Thursday, May 24, 2018

പലതരം കവികൾ - ബാലചന്ദ്രൻ ചുള്ളിക്കാട്

1.
ചില കവികൾ പണ്ടത്തെ
രാജാക്കന്മാരെപ്പോലെയാണ് .
ബുദ്ധിയും തന്ത്രവും സൈന്യവും
കൊണ്ട് അവർ കാവ്യരാജ്യം ഭരിക്കും
ചോദ്യം ചെയ്യുന്നവരെ കവിതയിൽനിന്ന് നാടുകടത്തും .

വാക്കിന്റെ സൂര്യൻ ഉദിക്കുന്നതും
അസ്തമിക്കുന്നതും അവരുടെ
ആജ്ഞകാെണ്ടാണെന്ന്
വൈതാളികവൃന്ദം രാപ്പകൽ
കീർത്തിക്കും പക്ഷെ , അയൽ
രാജാക്കന്മാരെ
കീഴടക്കാമെന്നല്ലാതെ സ്വന്തം
ജനതയുടെ ഹൃദയം കീഴടക്കാൻ
അവർക്ക് കഴിയുകയില്ല .
അതാനാൽ ഒടുവിലവർ
നാല്ക്കവലകളിൽ കാക്കതൂറുന്ന
പ്രതിമകളായ് മാറും .

2.
ചില കവികൾ ഇന്നത്തെ
മന്ത്രിമാരെപ്പലെയാണ്.
അവർക്ക് ഗൺമാൻമാരുണ്ട്
അവരെ ആരെങ്കിലും കൂവിയാൽ
ഗൺമാൻമാർ വെടിവെച്ച് കൊല്ലും
ഒരു ദിവസം ഭ്രാന്തിളകിയ
സ്വന്തം ഗൺമാന്റെ വെടിയേറ്റ്
അവർ മരിച്ചുവീഴാനും മതി.

3.

ചില കവികൾ സിനിമാതാരങ്ങളെ
പ്പോലെയാണ്. ക്ഷണികതയുടെ
തീവ്രബോധം അവരുടെ നിമിഷങ്ങളെ
മഹോത്സവങ്ങളാക്കുന്നു.
ബുദ്ധിമാന്മാർ അവരുടെ കാലം
കടന്നു പോകുന്നത് നിസംഗ്ഗരായി
നേക്കി നിൽക്കുന്നു . വ്യാജ
ബുദ്ധിജീവികൾ പരസ്യമായ്
അവരെ പരിഹസിക്കുന്നു.
രഹസ്യമായി അവരോടുള്ള
അസുയകൊണ്ടു
പൊറുതിമുട്ടുന്നു.

4

ചില കവികൾ
എൽ .ഐ .സി ഏജന്റുമാരെ_
പ്പോലെയാണ്
അവരെ കാണുമ്പോൾ
മരണത്തെക്കുറിച്ചോർത്ത്
മറ്റുള്ളവർ മുങ്ങിക്കളയും .

5.

ചില കവികൾ കുഷ്ഠരോഗികളെ_
പ്പോലെയാണ് .
ദേവാലയാങ്കണത്തിൽ
കുത്തിയിരുന്ന് മുരടിച്ച കൈകൾ
നീട്ടി അവർ
യാചിച്ചു കൊണ്ടിരിക്കും
അവരെക്കണ്ട്
ദൈവശിക്ഷയോർത്തു നടുങ്ങി
നില്ക്കുന്ന അമ്മയോട്
കുഞ്ഞുമാലാഖയെപ്പോലുള്ള
മകൾ ചോദിക്കും " അമ്മേ ,ഇവർ
ഏതു ഗ്രഹത്തിൽ നിന്നു
വരുന്നു?"

6.
അപൂർവ്വം ചില കവികൾ
പ്രൈമറി സ്കൂൾ അധ്യാപകരെ _
പ്പോലെയാണ് . ഗ്രാമത്തിനു
വെളിയിൽ അവർ അറിയപ്പെടില്ല.
എങ്കിലും നിത്യം മുന്നിൽ
വന്നിരിക്കുന്ന
പിഞ്ചു കുഞ്ഞുങ്ങളുടെ
ദൈവദീപ്തമായ കണ്ണുകൾ അവരെ ശുദ്ധീകരിച്ചുകൊണ്ടിരിക്കും
വിശ്വപ്രസിദ്ധിയുടെയോ
അനശ്വരതയുടെയോ
വ്യാമോഹങ്ങളും ഉൽക്കണ്ഠകളും
ഇല്ലാതെ ഒരു ദിവസം അവർ
സംതൃപ്തിയോടെ ദൈവത്തിലേക്കു പെൻഷൻ പറ്റും .

