Saturday, July 29, 2017

കഷ്ടം - റഫീക്ക് അഹമ്മദ്

കസ്റ്റംസുകാരാ,കസ്റ്റംസുകാരാ
ഇതിനേക്കാള്‍ ചുമടുണ്ടായിരുന്നു
അങ്ങോട്ട് പോകുമ്പോള്‍.
പൊളിഞ്ഞ തൊഴുത്തിലെ വിറ്റുപോയ
പശുവിന്‍റെ അമറല്‍
ബാപ്പാടെ വലിവ്
ഉമ്മാടെ വെണ്ണീറുപുരണ്ട വേവലാതി
ഒന്നു രണ്ടു നിലാവ്,കുറേ വൈകുന്നേരങ്ങള്‍
ഒരു വായനശാല മുഴുവനും.
ഒത്തിരി ചങ്ങാതിച്ചിരികള്‍
മുറ്റത്തേക്ക് വേറെ എന്തിനോ എന്നപോലെ
ഓടിവന്ന് മൈമൂന എറിഞ്ഞിട്ടുതന്ന
കണ്ണീര്‍നോട്ടം
വല്യുമ്മാടെ കുഴമ്പുമണമുള്ള
എല്ലിച്ച കൈ പിടിച്ചപ്പോള്‍ കിട്ടിയ വിറ
പക്ഷേ,നീ ഒരു ഡ്യൂട്ടിയും അടച്ചില്ല.

ഇപ്പോള്‍ മടങ്ങുമ്പോള്‍
ഒന്നുരണ്ടു കുപ്പി അത്തര്‍
ബാപ്പാക്കുള്ള വലിവിന്‍റെ സ്പ്രേ
മരിച്ച വല്യുമ്മാക്ക് കൊടുക്കാന്‍
വാങ്ങിച്ചുവെച്ച പുതപ്പ്
കെട്ടിച്ചുപോയ മൈമൂനാടെ കുട്ടിക്കൊരു
കുപ്പായം.
പഴയ തൊഴുത്ത് പൊളിച്ച്
വീടൊന്ന് വലുതാക്കാനുള്ള ഒരു പൂതി
ഇത്രയുമേ ഉള്ളൂ
അതിന് ഇത്ര വലിയ ഡ്യൂട്ടിയോ?

Wednesday, June 28, 2017

ഏകാകിയുടെ ആനന്ദങ്ങൾ -തച്ചിബാനാ അക്കേമി

കവിത (ജാപ്പനീസ് )

എന്തൊരാനന്ദം,
സ്വന്തം പുൽക്കുടിലിനുള്ളിൽ
ഒരീറത്തടുക്കിൽ
ആരും കൂട്ടിനില്ലാതെ
സ്വസ്ഥനായിട്ടിരിക്കുക.

എന്തൊരാനന്ദം,
ഏറെക്കാണാത്തൊരു ഗ്രന്ഥം
ചങ്ങാതി കടം തന്നതെടുത്ത്
ആദ്യത്തെ താളു തുറക്കുക.

എന്തൊരാനന്ദം,
കടലാസു നീർത്തിവച്ച്
പേനയെടുത്തെഴുതുമ്പോൾ
കരുതിയതിലും ഭേദമാണ്‌
സ്വന്തം കൈപ്പടയെന്നു കാണുക.

എന്തൊരാനന്ദം,
നൂറു ദിവസം തല പുകച്ചിട്ടും
പുറത്തു വരാൻ മടിച്ചൊരു വരി
പെട്ടെന്നു വന്നവതരിക്കുക.

എന്തൊരാനന്ദം,
പുലർച്ചെയെഴുന്നേറ്റു നടക്കാനിറങ്ങുമ്പോൾ
ഇന്നലെ കാണാത്തൊരു  പൂവു
വിരിഞ്ഞു നില്ക്കുന്നതു കാണുക.

എന്തൊരാനന്ദം,
ഒരു ഗ്രന്ഥത്തിന്റെ താളുകൾ മറിച്ചുപോകെ
അതിൽ വിവരിച്ചിരിക്കുന്നൊരാൾ
തന്നെപ്പോലെതന്നെയാണെന്നു കണ്ടെത്തുക.

എന്തൊരാനന്ദം,
അതികഠിനമെന്നു
സകലരും സമ്മതിച്ചൊരു ഗ്രന്ഥം
തനിക്കത്ര പ്രയാസങ്ങൾ
വരുത്തുന്നില്ലെന്നു വരിക.

എന്തൊരാനന്ദം,
ചാമ്പലൂതിമാറ്റുമ്പോൾ
കനലുകൾ ചുവക്കുന്നതു കാണുക,
വെള്ളം തിളയെടുക്കുന്നതു  കേൾക്കുക.

എന്തൊരാനന്ദം,
ഹിതമല്ലാത്തൊരു വിരുന്നുകാരൻ വന്നുകയറിയിട്ട്
നിൽക്കാൻ നേരമില്ലെന്നു പറഞ്ഞ്
പെട്ടെന്നിറങ്ങിപ്പോവുക.

എന്തൊരാനന്ദം,
നല്ലൊരു തൂലിക കിട്ടിയതെടുത്ത്
വെള്ളത്തിൽ നന്നായി മുക്കി
നാവിൽ തൊട്ടു നോക്കി
ആദ്യത്തെ വര വരയ്ക്കുക.

എന്തൊരാനന്ദം,
ഉച്ചമയക്കം കഴിഞ്ഞെഴുന്നേല്ക്കുമ്പോൾ
മുറ്റത്തെ ചെടിത്തലപ്പുകളിൽ
മഴവെള്ളം തളിച്ചിരിക്കുന്നതു കാണുക.

