുക്കാന്‍
വാങ്ങിച്ചുവെച്ച പുതപ്പ്
കെട്ടിച്ചുപോയ മൈമൂനാടെ കുട്ടിക്കൊരു
കുപ്പായം.
പഴയ തൊഴുത്ത് പൊളിച്ച്
വീടൊന്ന് വലുതാക്കാനുള്ള ഒരു പൂതി
ഇത്രയുമേ ഉള്ളൂ
അതിന് ഇത്ര വലിയ ഡ്യൂട്ടിയോ?

Wednesday, June 28, 2017

ഏകാകിയുടെ ആനന്ദങ്ങൾ -തച്ചിബാനാ അക്കേമി

കവിത (ജാപ്പനീസ് )

എന്തൊരാനന്ദം,
സ്വന്തം പുൽക്കുടിലിനുള്ളിൽ
ഒരീറത്തടുക്കിൽ
ആരും കൂട്ടിനില്ലാതെ
സ്വസ്ഥനായിട്ടിരിക്കുക.

എന്തൊരാനന്ദം,
ഏറെക്കാണാത്തൊരു ഗ്രന്ഥം
ചങ്ങാതി കടം തന്നതെടുത്ത്
ആദ്യത്തെ താളു തുറക്കുക.

എന്തൊരാനന്ദം,
കടലാസു നീർത്തിവച്ച്
പേനയെടുത്തെഴുതുമ്പോൾ
കരുതിയതിലും ഭേദമാണ്‌
സ്വന്തം കൈപ്പടയെന്നു കാണുക.

എന്തൊരാനന്ദം,
നൂറു ദിവസം തല പുകച്ചിട്ടും
പുറത്തു വരാൻ മടിച്ചൊരു വരി
പെട്ടെന്നു വന്നവതരിക്കുക.

എന്തൊരാനന്ദം,
പുലർച്ചെയെഴുന്നേറ്റു നടക്കാനിറങ്ങുമ്പോൾ
ഇന്നലെ കാണാത്തൊരു  പൂവു
വിരിഞ്ഞു നില്ക്കുന്നതു കാണുക.

എന്തൊരാനന്ദം,
ഒരു ഗ്രന്ഥത്തിന്റെ താളുകൾ മറിച്ചുപോകെ
അതിൽ വിവരിച്ചിരിക്കുന്നൊരാൾ
തന്നെപ്പോലെതന്നെയാണെന്നു കണ്ടെത്തുക.

എന്തൊരാനന്ദം,
അതികഠിനമെന്നു
സകലരും സമ്മതിച്ചൊരു ഗ്രന്ഥം
തനിക്കത്ര പ്രയാസങ്ങൾ
വരുത്തുന്നില്ലെന്നു വരിക.

എന്തൊരാനന്ദം,
ചാമ്പലൂതിമാറ്റുമ്പോൾ
കനലുകൾ ചുവക്കുന്നതു കാണുക,
വെള്ളം തിളയെടുക്കുന്നതു  കേൾക്കുക.

എന്തൊരാനന്ദം,
ഹിതമല്ലാത്തൊരു വിരുന്നുകാരൻ വന്നുകയറിയിട്ട്
നിൽക്കാൻ നേരമില്ലെന്നു പറഞ്ഞ്
പെട്ടെന്നിറങ്ങിപ്പോവുക.

എന്തൊരാനന്ദം,
നല്ലൊരു തൂലിക കിട്ടിയതെടുത്ത്
വെള്ളത്തിൽ നന്നായി മുക്കി
നാവിൽ തൊട്ടു നോക്കി
ആദ്യത്തെ വര വരയ്ക്കുക.

എന്തൊരാനന്ദം,
ഉച്ചമയക്കം കഴിഞ്ഞെഴുന്നേല്ക്കുമ്പോൾ
മുറ്റത്തെ ചെടിത്തലപ്പുകളിൽ
മഴവെള്ളം തളിച്ചിരിക്കുന്നതു കാണുക.

എന്തൊരാനന്ദം,
പത്തായത്തിലെ നെല്ലളന്നു നോക്കുമ്പോൾ
ഇനിയുമൊരു മാസത്തേക്ക്
അതു തികയുമെന്നു കാണുക.