Wednesday, May 23, 2018

വരൂ,കൊല്ലൂ.. - റഫീഖ് അഹമ്മദ്

തടിച്ച കേരള യുവശരീരമേ
വരൂ ചതയ്ക്കുകീ കറുത്ത ജീവനെ
വരിഞ്ഞുകെട്ടിയിട്ടിരിക്കുന്നൂ,നന്നാ-
യവന്റെ ഗന്ധത്തെയറിയും പാലയിൽ.
കരങ്ങൾ താഴ്ത്തുവാൻ, തടുക്കുവാൻ വയ്യാ-
തനന്തതയ്ക്കു നേർക്കുയർന്ന പാലയിൽ.
കുടിയൊഴിപ്പിച്ചൊരനാഥ ദൈവങ്ങൾ
നിശബ്ദരായി കരഞ്ഞവനെ ചുറ്റുന്നു.
ചതഞ്ഞ പ്ലാസ്റ്റിക്കുകുടങ്ങളിൽ തല-
യറഞ്ഞുറവ തന്നൊഴുക്കു നിൽക്കുന്നു.
വരിക,തല്ലുക, ചതയ്ക്കുക,മേദ-
സ്സുറഞ്ഞ കേരള ശരീരമേ വേഗം.
സുഭിക്ഷമായംഗ വിശുദ്ധി കൈവരി-
ചുടുത്തു നിസ്കരിക്കാരം നടത്താൻ പോണോരേ,
അടുത്തയാഴ്ചയ്ക്കു കുമിഞ്ഞ പാപങ്ങ-
ളൊഴിക്കുവാൻ കുമ്പസരിക്കാൻ പോണോരേ,
വെളുത്ത ഭസ്മത്തിൽ കുളിച്ച്, മറ്റാരും
തൊടാതെ കോവിലിൽ നിൽപ്പോരേ
അവന്റെ ചോരയും വിയർപ്പും നക്കിയി-
ട്ടിരുന്നു വാഴുന്ന മഹാനേതാക്കളേ
കൊടിച്ചിപ്പട്ടിതൻ ചിറിയിലെയെച്ചിൽ
വടിക്കും കാര്യക്കാരെജമാനന്മാരേ,
വരൂ വരൂ വരൂ അവസരം തരാം,
അടിച്ചവർ മാറി വഴി കൊടുത്താട്ടെ.
ഇവന്റെ നെഞ്ചിലെ മലഞ്ചൂരൽക്കാട്
കരിലാഞ്ചിക്കിളി പറക്കും പുൽമേട്
കുറും കവണ പോൽ നിശിതമാമുന്നം
ഉറക്കൊഴിച്ചന്യനുറങ്ങുവാനുള്ളിൽ
ചുരുട്ടിവെക്കാത്ത പനന്തഴപ്പായ
അവന്റെ കാമംപോൽ കരിമ്പച്ചപ്പായൽ
പടർന്നൊരീറനാം ശിലകൾ,കാതിലെ
കിളിപ്പേച്ചോരൊന്നും തിരിച്ചറിയുന്ന
ചുളുക്കുകൾ, നീർ പോൽ തെളിഞ്ഞ കൺവെട്ടം
കുതിർന്ന നല്ലേള്ളു മണത്തിടും വിയർ-
പ്പവന്റെ പ്രാക്തന വിശുദ്ധ സംഗീതം
അവന്റെ സർവതും കവർന്നവർ വന്നു
വിളിക്കുന്നൂ :കള്ളൻ, ഇവനെക്കൊല്ലുക.
ഇരിക്കുവാനൊരു മരക്കൊമ്പില്ലാതെ,
അലഞ്ഞിടും പൂർവ്വപിതാക്കൾ വവ്വാലിൻ
ചിറകടികളിൽ കരച്ചിൽ ചേർക്കുന്നു.
വലിച്ചുകീറിയ വനതാരുണ്യങ്ങൾ
കുലച്ച കൈതോലത്തഴപ്പായ പൊന്തുന്നു.
ഒടുക്കമില്ലാത്ത വിശപ്പ്,ക്രോധങ്ങൾ
മുളങ്കാടായി തലയറഞ്ഞു നിൽക്കുന്നു.
ഒടുക്കത്തെത്തൊഴിക്കിടറുമ്പോൾ തന്റെ
മുഷിഞ്ഞ കോന്തലയഴിഞ്ഞു വീഴുന്നു
ഒരുപിടി അരി ചിതറി വീഴുന്നു.