എന്തൊരാനന്ദം,
പത്തായത്തിലെ നെല്ലളന്നു നോക്കുമ്പോൾ
ഇനിയുമൊരു മാസത്തേക്ക്
അതു തികയുമെന്നു കാണുക.

എന്തൊരാനന്ദം,
ഇറയത്തിനു തൊട്ട മരത്തിൽ
ഒരപൂർവ്വപക്ഷി
വന്നിരുന്നു പാടുന്നതു കേൾക്കുക.

എന്തൊരാനന്ദം,
വായിച്ചു മടുക്കുമ്പോൾ
ഒരു പരിചിതശബ്ദം
പടിക്കൽ വന്നു വിളിയ്ക്കുക.
-
[1812-1868 ]
പരിഭാഷ : രവികുമാർ വി

ഹൃദയത്തിന്റെ  ഭാഷ  - പാബ്ലോ  നെരൂദ / ഒ എന്‍ വി

വാസന്തം വയല്‍ പൂവോടു ചെയ്തതുപോലെ,

ഞാന്‍ നിന്നോട് ചെയ്തു..

ഹേമന്തം,പൂവനത്ത്തോട് ചെയ്തതുപോലെ

 നീ എന്നോടും ചെയ്തു

തീരങ്ങള്‍, പുഴയെ തലോടിയ പോലെ,

ഞാന്‍,നിന്നെ തലോടി.

ഓളങ്ങള്‍, കരയെ പുനര്നതുപോലെ

 നീ എന്നെ  പുണര്‍ന്നു.

പ്രണയമിതോ എന്‍ പ്രേയസി.. 

നാം പ്രണയികളോ   പവിഴങ്ങളോ.

 

ഞാന്‍ നിന്നെ, കാണുന്നതിന്‍ മുന്‍പും,

ആമ്പല്‍ കണ്ണ്‍ തുറന്നിരിക്കാം

നിന്നോടായ്, മിണ്ടുന്നതിന്‍ മുന്‍പും, 

രാവില്‍ നിലാവ് വന്നിരിക്കാം..

ഒന്നും ഞാന്‍, അറിഞ്ഞെ ഇരുന്നില്ല , 

നീ എന്നില്‍ നിറയും വരെയും

സ്വപ്‌നങ്ങള്‍, ഇന്നോരംബിളി പാലാഴി, 

ചിന്തകള്‍ ആമ്പലിന്‍ പൊയ്ക

പ്രണയമിതോ എന്‍ പ്രേയസി, 

ഞാന്‍ തേന്‍തിങ്കളോ നീ ആമ്പലോ..

 

നിന്നെ ഞാന്‍, അറിയുന്നതിന്‍ മുമ്പും, 

പൂക്കള്‍ വിരിഞ്ഞിരുന്നിരിക്കാം.

നീ എന്നില്‍, അലിയുന്നതിന്‍ മുന്‍പും.. 

പ്രാക്കള്‍.. പറന്നിരുന്നിരിക്കാം..

ഒന്നും ഞാന്‍, അറിഞ്ഞെ ഇരുന്നില്ല, 

നിന്നെ ഞാന്‍ കാണും വരെയുo,

ഇന്നെന്നില്‍, വിടരുന്നു പൂവുകള്‍..

 നെഞ്ചില്‍ കുറുകുന്നു പ്രാക്കള്‍

പ്രണയമിതോ എന്‍ പ്രേയസി… 

നാം പൂവുകളോ. അരി പ്രാക്കളോ.

 

സ്വപ്നത്തില്‍, വയലേലകള്‍ കണ്ടു, 

മുന്തിരി തോട്ടങ്ങള്‍ കണ്ടു..

കുന്നിന്മേല്‍.. കാറ്റാടി മരങ്ങളും.. 

അരുവിയിന്‍ ഉറവയും കണ്ടു..

താഴ്വാരം, പനിനീര്‍ പൂക്കളാല്‍ 

പുതച്ച്ചുരങ്ങുന്നതും കണ്ടു

മലകളെ, ഉമ്മവെക്കുന്ന സൂര്യന്റെ

 ചുവന്നൊരു ഹൃദയവും കണ്ടു..

പ്രണയമിതോ  എന്‍ പ്രേയസി, 

നീ ഗിരിനിരയോ, ഞാന്‍ സൂര്യനോ..

 

ഇന്നോളം, ഞാന്‍ പാടിയതെല്ലാം.. 

നിന്നെ കുറിച്ചായിരുന്നു…

ഇന്നോളം , ഞാന്‍ തെടിയതെല്ലാം.. 

നിന്‍ പാതകള്‍ ആയിരുന്നു..

ഇതുവരെ, നീയാം പകലിനി 

പിന്‍ നിലാവന്യമായിരുന്നു

ഇനിയെന്നും പ്രണയാര്‍ദ്ര സന്ധ്യയായ് 

പകലും നിലാവും ലയിക്കും

പ്രണയമിതോ എന്‍ പ്രേയസി 

നാം പ്രണയ സരസ്സിലെ ഹംസങ്ങളോ.

 

ഇതേതോ, മരത്തിന്റെ കൊമ്പത്തെ 

കൂട്ടിലെ കിളികളീ നമ്മള്‍ 

എങ്ങേന്ഗോ, മലയോരത്തു പൂത്തതാം 

നീല കുറിഞ്ഞികള്‍ നമ്മള്‍

എന്നെന്നും, നിലനിന്നു പോകട്ടെ 

മരവും കൊമ്പും കിളി കൂടും

ഒരുനാളും, പോഴിയാതിരിക്കട്ടെ,

 നീലക്കുരിഞ്ഞിയും നാമും ..