എന്തൊരാനന്ദം,
ഇറയത്തിനു തൊട്ട മരത്തിൽ
ഒരപൂർവ്വപക്ഷി
വന്നിരുന്നു പാടുന്നതു കേൾക്കുക.

എന്തൊരാനന്ദം,
വായിച്ചു മടുക്കുമ്പോൾ
ഒരു പരിചിതശബ്ദം
പടിക്കൽ വന്നു വിളിയ്ക്കുക.
-
[1812-1868 ]
പരിഭാഷ : രവികുമാർ വി

ഹൃദയത്തിന്റെ  ഭാഷ  - പാബ്ലോ  നെരൂദ / ഒ എന്‍ വി

വാസന്തം വയല്‍ പൂവോടു ചെയ്തതുപോലെ,

ഞാന്‍ നിന്നോട് ചെയ്തു..

ഹേമന്തം,പൂവനത്ത്തോട് ചെയ്തതുപോലെ

 നീ എന്നോടും ചെയ്തു

തീരങ്ങള്‍, പുഴയെ തലോടിയ പോലെ,

ഞാന്‍,നിന്നെ തലോടി.

ഓളങ്ങള്‍, കരയെ പുനര്നതുപോലെ

 നീ എന്നെ  പുണര്‍ന്നു.

പ്രണയമിതോ എന്‍ പ്രേയസി.. 

നാം പ്രണയികളോ   പവിഴങ്ങളോ.

 

ഞാന്‍ നിന്നെ, കാണുന്നതിന്‍ മുന്‍പും,

ആമ്പല്‍ കണ്ണ്‍ തുറന്നിരിക്കാം

നിന്നോടായ്, മിണ്ടുന്നതിന്‍ മുന്‍പും, 

രാവില്‍ നിലാവ് വന്നിരിക്കാം..

ഒന്നും ഞാന്‍, അറിഞ്ഞെ ഇരുന്നില്ല , 

നീ എന്നില്‍ നിറയും വരെയും

സ്വപ്‌നങ്ങള്‍, ഇന്നോരംബിളി പാലാഴി, 

ചിന്തകള്‍ ആമ്പലിന്‍ പൊയ്ക

പ്രണയമിതോ എന്‍ പ്രേയസി, 

ഞാന്‍ തേന്‍തിങ്കളോ നീ ആമ്പലോ..

 

നിന്നെ ഞാന്‍, അറിയുന്നതിന്‍ മുമ്പും, 

പൂക്കള്‍ വിരിഞ്ഞിരുന്നിരിക്കാം.

നീ എന്നില്‍, അലിയുന്നതിന്‍ മുന്‍പും.. 

പ്രാക്കള്‍.. പറന്നിരുന്നിരിക്കാം..

ഒന്നും ഞാന്‍, അറിഞ്ഞെ ഇരുന്നില്ല, 

നിന്നെ ഞാന്‍ കാണും വരെയുo,

ഇന്നെന്നില്‍, വിടരുന്നു പൂവുകള്‍..

 നെഞ്ചില്‍ കുറുകുന്നു പ്രാക്കള്‍

പ്രണയമിതോ എന്‍ പ്രേയസി… 

നാം പൂവുകളോ. അരി പ്രാക്കളോ.

 

സ്വപ്നത്തില്‍, വയലേലകള്‍ കണ്ടു, 

മുന്തിരി തോട്ടങ്ങള്‍ കണ്ടു..

കുന്നിന്മേല്‍.. കാറ്റാടി മരങ്ങളും.. 

അരുവിയിന്‍ ഉറവയും കണ്ടു..

താഴ്വാരം, പനിനീര്‍ പൂക്കളാല്‍ 

പുതച്ച്ചുരങ്ങുന്നതും കണ്ടു

മലകളെ, ഉമ്മവെക്കുന്ന സൂര്യന്റെ

 ചുവന്നൊരു ഹൃദയവും കണ്ടു..

പ്രണയമിതോ  എന്‍ പ്രേയസി, 

നീ ഗിരിനിരയോ, ഞാന്‍ സൂര്യനോ..