Sunday, May 13, 2018

അമ്മ - സച്ചിദാനന്ദൻ

എന്റെ അമ്മ ധ്രുവനക്ഷത്രമല്ല
ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന
ഒരു സ്ത്രീ മാത്രം,
താണുതാണു പോകുന്ന ഒരു താരാട്ട്.
അവര്‍ വടക്കന്‍പാട്ടിലെ വീരനായികയല്ല
അവര്‍ പൊരുതിയത്
അടുക്കളയിലെ പച്ചവിറകിനോടും
അലക്കുതൊട്ടിയിലെ കട്ടവിരിപ്പിനോടും
കുട്ടികളെ വിഴുങ്ങാന്‍ വന്ന പട്ടിണിയോടും മാത്രം.
അവര്‍ താമരയിലയില്‍
പ്രേമലേഖനങ്ങളെഴുതിയില്ല,
നാള്‍വഴിപ്പുസ്തകത്തില്‍ കൂടിവരുന്ന ചെലവും
കൂടാതെ നില്‍ക്കുന്ന വരവും
പൊരുത്തപ്പെടുത്താന്‍ ശ്രമിച്ച് വശംകെടുക മാത്രം.
പച്ചവെള്ളം തിന്ന്,
പാലുവിറ്റുണ്ടാക്കിയ പണം കൊണ്ട്
അവര്‍ അഞ്ചു കുട്ടികളെപ്പുലര്‍ത്തി
രണ്ടുപേരെ വഴിയില്‍ വെച്ച് കൂഴ കൊണ്ടുപോയി.
അമ്മയെ അടിമുടി അറിയാമെന്ന്
ഞാന്‍ അഹങ്കരിച്ചിരുന്നു.
ഓര്‍ത്തുനോക്കുമ്പോള്‍ എത്ര കുറച്ചുമാത്രമേ
എനിക്കറിയൂ എന്നറിയുന്നു.
അമ്മയ്ക്ക് വലിയമ്മയെയും ചെറിയമ്മയെയും പോലെ
ഭ്രാന്തില്ല; എങ്കിലും അവര്‍ അന്യരുടെ മുമ്പിലും
ഗൗളിയെപ്പോലെ ആത്മഗതം ചെയ്യുന്നതും
ഒറ്റയ്ക്കു നടക്കുമ്പോള്‍ ആലില പോലെ
പിറുപിറുക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
ഗോമതിപ്പശു മരിച്ച ദിവസവും
ചേട്ടനു ഫീസുകൊടുക്കാന്‍
ഓട്ടുപാത്രങ്ങള്‍ പണയംവെച്ച ദിവസവും
സഹായം ചോദിച്ചതിന് അമ്മാവന്‍
അവരെ ആട്ടിയോടിച്ച ദിവസവും
അച്ഛന്‍ തീര്‍ത്ഥാടനത്തില്‍ മരിച്ച വാര്‍ത്ത വന്ന ദിവസവും
അമ്മ ചായിപ്പിലെ ദൈവങ്ങളോടു
വഴക്കു കൂടുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.
ദൈവങ്ങളുടെ മറുപടി കേള്‍ക്കാന്‍ ഞാന്‍
ഒളിച്ചുനിന്നു; അമ്മയുടെ തേങ്ങലല്ലാതെ
മറ്റൊരു ശബ്ദവും ഞാന്‍ കേട്ടില്ല.
അമ്മ ഏറെയും സംസാരിച്ചിരിക്കുന്നത്
പശുവിനോടും പട്ടിയോടും കോഴിയോടും
കാക്കയോടും തൊടിയിലെ മരങ്ങളോടുമായിരുന്നു
അവരെ അനാഥയാക്കിയ മനുഷ്യരോട്
അവരങ്ങനെ പകരം വീട്ടി.
അമ്മ വെറുതെയിരിക്കുന്നത്
ഞാന്‍ കണ്ടിട്ടേയില്ല. രക്തസമ്മര്‍ദ്ദവും
ചുമയും കിതപ്പും ഒന്നിച്ചുശ്വാസംമുട്ടിക്കുന്ന
ഈ എണ്‍പതിലും അവര്‍ പാടത്തോ
തൊടിയിലോ പശുത്തൊഴുത്തിലോ
കുട്ടികളെ കുളിപ്പിച്ച തന്റെ കൈകള്‍ അഴുക്കാക്കുന്നു.
ചിലപ്പോള്‍ കൊയ്യുന്നു, ചിലപ്പോള്‍ മെതിക്കുന്നു
ചിലപ്പോള്‍ ചേറിക്കൊഴിക്കുന്നു
പതിരോട് പതിരിന്നിടയില്‍ ഒരു
നല്ല നെന്മണി തിരക്കുന്നു, വരുംകാലത്തിന്
നൂറുമേനി വിളയിക്കുവാന്‍.
കുട്ടികളെ കണ്‍മുന്നില്‍വെച്ച്
തീപ്പിടിച്ച വയ്ക്കോല്‍ തുരുമ്പുപോലെ
അവര്‍ ഈ ഞൊടി ചാരമാവുന്നു
ചക്രം ചവിട്ടുന്ന കുളംപോലെ
കാണെക്കാണെ വറ്റുന്നു
എണ്ണ തീര്‍ന്ന പട്ടടപോലെ പൊട്ടുന്നു.
ഇപ്പോഴേ എനിക്കു കാണാം:
അമ്മ ആകാശത്തെ
കറുമ്പിപ്പയ്ക്കളുടെ പിറകെ ഓടുന്നത്
ചന്ദ്രന്റെ തട്ടിമറിഞ്ഞ പാല്‍പ്പാത്രം
നേരെ വെയ്ക്കുന്നത്
ആന്യഗ്രഹങ്ങളില്‍ പശുവിനു പുല്ലുതേടി അലയുന്നത്
നക്ഷത്രങ്ങളെ ചേറി വൃത്തിയാക്കുന്നത്
പറന്നുനടക്കുന്ന ആത്മാക്കളോടു സംസാരിക്കുന്നത്
സൂര്യന്റെ പുലരിക്കതിരുകളിലൂടെ
പേരക്കിടാങ്ങളെ തഴുകാന്‍ കൈനീട്ടുന്നത്
ചാറ്റല്‍ മഴയിലൂടെ ലോകത്തിന്റെ
പോക്കിനെക്കുറിച്ച് പിറുപിറുക്കുന്നത്
ഇടിമിന്നലിന്റെ പൂക്കുലപിടിച്ചു തുള്ളുന്നത്,
ഇടിമുഴക്കത്തിലൂടെ
നാളെയെക്കുറിച്ച് വെളിച്ചപ്പെടുന്നത്.

Thursday, March 29, 2018

കാക്കകൾ - സച്ചിദാനന്ദന്‍

ഒന്ന്

കുട്ടിക്കാലത്ത് കാക്കകള്‍ക്ക്
മരിച്ചവരുടെ മുഖച്ഛായയായിരുന്നു.
ബലിയിട്ട് അമ്മ കൈ കൊട്ടുന്നതും കാത്ത്
മരണംകൊണ്ടു ക്ഷീണിച്ച മുഖങ്ങളുമായി
അവര്‍ മുറ്റത്തെ പുളിമാവിന്‍ കൊമ്പിലിരുന്നു.
സ്വര്‍ഗ്ഗം വളരെ ദൂരെയായിരുന്നു ,
ദൈവം നിശ്ശബ്ദനും.
ബലിച്ചോറുണ്ടു തിരികെപ്പറക്കുമ്പോള്‍
അമ്മൂമ്മ മുത്തച്ഛനോടു പറഞ്ഞു:
'മരിച്ചിട്ടും മനുഷ്യരുടെ ആശ്രിതരായി
കഴിയേണ്ടിവരിക
എത്ര ഭീകരമാണ് ! '

രണ്ട്

വലുതായതോടെ കാക്കകള്‍ക്ക്‌
തത്ത്വചിന്തകരുടെ മുഖച്ഛായ കൈവന്നു.
പകല്‍ മുഴുവന്‍ അവര്‍
സ്വാതന്ത്ര്യത്തിന്‍റെ ഉത്കണ്ഠയെക്കുറിച്ചു സംസാരിച്ചു.
രാത്രി മനുഷ്യസാദ്ധ്യതകളുടെ അതിര്‍ത്തിയായ
മരണത്തെക്കുറിച്ചോര്‍പ്പിച്ചു.
എന്‍റെ തലമുറയുടെ കൗമാരം
അങ്ങനെ നിദ്രാരഹിതമായി.
ശൂന്യതയുടെ വിരലടയാളംപോലും
ഞങ്ങള്‍ക്ക്‌ നാട്ടുവഴികള്‍പോലെ
പരിചിതമായിരുന്നു.
മരണത്തെ ഞങ്ങള്‍ ഗ്രാമത്തിനു കാവലായ
കായലിനെയെന്നപോലെ തൊട്ടു.
ചിലര്‍ നനഞ്ഞ കൈത്തണ്ടകളില്‍ നിന്ന്
വാച്ചുകളൂരിയെറിഞ്ഞ്
അതിന്‍റെ ഇരുണ്ട ഗഹ്വരങ്ങളിലേക്കാണ്ടിറങ്ങി .
ഉയര്ന്നു വന്ന ജ്വരത്തിന്‍റെ കുമിളകള്‍
മന്ത്രിച്ചതിത്രമാത്രം ,
'പിതൃക്കളുടെ ചെളിയില്‍
ഒരു താമരയും വിരിയുന്നില്ല .
ദൈവത്തിന്‍റെ തലയോട്ടിയില്‍
ഒരു തവള താമസമാക്കി ---
ക്രോം, ക്രോം : ഒന്നുമില്ല, ഒന്നുമില്ല. '