പ്രണയമിതോ  എന്‍ പ്രേയസി.. 

നാം കിളികളോ, നീല കുറിഞ്ഞികളോ…

 

വനമില്ല, മരുഭൂമികളില്ല.. 

ഞാന്‍ നിന്നെ ഉണര്‍ത്തുന്ന നാട്ടില്‍..

മച്ചില്ല, തറ മെഴുകിയിട്ടില്ലാ. 

ഞാന്‍ നിന്നെ ഉറക്കുന്ന വീട്ടില്‍..

ഞാനുണ്ട്.. നല്ലോര്‍മകളുണ്ട്.. 

നീ എന്നോരാകാശ ചോട്ടില്‍..

മഴയുണ്ട്.. മലര്‍ മഴവില്ലുമുണ്ട്.. 

താരങ്ങളും കൂട്ടിനുണ്ട്..

പ്രണയമിതോ എന്‍ പ്രേയസി, 

നാം ഭൂമിയില്‍ വീണ നക്ഷത്രങ്ങളോ…

 

ഞാന്‍ കണ്ടു, കടലിന്റെ ആഴവും, 

നീലിമയും നിന്റെ നോക്കില്‍..

ഞാന്‍ കേട്ടു, കടലോളം സ്നേഹവും, 

ആര്‍ദ്രതയും, നിന്റെ വാക്കില്‍

ഞാന്‍ പാടി, അറിയാത്ത ഭാഷയില്‍, 

കേള്‍ക്കാത്ത രാഗത്തിനോപ്പം,

ഞാന്‍ കോരി, കാണാത്ത ചിത്രങ്ങള്‍

 പേരില്ലാത്ത വര്‍ണത്താല്‍…

പ്രണയമിതോ എന്‍ പ്രേയസി, 

നാം പ്രണയം വരച്ചിട്ട ചിത്രങ്ങളോ.

 

ഞാന്‍ നിന്നെ, പ്രനയിക്കുന്നതാനെന്റെ 

ജീവിക്കുവാനുള്ള വാഞ്ച്ച്ച.

നീ എന്നെ, പ്രനയിക്കുന്നതാനെന്റെ

ജീവിതത്തിന്‍ അന്തസത്ത..

ഞാന്‍ നിന്നെ,കാത്തു നില്‍ക്കുംബോഴോക്കെയും 

എന്‍നിഴലും കൂട്ട്  നില്‍ക്കും..

നമ്മെപ്പോള്‍, നമ്മുടെ നിഴലുകളും

 പണ്ടെ പ്രണയികള്‍ ആവാം.

പ്രണയമിതോ എന്‍പ്രേയസി 

നാം പ്രണയ വെയില്‍ നിഴല്‍ തുമ്പികളോ.

 

നാം തമ്മില്‍, പ്രണയം പറഞ്ഞതാ 

മലനിരകള്‍ കേട്ടിരുന്നോ

നാം തമ്മില്‍, സ്നേഹം പങ്കിട്ടതീ 

അരമതില്‍ എങ്ങാനും കണ്ടോ..

ഇവിടുത്തെ, കുന്നിന്‍ ചെരിവുകല്‍ക്കെന്നെന്നും 

കേള്‍വി ഇല്ലാതിരിക്കട്ടെ

ഇറയത്തെ, മണ്‍ചിരാതുകള്‍ക്കൊക്കെയും 

കാഴ്ച്ച ഇല്ലാതിരിക്കട്ടെ.

പ്രണയമിതോ എന്‍ പ്രേയസി നാം 

വേനലറിയാ നികുഞ്ജങ്ങളോ..

 

നീ എന്നെ, മറക്കാന്‍ പഠിപ്പിച്ചു .. 

നിന്നെ മാത്രം ഓര്‍ക്കുവാനും..

നീ എന്നെ, അടുക്കാന്‍ പഠിപ്പിച്ചു 

നിന്നെ ഏറെ സ്നേഹിക്കാനും..

നീ അല്ലെ, തീരവും ചക്രവാളവും 

വേര്പിരിക്കുന്നോരാ ദൂരം..

നീ അല്ലെ.. തീരത്തെ ജല  ശംഖിലെ  

സാഗരത്തിന്റെ അഗാധം..

പ്രണയമിതോ എന്‍ പ്രേയസി, 

കടല്‍ ചിപ്പി എന്നില്‍ നീ വെണ്‍മുത്തോ..

 

പൂപോലെ, പൂവിന്‍ ഇതള്‍ പോലെ, 

നമ്മിലും പ്രണയം വിടര്‍ന്നു..

പൂന്തേനായ്, ഇതളുകളിലൂറും  

തേനായ് , നമ്മില്‍ ഇഷ്ടം മധുരിച്ചു..

പൂവിന്റെ, നറു ഗന്ധം.. തൂകി.., 

നമ്മിലെ സ്നേഹം ഇന്നോളം ..

പൂ നമ്മള്‍, പൂക്കാലവും നമ്മള്‍, 

വാടാതിരിക്കട്ടെ നമ്മള്‍..

പ്രണയമിതാണെന്‍ പ്രേയസി, 

നിത്യ പ്രണയികളാണ് നാം ഈ മണ്ണില്‍..