 

ഇന്നോളം, ഞാന്‍ പാടിയതെല്ലാം.. 

നിന്നെ കുറിച്ചായിരുന്നു…

ഇന്നോളം , ഞാന്‍ തെടിയതെല്ലാം.. 

നിന്‍ പാതകള്‍ ആയിരുന്നു..

ഇതുവരെ, നീയാം പകലിനി 

പിന്‍ നിലാവന്യമായിരുന്നു

ഇനിയെന്നും പ്രണയാര്‍ദ്ര സന്ധ്യയായ് 

പകലും നിലാവും ലയിക്കും

പ്രണയമിതോ എന്‍ പ്രേയസി 

നാം പ്രണയ സരസ്സിലെ ഹംസങ്ങളോ.

 

ഇതേതോ, മരത്തിന്റെ കൊമ്പത്തെ 

കൂട്ടിലെ കിളികളീ നമ്മള്‍ 

എങ്ങേന്ഗോ, മലയോരത്തു പൂത്തതാം 

നീല കുറിഞ്ഞികള്‍ നമ്മള്‍

എന്നെന്നും, നിലനിന്നു പോകട്ടെ 

മരവും കൊമ്പും കിളി കൂടും

ഒരുനാളും, പോഴിയാതിരിക്കട്ടെ,

 നീലക്കുരിഞ്ഞിയും നാമും ..

പ്രണയമിതോ  എന്‍ പ്രേയസി.. 

നാം കിളികളോ, നീല കുറിഞ്ഞികളോ…

 

വനമില്ല, മരുഭൂമികളില്ല.. 

ഞാന്‍ നിന്നെ ഉണര്‍ത്തുന്ന നാട്ടില്‍..

മച്ചില്ല, തറ മെഴുകിയിട്ടില്ലാ. 

ഞാന്‍ നിന്നെ ഉറക്കുന്ന വീട്ടില്‍..

ഞാനുണ്ട്.. നല്ലോര്‍മകളുണ്ട്.. 

നീ എന്നോരാകാശ ചോട്ടില്‍..

മഴയുണ്ട്.. മലര്‍ മഴവില്ലുമുണ്ട്.. 

താരങ്ങളും കൂട്ടിനുണ്ട്..

പ്രണയമിതോ എന്‍ പ്രേയസി, 

നാം ഭൂമിയില്‍ വീണ നക്ഷത്രങ്ങളോ…

 

ഞാന്‍ കണ്ടു, കടലിന്റെ ആഴവും, 

നീലിമയും നിന്റെ നോക്കില്‍..

ഞാന്‍ കേട്ടു, കടലോളം സ്നേഹവും, 

ആര്‍ദ്രതയും, നിന്റെ വാക്കില്‍

ഞാന്‍ പാടി, അറിയാത്ത ഭാഷയില്‍, 

കേള്‍ക്കാത്ത രാഗത്തിനോപ്പം,

ഞാന്‍ കോരി, കാണാത്ത ചിത്രങ്ങള്‍

 പേരില്ലാത്ത വര്‍ണത്താല്‍…

പ്രണയമിതോ എന്‍ പ്രേയസി, 

നാം പ്രണയം വരച്ചിട്ട ചിത്രങ്ങളോ.

 

ഞാന്‍ നിന്നെ, പ്രനയിക്കുന്നതാനെന്റെ 

ജീവിക്കുവാനുള്ള വാഞ്ച്ച്ച.

നീ എന്നെ, പ്രനയിക്കുന്നതാനെന്റെ

ജീവിതത്തിന്‍ അന്തസത്ത..

ഞാന്‍ നിന്നെ,കാത്തു നില്‍ക്കുംബോഴോക്കെയും 

എന്‍നിഴലും കൂട്ട്  നില്‍ക്കും..

നമ്മെപ്പോള്‍, നമ്മുടെ നിഴലുകളും

 പണ്ടെ പ്രണയികള്‍ ആവാം.

പ്രണയമിതോ എന്‍പ്രേയസി 

നാം പ്രണയ വെയില്‍ നിഴല്‍ തുമ്പികളോ.