മൂന്ന്

താമരകള്‍ വിരിഞ്ഞത് താഴ്വരയിലായിരുന്നു
കാലുകളില്‍ നൃത്തമായിരുന്നു.
കാടുകളില്‍ സ്നേഹവും.
സ്വപ്നം മുഴങ്ങുന്ന ഹൃദയങ്ങള്‍ പെരുമ്പറകളാക്കി
ഞങ്ങള്‍ പുരമുകളില്‍ കെട്ടിത്തൂക്കി.
പിതൃക്കളുടെ മഞ്ഞുരുകി ,
മുക്തിയുടെ ശിരസ്സ് ആദ്യമായി
ഞങ്ങളില്‍ തെളിഞ്ഞുകണ്ടു.
കര്ഷകന്നുള്ള കിരീടം മേഘങ്ങളില്‍ തിളങ്ങി.
പെട്ടെന്നാണ് കാക്കകള്‍
രാത്രികളായി വന്നിറങ്ങിയത്.
ഞങ്ങളിലേറ്റവും നല്ലവരെ
അവ റാഞ്ചിക്കൊണ്ടുപോയി.
അവരുണ്ടായിരുന്നിടത്ത്
ഒരു വട്ടം ചോരമാത്രം ബാക്കിയായി.
രക്തസാക്ഷികളുടെ വിധിയെ പരിഹസിച്ച്
കാക്കകള്‍ പോയ്‌മറഞ്ഞ ഇരുണ്ട ആകാശം നോക്കി
ഞങ്ങള്‍ വഴിയറിയാതെ പകച്ചുനിന്നു.

നാല്

ശുദ്ധചിന്തയില്‍ രക്ഷയില്ല ,
ശുദ്ധസാവേരിയില്‍ സ്വര്ഗവുമില്ല.
കറുത്ത ചിറകടിക്കു കീഴിലിരുന്ന്
അവശേഷിച്ചവര്‍ അന്യോന്യം
മനസ്സിലാക്കാന്‍ ശ്രമിക്കുന്നു,
ആ ശ്രമത്തില്‍ ഞങ്ങള്‍ക്ക്‌ ഭ്രാന്തുപിടിക്കുന്നു,
വെറുപ്പ്‌ ഞങ്ങളെ കീഴടക്കുന്നു.
ഏകാന്തമായ ഈ മുറ്റം പണ്ട്
ജനബഹുലമായ ഒരു പുഴയായിരുന്നു.
ഭ്രാന്തു മാറ്റുന്ന ജലം
അസ്ഥികൂടങ്ങള്‍ക്കിടയില്‍ ഇന്നും കുരുങ്ങിക്കിടപ്പുണ്ട് ,
ഒന്നു കുഴിക്കുകയേ വേണ്ടു.
അതു തളിച്ചു ഞാനെല്ലാവരെയും തിരിച്ചുവിളിക്കും.
രാജനെ, രമേശനെ, രാമകൃഷ്ണനെ,
സലീമിനെയും സനലിനെയും സുബ്രഹ്മണ്യദാസിനെയും
ജീവിതത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും.
അവരൊന്നിച്ചു കൈ കൊട്ടുമ്പോള്‍
ഞാന്‍ പുളിമാവിന്‍കൊമ്പിള്ല്നില്‍നിന്നു പറന്നെത്തും
കറുത്ത ചിറകുകളില്‍ പതിക്കുന്ന
ഭൂമിയുടെ വെളിച്ചം പറയും :
' മരിച്ചാലും,
മനുഷ്യരില്ലാത്ത ലോകത്തില്‍
കഴിയേണ്ടിവരിക എത്ര ഭീകരമാണ് ! '
കൈ കൊട്ടുവിന്‍, കൈ കൊട്ടുവിന്‍,
ജനങ്ങളുടെ ഉത്സവം ഇത്ര പെട്ടെന്ന്
മദ്ധ്യവയ്സ്കരുടെ ഗൃഹാതുരത്വമായ്ക്കൂടാ !

( 1984 )

പൂര്‍ണ്ണം - സച്ചിദാനന്ദന്‍

പൂര്‍ണ്ണമാക്കരുതൊരു
  ചുവരും, വിടവുകള്‍
വേണമേയുറുമ്പിനും
  പാറ്റയ്ക്കും ചിതലിനും.

പൂര്‍ണ്ണമാക്കരുതൊരു
  കതകും, കടക്കണം
ഗൌളികള്‍, കിളികളും
  പൂക്കള്‍ തന്‍ മണങ്ങളും.

പൂര്‍ണ്ണമാക്കല്ലേ ജനല്‍,
  മറുപാളിയില്‍ പേറ്റു-
നോവുമായ് തള്ളപ്പൂച്ച-
  യെത്തട്ടേ മഴയ്ക്കൊപ്പം.

പൂര്‍ണ്ണമാക്കല്ലേ വീടിന്‍
  മേല്‍ക്കൂര, കടന്നോട്ടെ
പാവമാക്കള്ളന്‍, കുഞ്ഞിന്‍
  വിശപ്പാല്‍ മെലിഞ്ഞവന്‍.