പ്രണയമിതാണെന്‍ പ്രേയസി, 

നിത്യ പ്രണയികളാണ് നാം… ഈ… മണ്ണില്‍

Thursday, June 8, 2017

അരുതേ - വീരാൻകുട്ടി

അരുതേ
എന്നു തൊട്ടാവാടി
കൈകൂപ്പി
നിശ്ശബ്ദം യാചിച്ചത്
ഈ ഭൂമിക്കു മുഴുവനും വേണ്ടി യായിരുന്നു എന്ന് ഓര്‍ത്തിരുന്നുവോ
പിഴുതുകളയുമ്പോൾ..

അമ്മയെ കുളിപ്പിക്കുമ്പോൾ - സാവിത്രി രാജീവൻ

അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ
കരുതൽ വേണം .
ഉടൽ കയ്യിൽ നിന്ന് വഴുതരുത്
ഇളം ചൂടായിരിക്കണം വെള്ളത്തിന് ,
കാലം നേർപ്പിച്ച
ആ ഉടൽ
കഠിന മണങ്ങൾ പരത്തുന്ന
സോപ്പു ലായനി കൊണ്ട് പതക്കരുത്,
കണ്ണുകൾ നീറ്റരുത്.

ഒരിക്കൽ
നിന്നെ കുളിപ്പിച്ചൊരു ക്കിയ
അമ്മയുടെ കൈകളിൽ
അന്ന് നീ കിലുക്കിക്കളിച്ച വളകൾ കാണില്ല
അവയുടെ ചിരിയൊച്ചയും

നിന്റെ ഇളം കടിയേറ്റ പഴയ മോതിരം
ആ വിരലിൽ നിന്ന് എന്നേ വീണുപോയിരിക്കും

എന്നാൽ
ഇപ്പോൾ അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ
എണ്ണമില്ലാത്ത ഞൊറി വളകൾ
ഓർമ്മകൾ കൊണ്ട് തിളങ്ങുന്നവ
ഏഴോ എഴുപതോ എഴായിരമോ
അതിൽ നിറഭേദങ്ങൾ?

എണ്ണാൻ മിനക്കെടേണ്ട
കണ്ണടച്ച്
ഇളം ചൂടു വെള്ളം വീണ്
പതു പതുത്ത ആ മൃദു ശരീരം
തൊട്ടു തലോടിയിരിക്കുക
അപ്പോൾ
ഓർമ്മകൾ തിങ്ങി ഞെരുങ്ങിയ
ആ ചുളിവുകൾ നിവർന്നു തുടങ്ങും
അമ്മ പതുക്കെ കൈകൾ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ച് തുടങ്ങും
എണ്ണ യിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞു വന്നു കൊണ്ടേയിരിക്കും

അപ്പോൾ
അമ്മ നിനക്ക് തന്ന ഉമ്മകളിലൊന്ന്
അമ്മക്ക് പകരം നൽകുക.

അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ..

Wednesday, May 24, 2017

അച്ഛൻ ഇരുന്നിടം - സച്ചിദാനന്ദന്‍

അച്ഛൻ ഇരുന്നിടത്ത് 
പഴയ ചാരുകസേരയിൽ
ഇപ്പോൾ ഒരു പാട് മാത്രമുണ്ട്
വിയർപ്പും ചന്ദനവും മണക്കുന്ന
ഒരു കുഴി .

അച്ഛൻ വായിച്ചിരുന്ന 'എക്സ്പ്രസ് ' 
പത്രത്തിൻെറ ഒരു തുണ്ട്
ചാരുകസേരയുടെ കാലിൽ
ഒട്ടിപ്പിടിച്ചിരുപ്പുണ്ട്.
ഞാൻ അവിടെ ഇരുന്ന് മുകളിലേക്കു നോക്കി
അച്ഛൻ വായിക്കുന്ന പത്രത്തിന്റെ
പിൻപുറം വായിക്കുമായിരുന്നു.

അച്ഛന്റെ കണ്ണടക്കൂട്
അവിടെത്തന്നെ  ഉണ്ട് ,
അതിലെ കണ്ണട ഇപ്പോൾ
മറ്റൊരു ലോകം കാണുകയാണെങ്കിലും.

പിന്നെ മുഷിഞ്ഞ ഒരു തോർത്ത്
ഷർട്ടിൽ ഇടാറുള്ള
സ്വർണം പൂശിയ കുടുക്ക്
സിംഗപ്പൂരിൽ നിന്ന്
ആരോ കൊണ്ടുവന്നു കൊടുത്ത
ഒരു തോൽപഴ്സ് 
അച്ഛൻ മേശ തുറക്കുമ്പോൾ വന്നിരുന്ന
ഏതോ പഴയ കാലത്തിന്റെ മണം
അച്ഛൻ എന്നെ പാടിയുറക്കാറുള്ള,
ഒരു മരത്തെയും പക്ഷിയെയും
കുറിച്ചുള്ള, തമിഴ് താരാട്ടിന്റെ ഈണം.

നാരായണീയത്തിലെ ഒരു ശ്ലോകം
അച്ഛന്റെ ശബ്ദം തേടി അലയുന്നു
രാത്രി അതു നാലു
നെൽകതിരുകളായി മാറുന്നു
മുറ്റം വയലായി പഴുത്തുലയുന്നു .

അച്ഛൻ മാത്രം ഇല്ല,
വെളുപ്പാൻ കാലത്തു വരാറുള്ള
ചില ഇളംതവിട്ടു നിറമുള്ള
സ്വപ്നങ്ങളിൽ ഒഴികെ.