 

നാം തമ്മില്‍, പ്രണയം പറഞ്ഞതാ 

മലനിരകള്‍ കേട്ടിരുന്നോ

നാം തമ്മില്‍, സ്നേഹം പങ്കിട്ടതീ 

അരമതില്‍ എങ്ങാനും കണ്ടോ..

ഇവിടുത്തെ, കുന്നിന്‍ ചെരിവുകല്‍ക്കെന്നെന്നും 

കേള്‍വി ഇല്ലാതിരിക്കട്ടെ

ഇറയത്തെ, മണ്‍ചിരാതുകള്‍ക്കൊക്കെയും 

കാഴ്ച്ച ഇല്ലാതിരിക്കട്ടെ.

പ്രണയമിതോ എന്‍ പ്രേയസി നാം 

വേനലറിയാ നികുഞ്ജങ്ങളോ..

 

നീ എന്നെ, മറക്കാന്‍ പഠിപ്പിച്ചു .. 

നിന്നെ മാത്രം ഓര്‍ക്കുവാനും..

നീ എന്നെ, അടുക്കാന്‍ പഠിപ്പിച്ചു 

നിന്നെ ഏറെ സ്നേഹിക്കാനും..

നീ അല്ലെ, തീരവും ചക്രവാളവും 

വേര്പിരിക്കുന്നോരാ ദൂരം..

നീ അല്ലെ.. തീരത്തെ ജല  ശംഖിലെ  

സാഗരത്തിന്റെ അഗാധം..

പ്രണയമിതോ എന്‍ പ്രേയസി, 

കടല്‍ ചിപ്പി എന്നില്‍ നീ വെണ്‍മുത്തോ..

 

പൂപോലെ, പൂവിന്‍ ഇതള്‍ പോലെ, 

നമ്മിലും പ്രണയം വിടര്‍ന്നു..

പൂന്തേനായ്, ഇതളുകളിലൂറും  

തേനായ് , നമ്മില്‍ ഇഷ്ടം മധുരിച്ചു..

പൂവിന്റെ, നറു ഗന്ധം.. തൂകി.., 

നമ്മിലെ സ്നേഹം ഇന്നോളം ..

പൂ നമ്മള്‍, പൂക്കാലവും നമ്മള്‍, 

വാടാതിരിക്കട്ടെ നമ്മള്‍..

പ്രണയമിതാണെന്‍ പ്രേയസി, 

നിത്യ പ്രണയികളാണ് നാം ഈ മണ്ണില്‍..

പ്രണയമിതാണെന്‍ പ്രേയസി, 

നിത്യ പ്രണയികളാണ് നാം… ഈ… മണ്ണില്‍

Thursday, June 8, 2017

അരുതേ - വീരാൻകുട്ടി

അരുതേ
എന്നു തൊട്ടാവാടി
കൈകൂപ്പി
നിശ്ശബ്ദം യാചിച്ചത്
ഈ ഭൂമിക്കു മുഴുവനും വേണ്ടി യായിരുന്നു എന്ന് ഓര്‍ത്തിരുന്നുവോ
പിഴുതുകളയുമ്പോൾ..

അമ്മയെ കുളിപ്പിക്കുമ്പോൾ - സാവിത്രി രാജീവൻ

അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ
കരുതൽ വേണം .
ഉടൽ കയ്യിൽ നിന്ന് വഴുതരുത്
ഇളം ചൂടായിരിക്കണം വെള്ളത്തിന് ,
കാലം നേർപ്പിച്ച
ആ ഉടൽ
കഠിന മണങ്ങൾ പരത്തുന്ന
സോപ്പു ലായനി കൊണ്ട് പതക്കരുത്,
കണ്ണുകൾ നീറ്റരുത്.