പൂര്‍ണ്ണമായ് കൊടുക്കല്ലേ
  ഹൃദയം, വരാമൊരാള്‍
നാളെ, നീയറിയാത്ത
  സ്നേഹത്തിന്‍ ചൂടും പേറി.

പൂര്‍ണ്ണമാക്കല്ലേ കാവ്യം,
  വായനക്കാരിയ്ക്കിടം
വേണമേ സ്വകല്‍പ്പന-
  യ്ക്കൊത്തതു മുഴുമിക്കാന്‍.

പൂര്‍ണ്ണമല്ലൊരു പൂവും
  പുഴയും കുരുവിയും
ചേര്‍ത്തിടാമൊരിതള്‍,
  ഒരല്‍പ്പം നീര്‍, ഒരു തൂവല്‍.

പൂര്‍ണ്ണത്തില്‍ പൂര്‍ണ്ണം ചേര്‍ക്കാ-
  മെങ്കിലതപൂര്‍ണ്ണമേ;
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം
  പോകിലുമതപൂര്‍ണ്ണം.
ഈയപൂര്‍ണ്ണതയിലേ
  മര്‍ത്ത്യനുമിടം ഗുരോ,
പൂര്‍ണ്ണനല്ലങ്ങെന്നിന്നു
  വെളിപാടെനിക്കുണ്ടായ്.

Thursday, March 22, 2018

കടല്‍ പോലൊരു രാത്രി - സുഗതകുമാരി


കടല്‍പോലൊരു രാത്രി,
തേങ്ങലും തിരക്കോളു-
മിടിവെട്ടുംപോല്‍ പൊട്ടി-
യടങ്ങും കരച്ചിലും
പിടയും നെഞ്ഞും,നെഞ്ഞി-
ന്നടിയാഴത്തില്‍ തീയും
കടല്‍ പോലൊരു രാത്രി,
ഞാന്‍ കടന്നൊരാ രാത്രി....
മഴ പോലൊരു രാത്രി,
പെയ്തുപെയ്തിരുണ്ടാകെ-
ക്കുഴഞ്ഞു ചെളികെട്ടി-
ത്തണുത്തു വിറങ്ങലി-
ച്ചൊഴുകാനാകാതിറ്റുവീണു
വീണൊലിക്കുന്ന
മഴ പോലൊരു രാത്രി,
ഞാന്‍ നനഞ്ഞൊരാ രാത്രി....
മൃതി പോലൊരു രാത്രി,
മൂകമായ് ,പ്രേമം കെട്ട
മിഴി പൂട്ടിയ നീണ്ട കിടപ്പായ്,
തണുപ്പിച്ച
വിരലായ്,കല്ലിച്ചോരു മനസ്സായ്,
നിശ്ചേഷ്ടമായ്
മൃതി പോലൊരു രാത്രി,
ഞാന്‍ വിളി കേള്‍ക്കാ രാത്രി....
പുലരി വരുംപോലും നാളെയും!
കാല്‍ത്തണ്ടതന്‍
ചിരി ചിന്നിച്ചും കൊണ്ടു
തിടുക്കില്‍ നടന്നെന്‍റെ-
യഴിവാതില്‍ക്കല്‍ ബാലസൂര്യന്‍റെ
കൈയും പിടി-
ച്ചവളെത്തുമ്പോള്‍,
വാതില്‍ തുറക്കാന്‍ എനിക്കാമോ?

ഉണ്ടായിരുന്നുവോ നമ്മള്‍? - വിജയലക്ഷ്മി


ഇങ്ങു ദൂരത്തുണ്ടൊരോര്‍മ്മ, നേരിയിട്ടു-
മുണ്ടായിരുന്നുവോ നമ്മള്‍?
പായുന്ന മേഘങ്ങളായ്, തിളങ്ങിക്കണ്ട
രൂപങ്ങള്‍ തേഞ്ഞുതീരുമ്പോള്‍
സന്ദേശവാക്യങ്ങള്‍ മാഞ്ഞു സായംകാല
സന്ദേഹമായി മാറുമ്പോള്‍,
അന്തിച്ചെമപ്പിന്നിടയ്ക്കുതിര്‍ന്നമ്പിളി-
ച്ചെമ്പകത്തെല്ലൊടുങ്ങുമ്പോള്‍
എല്ലുകള്‍ക്കുള്ളില്‍ക്കരണ്ടുനീങ്ങും ശീത-
സംക്രമം പൂര്‍ണമാവുമ്പോള്‍
കല്യാണസൗഗന്ധികം മുണ്ടുപെട്ടിയില്‍-
ക്കണ്ണെത്തിടാതൊളിക്കുമ്പോള്‍
ഇപ്പടിക്കെട്ടു പാറക്കെട്ടുപോല്‍
മുന്നി-
ലുദ്ധതം കോട്ട കെട്ടുമ്പോള്‍
പിച്ചവയ്ക്കും പൈതലെന്നപോലീ വിരല്‍
ചുറ്റുവാനൂന്നു തേടുമ്പോള്‍
വെള്ളത്തില്‍ നീണ്ടുവീഴും നിഴല്‍ പോലെ.,യ-
ന്നുണ്ടായിരുന്നുവോ നമ്മള്‍?
ഉണ്ടായിരുന്നുവോ കൂട്ടുകാരായ്,അന്നു
രണ്ടുപേരായിട്ടു നമ്മള്‍?

Monday, March 19, 2018

പ്രതിഷ്ഠ - സാവിത്രി രാജീവൻ

അടുക്കളയിലെ
തേഞ്ഞു തീരുന്ന വീട്ടുപകരണമാണു ഞാൻ.

ശ്വസിക്കുന്നതിനാൽ നടക്കുകയും
നടക്കുന്നതിനാൽ കിടക്കുകയും ചെയ്യുന്ന
പാചകങ്ങൾക്കൊപ്പം വാചകങ്ങൾ വിളമ്പുന്ന
സങ്കീർണത ഒട്ടുമില്ലാത്ത ഒരുപകരണം.