ഞാൻ താമസിയാതെ
അച്ഛനെ കാണും
ആ നെറ്റിയിൽ
എന്റെ നീലിച്ച ചുണ്ടുകൾ കൊണ്ട്
ഒരു ഉമ്മ കൊടുക്കും. 

Wednesday, May 3, 2017

കണി - സച്ചിദാനന്ദൻ

കണി കാണുവാനെന്നെ
നീ വിളിച്ചുണർത്തുന്നു
മിഴികളടച്ചു ഞാൻ
നിന്റെ കൈ പിടിക്കുന്നു

ചുവടോരോന്നും പതി
റ്റാണ്ട്; ഞാൻ ചുവടാറു
കഴിഞ്ഞു ചെല്ലുമ്പൊഴെൻ
നാട്ടിലെ കുട്ടിക്കാലം:

കണിക്കൊന്നമേൽ കുല
യർത്തി, മരമാകെ
ക്കുലുക്കിത്തണൽ നീളെ
ക്കനകം വിതറി, ഞാൻ.

മിഴികൾ തുറക്കുമ്പോൾ
കണ്ണിറുക്കിക്കൊണ്ടതാ
നഗരവിലാസിനി
സൂര്യകാന്തിയെൻ മുന്നിൽ !

'അതിനെന്താ?' ചൊല്ലുന്നു
നീ, ' നമ്മൾ രണ്ടാളല്ലേ
കണികാണുവാനുള്ളൂ?'
മക്കളെയോർക്കുന്നു നാം .

ഒരുനാൾ തനിച്ചാവും
നീ, യന്നുമൊരുക്കണേ
കണി, ഞാനുണ്ടാകും നി
ന്നരികിൽ, അദൃശ്യനായ്.

ഒരു വേളയീ സൂര്യ
കാന്തിയെക്കൊന്നപ്പൂവായ്
ഒരു മന്ത്രത്താൽ മാറ്റും
സിദ്ധിയന്നെനിക്കുണ്ടാം !

Tuesday, May 2, 2017

കൗൺസിലിങ്ങ് - പ്രസാദ് കരുവളം

 ഇരുകരകളായ് നിൽക്കുന്ന നമ്മുടെ 
ഇടയിലേകനായ് നിൽക്കുന്ന പാലം

എന്റേതെന്നു  ഞാനും
നിന്റേതെന്നു നീയും
വാശി പിടിക്കുന്നു

നിങ്ങളില്ലെങ്കിൽ  ഞാനില്ല
വഴക്കടിക്കല്ലേ  വഴക്കടിക്കല്ലേ 

എന്നു   ഭയത്തോടെ
അതു  കരയുന്നതു  കേൾക്കാതെ.....

വേഗം - പ്രസാദ് കരുവളം

 മിനിമം 140 മൈൽ 
കുതിക്കുന്ന
കാറുകൾക്കിടയിൽപ്പെട്ട
കാളവണ്ടിയെ
160 മൈൽ  വേഗത്തിൽ
കുതിക്കാൻ പ്രേരിപ്പിക്കുന്നു
നിത്യം നീ
14 മൈൽ  വേഗത്തിലെങ്കിലും
അനങ്ങിയാൽ തന്നെ 
പൊടിഞ്ഞു  മരമാവും 
എന്നതോർക്കാതെ...          

മദ്യമേ  പദ്യമേ -പ്രസാദ് കരുവളം

 കൈകളിൽ  ഊഞ്ഞാലാടി  

മടിയിൽ കുണ്ടാട്ടമാടി 

ചുമലിൽ ആന കളിച്ച് 

മുട്ടിലിഴഞ്ഞും 

നീന്തിയും 

നിന്നോടൊപ്പം 

ഒഴുക്കിന്റെ ഒരിടുക്കിൽ 

കുറച്ച്  കഴിച്ചില്ലേ 

കൊത്തിയകറ്റിയിട്ടും 

മഴയൊഴിഞ്ഞ്  നിറഞ്ഞിട്ടും 

ഇടിയൊച്ചയിൽ  നിശബ്ദമാകുമ്പോൾ 

നിന്നൊപ്പം 

നീന്തിയിഴഞ്ഞാന കളിച്ച് 

ഊഞ്ഞാലാടണമെന്ന് 

ഒരു  നുരയുയരും ..... 

Friday, April 21, 2017

ഗ്രീഷ്മവും കണ്ണീരും - എ അയ്യപ്പന്‍

ഒരിക്കൽ നാനാവർണ
ജീവിതപ്രവാഹത്തി-
ന്നൊഴുക്കിൽ പ്രിയപ്പെട്ട
സ്വപ്നമേ നീയും പോകെ

വെറുതെ
വെറുമൊരു
വേദനയോടെ കൈയിൽ
ഉണങ്ങിക്കരിഞ്ഞൊരു
പൂവുമായ്‌ നിൽപ്പൂ ഗ്രീഷ്മം.

വേനലും
കാറ്റും
ഊറ്റിക്കുടിച്ച സൗന്ദര്യത്തിൻ
വേപഥുവിനെ വാങ്ങാ-
നെല്ലാരും മടിക്കവെ

പതുക്കെ കൈകൾ നീട്ടിയാ
പൂവു വാങ്ങി ഞാൻ നിത്യ-
സ്മൃതിക്കു ചൂടി
ഭൂതകാലത്തെ രമിപ്പിക്കെ

മണ്ണിലെ ദു:ഖത്തിന്റെ
മൺകുടിൽമുറ്റത്തിന്റെ
കണ്ണുനീർ പുഷ്പത്തിനെ
നുള്ളിക്കൊണ്ടാരോ പോയി.