ഒരിക്കൽ
നിന്നെ കുളിപ്പിച്ചൊരു ക്കിയ
അമ്മയുടെ കൈകളിൽ
അന്ന് നീ കിലുക്കിക്കളിച്ച വളകൾ കാണില്ല
അവയുടെ ചിരിയൊച്ചയും

നിന്റെ ഇളം കടിയേറ്റ പഴയ മോതിരം
ആ വിരലിൽ നിന്ന് എന്നേ വീണുപോയിരിക്കും

എന്നാൽ
ഇപ്പോൾ അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ
എണ്ണമില്ലാത്ത ഞൊറി വളകൾ
ഓർമ്മകൾ കൊണ്ട് തിളങ്ങുന്നവ
ഏഴോ എഴുപതോ എഴായിരമോ
അതിൽ നിറഭേദങ്ങൾ?

എണ്ണാൻ മിനക്കെടേണ്ട
കണ്ണടച്ച്
ഇളം ചൂടു വെള്ളം വീണ്
പതു പതുത്ത ആ മൃദു ശരീരം
തൊട്ടു തലോടിയിരിക്കുക
അപ്പോൾ
ഓർമ്മകൾ തിങ്ങി ഞെരുങ്ങിയ
ആ ചുളിവുകൾ നിവർന്നു തുടങ്ങും
അമ്മ പതുക്കെ കൈകൾ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ച് തുടങ്ങും
എണ്ണ യിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞു വന്നു കൊണ്ടേയിരിക്കും

അപ്പോൾ
അമ്മ നിനക്ക് തന്ന ഉമ്മകളിലൊന്ന്
അമ്മക്ക് പകരം നൽകുക.

അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ..

Wednesday, May 24, 2017

അച്ഛൻ ഇരുന്നിടം - സച്ചിദാനന്ദന്‍

അച്ഛൻ ഇരുന്നിടത്ത് 
പഴയ ചാരുകസേരയിൽ
ഇപ്പോൾ ഒരു പാട് മാത്രമുണ്ട്
വിയർപ്പും ചന്ദനവും മണക്കുന്ന
ഒരു കുഴി .

അച്ഛൻ വായിച്ചിരുന്ന 'എക്സ്പ്രസ് ' 
പത്രത്തിൻെറ ഒരു തുണ്ട്
ചാരുകസേരയുടെ കാലിൽ
ഒട്ടിപ്പിടിച്ചിരുപ്പുണ്ട്.
ഞാൻ അവിടെ ഇരുന്ന് മുകളിലേക്കു നോക്കി
അച്ഛൻ വായിക്കുന്ന പത്രത്തിന്റെ
പിൻപുറം വായിക്കുമായിരുന്നു.

അച്ഛന്റെ കണ്ണടക്കൂട്
അവിടെത്തന്നെ  ഉണ്ട് ,
അതിലെ കണ്ണട ഇപ്പോൾ
മറ്റൊരു ലോകം കാണുകയാണെങ്കിലും.

പിന്നെ മുഷിഞ്ഞ ഒരു തോർത്ത്
ഷർട്ടിൽ ഇടാറുള്ള
സ്വർണം പൂശിയ കുടുക്ക്
സിംഗപ്പൂരിൽ നിന്ന്
ആരോ കൊണ്ടുവന്നു കൊടുത്ത
ഒരു തോൽപഴ്സ് 
അച്ഛൻ മേശ തുറക്കുമ്പോൾ വന്നിരുന്ന
ഏതോ പഴയ കാലത്തിന്റെ മണം
അച്ഛൻ എന്നെ പാടിയുറക്കാറുള്ള,
ഒരു മരത്തെയും പക്ഷിയെയും
കുറിച്ചുള്ള, തമിഴ് താരാട്ടിന്റെ ഈണം.

നാരായണീയത്തിലെ ഒരു ശ്ലോകം
അച്ഛന്റെ ശബ്ദം തേടി അലയുന്നു
രാത്രി അതു നാലു
നെൽകതിരുകളായി മാറുന്നു
മുറ്റം വയലായി പഴുത്തുലയുന്നു .

അച്ഛൻ മാത്രം ഇല്ല,
വെളുപ്പാൻ കാലത്തു വരാറുള്ള
ചില ഇളംതവിട്ടു നിറമുള്ള
സ്വപ്നങ്ങളിൽ ഒഴികെ.

ഞാൻ താമസിയാതെ
അച്ഛനെ കാണും
ആ നെറ്റിയിൽ
എന്റെ നീലിച്ച ചുണ്ടുകൾ കൊണ്ട്
ഒരു ഉമ്മ കൊടുക്കും. 