എന്റെ കുട്ടികൾക്ക്
ചിലപ്പോൾ എണ്ണമറ്റ പലഹാരങ്ങൾ നിർമിക്കുന്ന
ഒരു യന്ത്രമാണു ഞാൻ.

ചിലപ്പോൾ കടിക്കാൻ മറന്ന കുരയ്ക്കുന്ന പട്ടി.

ചെറിയവർക്ക്
വലിയവന്റെ യജമാനൻമാരാകാമെന്ന് തേനീച്ചയുടെയും ഉറുമ്പിന്റെയും പാoത്തിലൂടെ
ഞാനവരെ പഠിപ്പിച്ചിരുന്നു.
അതിനാൽ എന്റെ കല്പനകളോട്
അവർ പ്രതികരിക്കാറില്ല.

ഇഷ്ടപ്പെട്ട കളിപ്പാവയോടെന്ന പോലെ
അവർ എന്നോട് കല്പിക്കുന്നു.
എളുപ്പത്തിൽ പാഞ്ഞുകയറാവുന്ന
ഒരൊറ്റക്കൽമണ്ഡപം പോലെ
ആലാപനത്തിനും വിലാപത്തിനും പറ്റുന്ന
ഈ ചെറുഭൂമിയിലേക്ക്
അവർ കുതിച്ചു ചാടുന്നു.

അടുക്കളയിൽ നിന്ന്
അരങ്ങത്തേക്കു വന്ന ഒരു വീട്ടുപകരണമാണു ഞാൻ.
സമാഹരിക്കാത്ത പത്തിലേറെ കല്പനകൾ
തലയ്ക്കു മുകളിൽ തൂങ്ങുന്നത്
ഞാൻ നിത്യവും കാണാറുണ്ട്.
അയൽക്കാരന്റെ നോട്ടങ്ങളിൽ,
അയൽക്കാരിയുടെ ചിരി കളിൽ,
പത്രവാർത്തയിൽ ,പാഠപുസ്തകത്തിൽ
പതയുന്ന പരസ്യങ്ങളിൽ,
എന്തിന്..
കുഞ്ഞുങ്ങളുടെ ഇളം ചുണ്ടുകളിൽ പോലുമുണ്ട്,
എനിക്കുള്ള കല്പനകളിൽ ചിലത്.
മൃഗശാലയിലെ വന്യ ജീവികളോടെന്ന പോലെ,
കാഴ്ചക്കാരും കാവൽക്കാരുമായി വരുന്നവർ
അഴികൾക്കു പിന്നിൽ നിന്ന്
എന്നോടു കല്പിക്കുന്നു. കമ്പിയിലാടുന്ന കിളികളെയോ
മൃഗങ്ങളെയോ പോലെ
എന്റെ ചെയ്തികൾ
അവരെ രസിപ്പിക്കുന്നു.
ചിലപ്പോൾ
കാർകൂന്തലിൽ തുളസിക്കതിർ ചൂടി,
നെറ്റിയിൽ ചന്ദനം ചാർത്തിയ,
ഒരു ദേവതയാണു ഞാൻ.
ചിലപ്പോൾ
കൃഷ്ണന്റെ വ്രീളാവിവശയായ കാമുകി.
അല്ലെങ്കിൽ
ദൈവപുത്രന്റെ അമ്മ.
കാവ്യങ്ങളിൽ ,
കാറ്റിലാടുന്ന വിശുദ്ധി വഴിയുന്ന വെള്ളത്താമര.
കീർത്തനങ്ങളിൽ
ദാരിക ശിരസ്സേന്തിയ രക്തചാമുണ്ഡി.
പക്ഷേ ,എനിക്കറിയാം
കോവിലും പ്രതിഷ്ഠയുമായിത്തീർന്ന
ഒരു വീട്ടുപകരണമാണു ഞാൻ
അടുക്കളയിലെ
തേഞ്ഞു തീരുന്ന ഒരു വീട്ടുപകരണം.

Tuesday, March 13, 2018

കണക്ക് - പവിത്രൻ തീക്കുനി


ജീവിതമെനിക്ക്
ഒരു കണക്ക് പുസ്തകമാകുന്നു.
അസമവാക്യങ്ങളുടെ
ഗ്രാഫുകൾ മാത്രം
അടയാളപ്പെടുത്തുന്ന അച്ഛൻ.
ഹരിച്ചും ഗുണിച്ചും
ശരീരവും മിഴിനീരും
ഒരുപോലെ വറ്റിപ്പോയ അമ്മ.
ചെറുതിൽ നിന്നും വലുത്
എപ്പോഴും
കിഴിച്ചുകൊണ്ടിരിക്കുന്ന അനിയൻ.
സൂത്രവാക്യങ്ങളുടെ
സങ്കീർണതകളിൽ
എന്നേ , തൂങ്ങിച്ചത്തപെങ്ങൾ
ഭിന്ന സംഖ്യകളെ
ദശാംശ സംഖ്യകളാക്കിയും
ദശാംശങ്ങളെ ഭിന്ന സംഖ്യകളാക്കിയും
ദുഃഖിക്കുന്ന ഇളയമ്മ.
പലിശയും കൂട്ടുപലിശയും
കൂട്ടിക്കൂട്ടി ആയുസ്സ്
നീട്ടുന്ന മുത്തച്ഛൻ .
"ഉ.സാ.ഘ"യും"ല.സാ.ഗു "വും
ചൂണ്ടിക്കാണിച്ച്
വൃത്തങ്ങളേയും ത്രികോണങ്ങളേയും
കുറ്റം പറയുന്ന മുത്തശ്ശി .
ചരങ്ങളിൽ നിന്നും
നെഗറ്റീവ് സംഖ്യകളിൽ നിന്നും
ബുദ്ധി തിരിച്ചു കിട്ടാത്ത
ആത്മ സുഹൃത്ത് .
പ്രണയത്തിന്റെ
നീളവും വീതിയും മനസ്സിലായിട്ടും
വിസ്തീർണം
തിരിച്ചറിയാത്ത കളിക്കൂട്ടുകാരി.
ജീവിതമെനിക്ക്
ഒരു കണക്ക് പുസ്തകമാവുന്നു.