കാതോര്‍ക്കല്‍ - പ്രഭാവര്‍മ്മ

എത്രയുറക്കെ ഞാന്‍ പാടുകിലാണു നിന്‍
ചിത്തത്തിലെന്നൊച്ച നീര്‍ത്തുള്ളിയെന്നപോല്‍
വന്നുതിരുന്നതറിഞ്ഞീല,യെങ്കിലും
നിത്യവും പാടിനേന്‍ നിന്‍ പുകള്‍പ്പാട്ടുകള്‍!

കേള്‍പ്പതുണ്ടേതേതു ദിക്കിലുമെന്നോര്‍ത്തു
പാടിനേന്‍ പിന്നെയും  പിന്നെയും.,വൃക്ഷങ്ങള്‍
നീളെത്തലയാട്ടി നില്‍ക്കവേ.,കേള്‍പ്പതി-
ല്ലാരാരുമെന്നു നിനയ്ക്കുന്നതെങ്ങനെ?

താളമിട്ടോടിയെത്തീടുന്നു കായലില്‍
നീളവേയൊന്നിനൊന്നെന്നപോലോളങ്ങള്‍.,
അങ്ങിങ്ങു വെണ്‍മണല്‍ത്തട്ടില്‍ കളങ്ങളൊ-
ന്നൊന്നായ് വരച്ചുമായ്ക്കുന്നു തൈക്കാറ്റുകള്‍!

എങ്ങെങ്ങു കാതോര്‍ക്കിലും കേള്‍പ്പതുണ്ടാവു-
മങ്ങങ്ങു പല്ലവിയൊത്തനുപല്ലവി
പല്ലവിയില്ലാതെയുണ്ടാവതെങ്ങനു-
പല്ലവി.,കേള്‍പ്പതുണ്ടാവണം സര്‍വരും.

എങ്കിലും കേള്‍ക്കുന്നതില്ല നീ മാത്രമെ-
ന്നല്ലീ പറവു പ്രപഞ്ചവും കാലവും
ഇല്ല കേള്‍ക്കാന്‍ നിന്‍ മനസെങ്കിലെന്തിനായ്
ഇന്നെന്‍ പദങ്ങള്‍.,ജതിക,ളീണങ്ങളും

അങ്ങനെ പിന്നെയും പിന്നെയുമാവോള-
മുച്ചത്തിലാലപിക്കുന്നു ഞാന്‍.,എന്‍ പാട്ടി-
ലിപ്പോള്‍ മുഴങ്ങുന്നതുണ്ടിടിനാദങ്ങ-
ളുഗ്രഭൂകമ്പങ്ങള്‍.,ഗോളത്തകര്‍ച്ചകള്‍!

ശബ്ദമിരമ്പി,യതിന്‍റെയുച്ചത്തിലേ-
ക്കുജ്വല വിസ്ഫോടമായിവന്നെത്തുന്നു.
കേള്‍ക്കാവതിന്‍റെയധിത്യക!അപ്പുറം
കേള്‍ക്കവയ്യാത്തതാം നിശ്ശൂന്യമൂകത!

Saturday, March 25, 2017

ഇച്ചീച്ചി - ധര്‍മരാജ് മടപ്പള്ളി

ഞായറാഴ്ചയായിരുന്നു.
അച്ഛനുമമ്മയും
പണിക്കുപോയൊരു
ദിവസത്തിന്റെ
നടുപൊള്ളുന്ന
നട്ടുച്ചയായിരുന്നു.
തൊടിയിലെ വാഴക്കൂട്ടങ്ങൾക്കുചുവട്ടിൽ
ഏട്ടത്തിയെ കുഴിച്ചിട്ട
മൺകൂനയിൽ
കണ്ണുനട്ട്
ഉമ്മറത്തിരിക്കുകയായിരുന്നു.

അച്ഛനുമമ്മയും
പണിക്കുപോകുന്ന
ഞായറാഴ്ചകളിൽ
ഏട്ടത്തിക്കൊപ്പം
മുറ്റത്തു
കളിച്ചുകൊണ്ടിരിക്കുമ്പോളാണ്
ആദ്യമായി അവർ വന്നത്.

"മിഠായി വാങ്ങി വന്നോളൂ"
എന്നു പറഞ്ഞ് അവർ
കവിളിലുമ്മവെച്ചിരുന്നു.
ഉമ്മ തീരും മുന്നേ
അന്നു ഞാൻ കടയിലേക്കോടിയിരുന്നു.
തിരിച്ചു വന്നേരം
ചായ്പ്പിലെ പുല്ലുപായയിൽ
കമിഴ്ന്നു കിടന്നു കരഞ്ഞ ഏട്ടത്തിയുടെ
ഇച്ചീച്ചിയിലൂടെ ചോരയൊലിക്കുന്നുണ്ടായിരുന്നു.

എന്തിനാണു കരയുന്നതെന്നു
പലതവണ ചോദിച്ചിട്ടും
ഏടത്തിയൊന്നും പറയാതെ ഉച്ചത്തിലുച്ചത്തിൽ
കരഞ്ഞുകൊണ്ടേയിരുന്നു.
അങ്ങിനെയാണ്
ഞാൻ ചോദ്യങ്ങൾ
നിറുത്തിയത്.

ഞായറാഴ്ചകൾ
മാത്രമല്ല
പിന്നീട് ശനിയാഴ്ചകൾക്കും
നട്ടുച്ചകളുണ്ടായി.
തിങ്കളിനും
ചൊവ്വക്കും
ബുധനും
വ്യാഴത്തിനുമൊക്കെ
രാത്രികളുമുണ്ടായി.