Wednesday, May 3, 2017

കണി - സച്ചിദാനന്ദൻ

കണി കാണുവാനെന്നെ
നീ വിളിച്ചുണർത്തുന്നു
മിഴികളടച്ചു ഞാൻ
നിന്റെ കൈ പിടിക്കുന്നു

ചുവടോരോന്നും പതി
റ്റാണ്ട്; ഞാൻ ചുവടാറു
കഴിഞ്ഞു ചെല്ലുമ്പൊഴെൻ
നാട്ടിലെ കുട്ടിക്കാലം:

കണിക്കൊന്നമേൽ കുല
യർത്തി, മരമാകെ
ക്കുലുക്കിത്തണൽ നീളെ
ക്കനകം വിതറി, ഞാൻ.

മിഴികൾ തുറക്കുമ്പോൾ
കണ്ണിറുക്കിക്കൊണ്ടതാ
നഗരവിലാസിനി
സൂര്യകാന്തിയെൻ മുന്നിൽ !

'അതിനെന്താ?' ചൊല്ലുന്നു
നീ, ' നമ്മൾ രണ്ടാളല്ലേ
കണികാണുവാനുള്ളൂ?'
മക്കളെയോർക്കുന്നു നാം .

ഒരുനാൾ തനിച്ചാവും
നീ, യന്നുമൊരുക്കണേ
കണി, ഞാനുണ്ടാകും നി
ന്നരികിൽ, അദൃശ്യനായ്.

ഒരു വേളയീ സൂര്യ
കാന്തിയെക്കൊന്നപ്പൂവായ്
ഒരു മന്ത്രത്താൽ മാറ്റും
സിദ്ധിയന്നെനിക്കുണ്ടാം !

Tuesday, May 2, 2017

കൗൺസിലിങ്ങ് - പ്രസാദ് കരുവളം

 ഇരുകരകളായ് നിൽക്കുന്ന നമ്മുടെ 
ഇടയിലേകനായ് നിൽക്കുന്ന പാലം

എന്റേതെന്നു  ഞാനും
നിന്റേതെന്നു നീയും
വാശി പിടിക്കുന്നു

നിങ്ങളില്ലെങ്കിൽ  ഞാനില്ല
വഴക്കടിക്കല്ലേ  വഴക്കടിക്കല്ലേ 

എന്നു   ഭയത്തോടെ
അതു  കരയുന്നതു  കേൾക്കാതെ.....

വേഗം - പ്രസാദ് കരുവളം

 മിനിമം 140 മൈൽ 
കുതിക്കുന്ന
കാറുകൾക്കിടയിൽപ്പെട്ട
കാളവണ്ടിയെ
160 മൈൽ  വേഗത്തിൽ
കുതിക്കാൻ പ്രേരിപ്പിക്കുന്നു
നിത്യം നീ
14 മൈൽ  വേഗത്തിലെങ്കിലും
അനങ്ങിയാൽ തന്നെ 
പൊടിഞ്ഞു  മരമാവും 
എന്നതോർക്കാതെ...          

മദ്യമേ  പദ്യമേ -പ്രസാദ് കരുവളം

 കൈകളിൽ  ഊഞ്ഞാലാടി  

മടിയിൽ കുണ്ടാട്ടമാടി 

ചുമലിൽ ആന കളിച്ച് 

മുട്ടിലിഴഞ്ഞും 

നീന്തിയും 

നിന്നോടൊപ്പം 

ഒഴുക്കിന്റെ ഒരിടുക്കിൽ 

കുറച്ച്  കഴിച്ചില്ലേ 

കൊത്തിയകറ്റിയിട്ടും 

മഴയൊഴിഞ്ഞ്  നിറഞ്ഞിട്ടും 

ഇടിയൊച്ചയിൽ  നിശബ്ദമാകുമ്പോൾ 

നിന്നൊപ്പം 

നീന്തിയിഴഞ്ഞാന കളിച്ച് 

ഊഞ്ഞാലാടണമെന്ന് 

ഒരു  നുരയുയരും .....