Monday, March 12, 2018

ദേവസ്സിക്കുട്ടിയുടെ അമ്മ നട്ട പൂന്തോട്ടം - കുഴൂർ വിത്സൻ

എന്റെമ്മ നട്ട പൂന്തോട്ടത്തിൽ
ഞാനാരെയും കയറ്റുകില്ല എന്ന
കുട്ടപ്പന്റെ പാട്ടുംകേട്ട്‌
ദേവസ്സിക്കുട്ടി വെള്ള പൂശുകയാണു
സെമിത്തേരിയുടെ മതിലിനു.

പെട്ടെന്ന് സെമിത്തേരി
അമ്മ നട്ട പൂന്തോട്ടമായി
ഇല്ല ഞാനാരെയും കയറ്റുകില്ല
എന്നമർത്തി പാടി ദേവസ്സിക്കുട്ടി.

ഓരോ മുക്കും കൂടുതൽ മുക്കി
ഓരോ വലിയും കൂടുതൽ വലിച്ച്‌
അമർത്തിയമർത്തി
മതിലിൽ
ആഞ്ഞാഞ്ഞ്‌
വെള്ളയടിച്ചു.

ഇല്ല ഞാനാരെയും കയറ്റുകില്ല
എന്ന പാട്ടിന്റെ തുള്ളികൾ
ദേവസ്സിക്കുട്ടിയുടെ
പണിഷർട്ടിലും
പണിമുണ്ടിലും
കഴുത്തിലും
കയ്യിലും
കാലിലും
മുഖത്തും
പുള്ളിക്കുത്തുകളിട്ടു.

ഒരു പെയിന്റർ
പാതിവഴിക്കിട്ട
പുള്ളിക്കുത്തുകളുടെ
ചിത്രമായി ദേവസ്സിക്കുട്ടി.

കുട്ടികൾക്ക്‌ അയാൾ
കാഴ്ചവസ്തുവായി
കുട്ടികളവർ
ദേവസ്സിക്കുട്ടിക്ക്‌ വട്ടം ചുറ്റി.

എന്റെമ്മ നട്ട
പൂന്തോട്ടത്തിൽ
ഞാനാരേയും
കയറ്റുകില്ല
എന്ന പാട്ടും
കൂടെ ചുറ്റി.

അപ്പോൾ അമ്മ നട്ട പൂന്തോട്ടത്തിൽ
കറുത്ത ചെടികൾ, വെളുത്ത ഇലകൾ
കറുത്ത പൂവുകൾ, വെളുത്ത കായകൾ
കറുത്ത മൊട്ടുകൾ, വെളുത്ത പൂമ്പാറ്റകൾ
കറുത്തതും വെളുത്തതുമായ പൂമ്പൊടികൾ.

ഇത്ര അടുത്തായിട്ടും
പൂന്തോട്ടത്തിലേക്ക്‌
അമ്മ
നടന്നു വരാഞ്ഞതെന്തെന്നോർത്ത്‌
അപ്പോൾ
ദേവസ്സിക്കുട്ടിക്ക്‌ വട്ടായി.

അല്ല.
ശരിക്കും
എന്തിനാണു
ദേവസ്സിക്കുട്ടിയുടെ അമ്മയെ
ആളുകൾ
സെമിത്തേരിയിലേക്ക്‌
എടുത്ത്‌ കൊണ്ടു പോയത്‌?

പെണ്ണടയാളം - വി ടി ജയദേവൻ

എത്രയടിച്ചു തൂത്താലും
എവിടെയോ
ഒരിത്തിരി കണ്‍മഷിക്കറ.

ചാന്തുപൊട്ടോ ചന്ദനക്കുറിയോ
വീണതിന്റെ ചോപ്പ്.

ഭൂമിക്കടിയിലെ ഒഴുക്കുപോലെ
ഒച്ചയില്ലാണ്ടൊരു മൂളിപ്പാട്ട്.

പെറുക്കാന്‍ചെന്ന വിരലുകള്‍ക്ക്
പിടികൊടുക്കാതെ
വാതിലിടുക്കിലോ
കണ്ണാടിമറയത്തോ ഒളിച്ചുനിന്ന
പൊട്ടിയ മാലയിലെ മണിമുത്ത്.

ഒരു വളപ്പൊട്ട്,
ഒരു പ്രാര്‍ഥന
പ്രാവിന്‍ നെഞ്ചിന്റെ മിടിപ്പുപോലെ
അകാരണമായ ഒരു വിഹ്വലത.

ഒറ്റയ്ക്കടുക്കളയില്‍
തിളവെള്ളത്തിലേയ്ക്കരിയളക്കുമ്പോള്‍
ഒരു പോങ്ങ കൂടി
വരാനൊട്ടും സാധ്യതയില്ലാത്ത
ഒരതിഥിയെ പ്രതി
അധികമിടാനുള്ള വ്യഗ്രത,
ഒക്കെയും വേവിച്ചുമാറ്റിയിട്ടും
ഒരുപ്പേരികൂടി,
ഒരു ചമ്മന്തി,
ഒരു പപ്പടംകൂടി
എന്ന തീരാത്ത ആവിഷ്‌കരണ കൗതുകം...

അത്രയെളുപ്പത്തില്‍ മാഞ്ഞു പോവില്ല
അകത്തും പുറത്തും
ഒരു പെണ്ണിരുന്നതിന്റെ
അടയാളങ്ങള്‍.