രാത്രികളുടെ
ഓടാമ്പലുകൾ നീക്കി,
ഏടത്തി എന്നേയും കടന്ന് മഞ്ഞിലേക്കും
മഴയിലേക്കും പോയി.

തിരിച്ചുവന്ന്
അതേ
കമിഴ്ന്നു കിടപ്പും ചരച്ചിലും...
ഇച്ചീച്ചിയിലെ
ചോരയും,

പിന്നേപ്പിന്നേ
ചോര വരാതായി...
കരച്ചിലു വരാതായി..

അമ്മയുമച്ഛനും എല്ലാ
ഞായറാഴ്ചകളിലും പണിക്കുപോയി.

തിരിച്ചു വരുമ്പോൾ
അവർ കൈനിറയേ
കപ്പയും മീനും
കൊണ്ടു വന്നു.
നല്ല വീടുണ്ടാക്കാനുള്ള
ആശകളും കൊണ്ടു വന്നു.

കുളിക്കുമ്പോൾ
അമ്മ ഇടക്കെന്നെ വിളിക്കും.
പുറത്തെ ചേറ് ഉരച്ചു കഴുകിക്കൊടുക്കാൻ.
ഇത്രയും ചേവിടുന്നാണമ്മേ
എന്നു ഞാൻ ചോദിക്കും.
അമ്മ ദീർഘമായൊരു നിശ്വാസം വിടും.

ശനിയാഴ്ചക്കു ശേഷം
ഞായറാഴ്ച വന്നു.

ഞങ്ങളിപ്പോൾ
പണ്ടത്തേപ്പോലെ
കളിക്കാറില്ല.
ഏട്ടത്തി
ഒന്നും പറയാറില്ല.

നട്ടുച്ചക്ക് അവർ വന്നു.
അതിലൊരാളെന്നെ
ഉമ്മവെച്ചു.
അച്ചനുമമ്മയും വെക്കുന്ന തരത്തിലുള്ള
ഉമ്മയായിരുന്നില്ല അത്.

ഏട്ടത്തി ഓടിവന്ന് അയാളേ പിടിച്ചുവലിച്ചു.
മറ്റൊരാൾ ഏട്ടത്തിക്ക്
രണ്ടു രൂപ കൊടുത്ത്
മിഠായി വാങ്ങിവരാൻ പറഞ്ഞു.
ഞാനല്ലെ എന്നും മിഠായി വാങ്ങിവന്നിരുന്നതെന്ന്
പറയാൻ തുടങ്ങുമ്പോളേക്കും
എന്റെ ചുണ്ടുകൾ
അയാളുടെ
പല്ലുകൾക്കിടയിലായി.

അയാളത് കടിച്ചുപൊട്ടിച്ചു.
എനിക്ക് നീറ്റി.

മറ്റൊരാൾ ഏട്ടത്തിയൊടെന്തോ പറഞ്ഞു.
അവൾ രണ്ടു രൂപയുമായി മുഖം കുനിച്ച് പുറത്തേക്കു പോയി.

മുറ്റത്തെ കൃഷ്ണതുളസിക്കടുത്തു വെച്ച് അവളെന്നെ തിരിഞ്ഞു നോക്കി.

അതിലൊരാൾ
ഏട്ടത്തിയെ വഴക്കു പറഞ്ഞു.
അവൾ മുഖം താഴ്ത്തി ഇറങ്ങിപ്പോയി.

അവരെന്നെ ചായ്പിലേക്കു കൊണ്ടുപോയി.

കുഞ്ഞു പാവാട
വലിച്ചഴിച്ചഴിക്കെ
കുടുക്കു പൊട്ടിയപ്പോളെനിക്ക്
കരച്ചിലു വന്നു.
കരഞ്ഞപ്പോൾ
അവരെന്നെ അടിച്ചു.

പാവാടക്ക് പിറകെ
ജഢിയുമഴിച്ചു.
ചന്തികീറിയ ജഡിയിൽ
ചൂണ്ടു വിരലിട്ട്
ചൂഴറ്റിയെറിഞ്ഞ്
അതിലൊരാൾ പൊട്ടിച്ചിരിച്ചു.

നല്ലൊരു ജഢിവാങ്ങിത്തരാൻ
എത്രകാലമായി ഞാൻ പറയുന്നെന്ന്
ഞാനപ്പോൾ
സങ്കടപ്പെട്ടു.

ഉടുതുളിയില്ലാതെ എനിക്കുമേലൊരാൾ
കമിഴ്ന്നു കിടന്നപ്പോൾ
എന്റെ ഇച്ചീച്ചി പൊള്ളി.
അമ്മേയെന്നുച്ചത്തിൽ കരഞ്ഞപ്പോൾ
ഒച്ചവെച്ചാൽ കൊന്നുകളയുമെന്നവർ പറഞ്ഞു.
അന്നു മുതലാണ്
എന്റെ
കരച്ചിലിന്
ഒച്ചയില്ലാതായത്.

കടയിൽ നിന്നുവന്ന
ഏട്ടത്തിയെ അതിലോരാൾ
അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
അവളുടെ കയ്യിലെ
കടലമിഠായി ഉമ്മറക്കോലായയിൽ വീണു.

അമ്മയുമച്ഛനും
കയറവന്ന
വൈകുന്നേരത്തിന്റെ
ഉമ്മറത്ത്
ചോരയൊലിക്കുന്ന
രണ്ട് ഇച്ചീച്ചികളായി
ഞങ്ങളിരുന്നു.