മറന്നുവെച്ച വസ്തുക്കൾ - സച്ചിദാനന്ദൻ

ഇത്രകാലം മറന്നുവെച്ചതെല്ലാം
ഇപ്പോൾ പെട്ടെന്ന് ഓർമവരുന്നു:

ഉപ്പുവെച്ചു കളിക്കുമ്പോൾ മാഞ്ചുവട്ടിൽ
ഉണക്കിലകൾക്കടിയിൽ മറന്നുവെച്ച പത്തുപ്പ്
ഭയന്ന മഴ വരാതിരുന്ന ഒരു ദിവസം
അപ്പുവിന്‍റെ കടയിൽ മറന്നുവെച്ച കുട
പരീക്ഷ കഴിഞ്ഞു വരുംവഴി പറങ്കിമാവിൽ കയറിയപ്പോൾ
ട്രൌസർകീശയിൽ നിന്ന് താഴെ വീണുപോയ പേന
റീഗയിലെ ഹോട്ടൽമുറിയുടെ വാർഡ്റോബിൽ
മറന്നിട്ട നീലഷർട്ട്
പിന്നെ വായിക്കാൻ കൊടുത്ത് തിരിച്ചുകിട്ടാതിരുന്ന
പുസ്തകങ്ങളുടെ നീണ്ട പട്ടിക
വീട്ടാൻ മറന്ന ചില കടങ്ങൾ
തിരിച്ചു കൊടുക്കാൻ മറന്ന ചില സ്നേഹങ്ങൾ.
മറവി എന്നും മറക്കാതെ കൂടെയുണ്ടായിരുന്നു

പ്രേമിക്കാൻ തുടങ്ങിയപ്പോൾ
ഹൃദയം മറന്നുവെക്കാൻ തുടങ്ങി
എഴുതാൻ തുടങ്ങിയപ്പോൾ
ഉപമകളും രൂപകങ്ങളും.

പിന്നെ കുന്നുകൾ കാണുമ്പോൾ
ആകാശം മറന്നുവെച്ചതാണവയെന്ന് തോന്നിത്തുടങ്ങി,
മഴവില്ല് മേഘങ്ങൾ മറന്നുവച്ചതെന്നും.
ഇപ്പോൾ തോന്നുന്നു
ഈ ഭൂമിതന്നെ ദൈവം മറന്നുവെച്ചതാണെന്ന്,
അതിൽ നമ്മളെയും.

ഓർമ വരുന്നതനുസരിച്ച്
അവൻ തിരിച്ചെടുക്കുന്നു,
പുഴകളെ,
കാടുകളെ,
നമ്മളെയും.

Saturday, February 24, 2018

അവസാനത്തെ നദി - കെ സച്ചിദാനന്ദൻ


അവസാനത്തെ നദിയില്‍
വെള്ളമില്ലായിരുന്നു, രക്തമായിരുന്നു
ലാവയുടെ പ്രവാഹം പോലെ
അതു ചുട്ടു തിളച്ചുകൊണ്ടിരുന്നു
അതില്‍ നീര്‍ കുടിക്കാനെത്തിയ
അവസാനത്തെ ആട്ടിന്‍കുട്ടികള്‍
ഒന്നു നിലവിളിക്കുംമുമ്പേ മൂര്‍ച്ഛിച്ചു വീണു
അതിനു കുറുകെപ്പറന്ന പറവകള്‍
പിടഞ്ഞുപിടഞ്ഞ് അതില്‍ വീണു മറഞ്ഞു
തലയോടുകളില്‍ നിന്ന് കണ്ണീരൊഴുകിക്കൊണ്ടിരുന്നു
ജനലുകളില്‍നിന്ന് നിലച്ച ഘടികാരങ്ങള്‍
താഴെ വീണുകൊണ്ടിരുന്നു.

അവസാനത്തെ നദിയില്‍
ഒരമ്മയുടെ അസ്ഥികൂടം പൊങ്ങിക്കിടന്നു.
അതിന്മേല്‍ തുഴഞ്ഞ് മറുകര തേടുന്ന
ഒരു കുട്ടിയുണ്ടായിരുന്നു.
അവന്‍റെ കൈകളില്‍ അമ്മ മരിക്കുംമുമ്പു നല്‍കിയ
ഒരു മാന്ത്രികമണിയുണ്ടായിരുന്നു
അവന്‍റെ ഓര്‍മ്മയില്‍ ചിരികള്‍
മുഴങ്ങുന്ന ഒരു വീടും .
ആ മണിയുടെയും ഓര്‍മ്മയിലെ വീടിന്‍റെയും
നിഴല്‍, വറ്റിപ്പോയ നദികളുടെ
ശവങ്ങല്‍ക്കുമേല്‍ വീണുകൊണ്ടിരുന്നു.

‘നിനക്കെന്നെ ഭയമില്ലേ?’
അവസാനത്തെ നദി കുട്ടിയോടു ചോദിച്ചു.
‘ഇല്ല, മരിച്ചുപോയ നദികളുടെ ആത്മാക്കള്‍
എന്‍റെകൂടെയുണ്ട്
സരയുവും സരസ്വതിയും
ഗംഗയും കാവേരിയും നൈലും നിളയും .
ഞാന്‍ അവയോടു സംസാരിച്ചിട്ടുണ്ട് .
പോയ ജന്മങ്ങളില്‍ അവയാണെന്നെ
വളര്‍ത്തിയത്’ , കുട്ടി പറഞ്ഞു.

‘നിന്‍റെ അച്ഛനാണ് അവയെക്കൊന്നത് .
അവരുടെ ചോരയാണ് എന്നിലൊഴുകുന്നത്
അവരുടെ ശാപമാണ് എന്നില്‍ തിളയ്ക്കുന്നത്‌.’
കുട്ടി മറുപടിയായി മണി മുഴക്കി;മഴ പെയ്തു,
നദി സ്നേഹം കൊണ്ടു തണുത്തു.
രക്തം നീലയായി, മീനുകള്‍ തിരിച്ചുവന്നു
വൃക്ഷങ്ങള്‍ തളിര്‍ത്തു , ഘടികാരങ്ങള്‍
വീണ്ടും നടക്കാന്‍ തുടങ്ങി.

അങ്ങിനെയാണ് മനുഷ്യചരിത്രം
ആരംഭിച്ചത്.
ആ മണി പിന്നെ നിലച്ചിട്ടില്ല.