പിറ്റേന്ന് പള്ളിക്കൂടത്തിലെ
മൂത്രപ്പുരയിൽ
ശൂശുവെക്കാൻ നേരം
പതിവില്ലാതെ
ഏട്ടത്തിയും കൂടെ വന്നു.
ഇച്ചീച്ചി വല്ലാതെ നീറ്റിയപ്പോൾ
ഏട്ടത്തിയെന്റെ
പുറം തലോടി.
അമ്മയേക്കാളുമാഴത്തിൽ
ഉമ്മവച്ചു.
ഏട്ടത്തി
കരഞ്ഞില്ല.

ഞായർ
തിങ്കൾ
ചൊവ്വ
ബുധൻ
എന്നിങ്ങനെ
പല ടൈം ടേബിളുകൾ.

കടലമിഠായിക്കു തന്നിരുന്ന
രണ്ടു രൂപ
ചുരുങ്ങി നാരങ്ങാമിഠായിയിലെത്തി.
വിയർപ്പിൽ കുതിർന്ന
നാരങ്ങാമിഠായി കൈവെള്ളയിൽ
ചുവന്ന ചായമടിച്ച്
മധുരിച്ചൊരു നട്ടുച്ചക്ക്
ഏട്ടത്തി,
അമ്മയുടെ
സാരിത്തുഞ്ചത്ത്
ചായ്പ്പിലെ കഴുക്കോലിലാടി.
അവളുടെ ഇച്ചീച്ചി തോർന്നിറ്റിയ
ഇത്തിരി മൂത്രം
നിലത്തു പുള്ളികുത്തി.

പോലീസു വന്നാണഴിച്ചു കിടത്തിയത്.
അമ്മ ബോധംകെട്ടു വീണു.
അച്ഛൻ നിശബ്ദനായി
തൂമ്പ ചാരിവെച്ചതുപോലെ
മുറ്റത്തേക്കോണിലിരുന്നു.
ഓടിക്കൂടിയ ആൾക്കൂട്ടത്തിലും അവരുണ്ടായിരുന്നു.
മോസ്റ്റുമോർട്ടം കഴിഞ്ഞെത്തിയ
ഏട്ടത്തിയുടെ
തലക്കൽ
ചന്ദനത്തിരി കുത്തിനിർത്തിയത്
അവരിലൊരാളായിരുന്നു.
കുഴിയെടുത്തതും
പന്തലുകെട്ടിയതും
അവർതന്നേയായിരുന്നു.

പന്തലഴിച്ചു.
അമ്മയുമച്ചനും
പണിക്കുപോയി.
ശനിയും
ഞായറും
പിന്നേയുമുണ്ടായി.
തിങ്കളിനും
ചൊവ്വക്കും
രാത്രികളുണ്ടായി.
ബുധനും
വ്യാഴത്തിനും
പാതിരകളുണ്ടായി.

ഞായറാഴ്ചയായിരുന്നു.
അച്ഛനുമമ്മയും
പണിക്കുപോയൊരു
ദിവസത്തിന്റെ
നടുപൊള്ളുന്ന
നട്ടുച്ചയായിരുന്നു.
തൊടിയിലെ വാഴക്കൂട്ടങ്ങൾക്കുചുവട്ടിൽ
ഏട്ടത്തിയെ കുഴിച്ചിട്ട
മൺകൂനയിൽ
കണ്ണുനട്ട്
ഉമ്മറത്തിരിക്കുകയായിരുന്നു.

അവർ വന്നു.
അയയിലാറിയിട്ട
അമ്മയുടെ സാരിയുമെടുത്ത്
അവർ ഉമ്മറത്തു കയറി.
കഴുത്തിൽ കുരുക്കു മുറുക്കുമ്പോൾ
അതിലൊരാൾ
പറഞ്ഞു.
എനിക്കൊന്നൂടെ വേണം.
കുരുക്ക് ഊരി
അവരെന്നെ
നിലത്തുകിടത്തി.
ഒന്നാമൻ
രണ്ടാമൻ
മൂന്നാമൻ...

ഇച്ചീച്ചി നീറിനീറീ
ഞാനൊന്നു പിടച്ചു.
കഴുത്തിൽ സാരിക്കുരുക്കിട്ട്
അതേ കഴുക്കോലിൽ
ഇച്ചിച്ചി തോർന്ന്
കാലിലൂടെ
മൂത്രമൊഴുകുന്നത്
ഞാനറിഞ്ഞു.
കഴുത്തിനു താഴെ
ഒന്നുമില്ലാത്തതുപോലെ...
പിന്നേ കഴുത്തിനു മീതേയും ഒന്നുമില്ലാത്തതുപോലെ...

മരിച്ചവർ എല്ലാം കാണുന്നു.
തലക്കൽ
ചന്ദനത്തിരി
കുത്തിവെക്കാൻ
ഇക്കുറിയുമവർ വന്നു.
തെക്കേത്തൊടിയിലെ
ഏട്ടത്തിക്കരികിൽ
കുഴിവെട്ടിയതുമവർതന്നെ.
അച്ഛനെ ആശ്വസിപ്പിച്ചതും
അമ്മയെ ആവശ്യത്തിലുമേറെ
ചേർത്തു പിടിച്ചതുമവരുതന്നേ...

അമ്മേ...
ഇച്ചീച്ചിയിലൂടെ
വന്നതുകൊണ്ടാവുമോ
നമ്മളൊക്കെ ഇത്രക്ക്
ഇച്ചീച്ചിയായിപ്പോയത്?